മലയാള സിനിമയിലെ രണ്ട് പ്രമുഖ താരങ്ങൾ ആണ് മോഹൻലാലും മമ്മൂട്ടിയും. 71 കാരനാണ് മമ്മൂട്ടി. മോഹൻലാലിന്റെ പ്രായം 62 ഉം. ഈ പ്രായത്തിലും കരിയറിൽ തിളങ്ങി നിൽക്കുന്ന ഇരുവരെയും ആരാധകർ അഭിനന്ദിക്കുന്നു.
അതേസമയം ഇരുവരും പ്രായത്തെ അംഗീകരിക്കണം എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശാന്തിവിള ദിനേശ്. രണ്ട് പേർക്കെതിരെയും രൂക്ഷ വിമർശനം ആണ് ഇദ്ദേഹം മാസ്റ്റർ ബിൻ ചാനലിലൂടെ ഉന്നയിച്ചിരിക്കുന്നത്.

'പണ്ട് മോഹൻലാലിന്റെ ഒറ്റ സിനിമ വിടാത്ത ആളായിരുന്നു. ഇപ്പോൾ ഞാൻ മോഹൻലാലിന്റെ പത്തിരുപത് സിനിമ കണ്ടിട്ടില്ല അയ്യോ സഹിക്കാൻ പറ്റില്ല, പെരുച്ചാഴി ഊച്ചാളി എന്നൊക്കെ പറഞ്ഞ്. വെറുതെ നമ്മുടെ സമയവും പൈസയും കൊടുത്ത് തിയറ്ററിൽ നിന്നും ഇറങ്ങിപ്പോവുന്നത് എന്തിനാണ്' 'മോഹൻലാലിനെയും മമ്മൂട്ടിയെയും ഇന്ന് ഊറ്റി എടുക്കുകയാണ്.
കാരണം അവരുടെ കാലഘട്ടം കഴിഞ്ഞു. അതിനാൽ അവരെ മാക്സിമം വിറ്റെടുക്കുന്നു' 'മോൺസ്റ്റർ എന്ന സിനിമയുടെ ജാതകം നമുക്ക് അറിയാമല്ലോ, രണ്ടോ മൂന്നോ വർഷമായി കൊറോണക്കാലത്ത് ഷൂട്ട് ചെയ്തതാണ്. ഷാജി കൈലാസിന്റെ എലോൺ സിനിമ രണ്ടോ മൂന്ന് വർഷമായി വെച്ചോണ്ടിരിക്കുകയാണ്'
'അമിതാബ് ബച്ചനും രജിനികാന്തും ചെയ്ത പോലെ നായക വേഷം ചെയ്യാം. പക്ഷെ പ്രായത്തിനുസരിച്ചുള്ള വേഷം ചെയ്യണം. എന്ത് കൊണ്ടാണ് നമ്മൾ ഇത്ര വർഷമായിട്ടും അരനാഴിക നേരത്തിലെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുന്നത്. എന്ത് കൊണ്ടാണ് ചെമ്മീനിലെ പഴനിയെക്കുറിച്ച് സംസാരിക്കുന്നത്' 'ചെമ്പൻ കുഞ്ഞിനെക്കുറിച്ച് സംസാരിക്കുന്നത്. ആ കഥാപാത്രം ചെയ്ത് വെച്ചിരിക്കുന്ന ആളുകൾ എന്ത് മനോഹരമായി ചെയ്ത് വെച്ചിരിക്കുന്നു'

'ലേലത്തിലെ സുരേഷ് ഗോപിയുടെ അച്ഛനായി എംജി സോമൻ അഭിനയിച്ച വേഷം ഇപ്പോഴും എന്ത് കൊണ്ടാണ് ചർച്ച ചെയ്യുന്നത്. അത് പോലുള്ള ശക്തമായ കഥാപാത്രങ്ങൾ ചെയ്യണം. രജിനികാന്ത് നടക്കുന്നത് പോലെ കഷണ്ടിയുമായി നടക്കാൻ ഇവർക്കൊന്നും സ്വപ്നം കാണാൻ പറ്റില്ല. തമിഴനാണ് ഇത്തരം കാര്യങ്ങൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത്'
'അവിടെ പോലും അവരെ പേടിക്കാതെ ഇമേജിന്റെ തടങ്കലില്ലാതെ നടക്കുന്ന ആളാണ് രജിനികാന്ത്. മമ്മൂട്ടി 25 വയസ്സായ പെണ്ണിന്റെ കാമുക വേഷം ചെയ്ത് കൊണ്ട് നടന്നാൽ ആളുകൾക്ക് അറിയാം ഡാ പൊട്ടാ 73 വയസ്സ് ആയില്ലേ, നീ കാള പോലെ ആയിട്ടല്ലേ പെണ്ണിന്റെ പിറകെ നടക്കുന്നതെന്ന് ചോദിക്കും. നേരെ മറിച്ച് അമരത്തിലെ അച്ചൂട്ടിയെയൊക്കെ പോലെ ഒരു പത്ത് വേഷം ചെയ്താൽ എന്നും നിൽക്കും'
'വാനപ്രസ്ഥത്തിൽ മോഹൻലാൽ ചെയ്ത പോലെ പത്ത് വേഷം ചെയ്താൽ മോഹൻലാലിനെ ഓർക്കും. അതിന് പകരം മോൺസ്റ്ററും കീൺസ്റ്ററും ചെയ്ത് കൊണ്ടിരുന്നാൽ ജനം തള്ളയ്ക്ക് വിളിക്കും. അത് ഇവർ മനസ്സിലാക്കുന്നില്ല. പുഴു, ഉണ്ട പോലുള്ള സിനിമകൾ മമ്മൂട്ടി ഇടയ്ക്ക് ചെയ്യുന്നുണ്ട്. അത് പോലും മോഹൻലാൽ ചെയ്യുന്നില്ല' 'മലയാള സിനിമയ്ക്ക് ഏറ്റവും വലിയ ദ്രോഹം ചെയ്യുന്നു എന്ന് ഞാൻ പറയും. അയാൾ വിചാരിച്ചിരുന്നെങ്കിൽ എത്ര നല്ല സിനിമകൾ ഉണ്ടായേനെ. അയാളെ ആന്റണി പെരുമ്പാവൂർ വിറ്റെടുക്കുന്നു. അയാൾ നിന്ന് കൊടുക്കുന്നു. ഒഴുക്കിനൊപ്പം നീന്താതെ ഇങ്ങനെ പോവുന്നു,' ശാന്തിവിള ദിനേശ് പറഞ്ഞു.
Content Highlight: How many good films would have been made if he had thought; Shanthivila Dinesh


































