സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകൾ നീക്കംചെയ്ത ജോജു ജോർജ്. കഴിഞ്ഞ ദിവസം ദേശീയ പാതയിലുണ്ടായ സംഘർഷവും തുടർന്നുണ്ടായ വിവാദങ്ങളുമാണ് അക്കൗണ്ടുകൾ നീക്കം ചെയ്യാൻ കാരണം. ഇതിനിടെ അദ്ദേഹത്തിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതായി വാർത്തകൾ പ്രചരിച്ചിരുന്നു. അക്കൗണ്ടുകൾ സ്വന്തം ഇഷ്ടപ്രകാരം നീക്കം ചെയ്തതാണെന്ന് ജോജുവിനോട് അടുത്തവൃത്തങ്ങൾ അറിയിച്ചു.
സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തൽക്കാലം ഇനി വേണ്ടെന്നാണ് താരത്തിന്റെ നിലപാട്. ഏറെ സജീവമായിരുന്ന ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളാണ് നടൻ ഡീലിറ്റ് ചെയ്തത്. തന്നെ സ്‌നേഹിക്കുന്ന പ്രേക്ഷക മനസിൽ തനിക്ക് സ്ഥാനമുണ്ടെന്നും സോഷ്യൽ മീഡിയയിലൂടെ അത് പങ്കുവയ്‌ക്കേണ്ട ആവശ്യമില്ലെന്നുമാണ് ജോജു അറിയിച്ചത്.
കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ ജോജു പ്രതികരിച്ചതിനു പിന്നാലെതന്നെ ഇദ്ദേഹത്തിന്റെ പേജിൽ സമര അനുകൂലികളും വിരുദ്ധരും തമ്മിൽ വാക്പോരുകൾ ആരംഭിച്ചിരുന്നു.
അതേസമയം കോൺഗ്രസ് സമരത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് ജോജു ജോർജിന്റെ വാഹനം ആക്രമിച്ച കേസിൽ നടപടികൾ കടുപ്പിച്ച് പൊലീസ്. ജോജുവിന്റെ പരാതിയിൽ, ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയെടുത്ത കേസിൽ കൂടുതൽ നേതാക്കൾ പ്രതികളായേക്കും. ജോജുവിനൊപ്പം വാഹനത്തിലുണ്ടായിരുന്നവരുടെ മൊഴിയും രേഖപ്പെടുത്തും.
Content Highlight: JoJo George deleted social media accounts
































