നിരവധി വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച നടനാണ് ഇന്ദ്രന്‍സ് .ഇപ്പോഴിതാ മന്ത്രി വി.എന്‍ വാസവന്‍ നിയമസഭയില്‍ നടത്തിയ ബോഡി ഷെയ്മിംഗ് പരാമര്‍ശത്തോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് ഇന്ദ്രന്‍സ്. ”അമിതാഭ് ബച്ചനെ പോലെ ഇരുന്ന കോണ്‍ഗ്രസ് ഇന്ദ്രന്‍സിനെ പോലെ ആയി” എന്നായിരുന്നു പരാമര്‍ശം.
കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിന് മന്ത്രി നടത്തിയ താരതമ്യമാണ് വിവാദത്തിലായത്. സഹകരണ ബില്ലിന്റെ ചര്‍ച്ചയ്ക്കു മറുപടി പറയുമ്പോഴായിരുന്നു മന്ത്രി ഇന്ദ്രന്‍സിനെ പരാമര്‍ശിച്ചത്.

എന്നാല്‍ മന്ത്രിയുടെ പരാമര്‍ശത്തില്‍ തനിക്ക് വിഷമമോ ബുദ്ധിമുട്ടോ ഇല്ലെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. തനിക്ക് അമിതാഭ് ബച്ചനെ പോലെ പൊക്കമില്ലെന്നത് സത്യമാണെന്നും താരം പറയുന്നു.
”ഇന്ത്യാ രാജ്യത്ത് എല്ലാവര്‍ക്കും എന്തും പറയാനുള്ള സ്വാതന്ത്രൃമുണ്ട്. മന്ത്രി അങ്ങനെ പറഞ്ഞതില്‍ എനിക്ക് വിഷമം ഇല്ല. അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ല. അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാവുകയും ഇല്ല.

അത് സത്യമല്ലേ. ഞാന്‍ കുറച്ച് പഴയ ആളാണ്. ഉള്ളത് ഉള്ളതു പോലെയല്ലേ പറയേണ്ടത്.” ”ഇതിലെനിക്ക് ബോഡി ഷെയിമിംഗ് ഒന്നും തോന്നുന്നില്ല. ഞാനെന്താണ് എന്ന് എനിക്ക് നല്ല ബോധ്യമുണ്ട്” എന്നാണ് ഇന്ദ്രന്‍സ് ഒരു മാധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്.
2022ലെ കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിനിടെ ആയിരുന്നു കോണ്‍ഗ്രസിന്റെ അവസ്ഥ വിവരിച്ച് വാസവന്റെ വിവാദ പരാമര്‍ശം.
സംഭവം വിവാദമായതോടെമന്ത്രി തന്നെ നേരിട്ട് പരാമര്‍ശം പിന്‍വലിക്കുകയും സഭാരേഖകളില്‍ നിന്ന് നീക്കാന്‍ സ്പീക്കറോട് കത്ത് മുഖേന ആവശ്യപ്പെടുകയും ചെയ്തിരുന്നു. രേഖകളില്‍ പരാമര്‍ശങ്ങള്‍ ഉണ്ടാകില്ലെന്ന് അറിയിക്കുകയും ചെയ്തു.
Content Highlight: Indrans in response to minister VN Vasavan's body shaming remarks in the assembly.


































