---
title: "'സിനിമ വ്യവസായം തകർന്നു നിന്ന കാലത്ത് ഷക്കീലയെ ഉപയോഗിച്ച് രക്ഷപ്പെട്ടതൊന്നും മറക്കാൻ പാടില്ല'"
english_title: "'We should not forget what was saved by using Shakeela when the film industry collapsed'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/81161/we-should-not-forget-what-was-saved-by-using-shakeela-when-the-film-industry-collapsed"
published_at: "2022-11-20T08:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6379984d41d69_shakela.jpg"
keywords: []
---

# 'സിനിമ വ്യവസായം തകർന്നു നിന്ന കാലത്ത് ഷക്കീലയെ ഉപയോഗിച്ച് രക്ഷപ്പെട്ടതൊന്നും മറക്കാൻ പാടില്ല'

> **Lead Summary:** ഒമർ ലുലുവിന്റെ 'നല്ല സമയം' എന്ന സിനിമയുടെ ട്രെയിലർ ലോഞ്ച് കോഴിക്കോട് ഹൈലൈറ്റ് മാള്‍ അധികൃതര്‍ അവസാനനിമിഷം റദ്ദാക്കിയത് ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.

## Article Content

ഒമർ ലുലുവിന്റെ 'നല്ല സമയം' എന്ന സിനിമയുടെ ട്രെയിലർ ലോഞ്ച് കോഴിക്കോട് ഹൈലൈറ്റ് മാള്‍ അധികൃതര്‍ അവസാനനിമിഷം റദ്ദാക്കിയത് ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.

ഷക്കീലയെ ഒഴിവാക്കിയാല്‍ അനുമതി നല്‍കാമെന്ന് വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും പരിപാടി റദ്ദാക്കാനായിരുന്നു തങ്ങളുടെ തീരുമാനമെന്നു ഒമർ ലുലു കഴിഞ്ഞ ദിവസം പറഞ്ഞത്. തന്നെ സംബന്ധിച്ച് ഇത് ആദ്യത്തെ സംഭവമല്ലെന്നും കാലാകാലങ്ങളായി സംഭവിക്കുന്ന കാര്യമാണെന്നും ആയിരുന്നു ഷക്കീല വിഷയത്തിൽ പ്രതികരിച്ചത്.

നിരവധി പേരാണ് ഷക്കീലയെ അനുകൂലിച്ച് കൊണ്ട് രം​ഗത്തെത്തിയത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരി എസ് ശാരദകുട്ടി. ഷക്കീല ഒരു കലാകാരിയാണ്. സ്വന്തം കുടുംബം രക്ഷപ്പെടുത്താനായി അവർ സ്വീകരിച്ച ഒരു തൊഴിലാണ് സിനിമ.

പിന്നീട് അവർ തകർന്നുവെങ്കിലും സിനിമ എന്ന വ്യവസായം തകർന്നു നിന്ന കാലത്ത് അവരെ ഉപയോഗിച്ചു രക്ഷപ്പെട്ടതൊന്നും മറക്കാൻ പാടില്ലെന്ന് ശാരദക്കുട്ടി പറയുന്നു. സിൽക്ക് സ്മിതയെ ആത്മഹത്യക്കു ശേഷം വാഴ്ത്തി കഥയും കവിതയും എഴുതിയവർ ഇവിടെയൊക്കെ ഉണ്ടല്ലോ അല്ലേയെന്നും അവർ കുറിക്കുന്നു.

*ശാരദക്കുട്ടിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം *

കോഴിക്കോട് ഹൈലൈറ്റ് മാളിൽ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടി ഷക്കീലയെ വിളിച്ചു വരുത്തിയിട്ട് , ഷക്കീലയായതു കൊണ്ട് പ്രോഗ്രാം നടത്താനാവില്ല എന്ന് ഹൈലൈറ്റ് മാൾ അധികൃതർ അറിയിച്ചതായി വാർത്ത കണ്ടു.

ഒരു വീഡിയോയും കണ്ടു. അപമാനിക്കപ്പെടുന്നത് ഇതാദ്യമല്ല എന്നവർ പറഞ്ഞു. ഷക്കീല ഒരു കലാകാരിയാണ്. സ്വന്തം കുടുംബം രക്ഷപ്പെടുത്താനായി അവർ സ്വീകരിച്ച ഒരു തൊഴിലാണ് സിനിമ. പിന്നീട് അവർ തകർന്നുവെങ്കിലും സിനിമ എന്ന വ്യവസായം തകർന്നു നിന്ന കാലത്ത് അവരെ ഉപയോഗിച്ചു രക്ഷപ്പെട്ടതൊന്നും മറക്കാൻ പാടില്ല.

അവർ നേരിട്ട അപമാനങ്ങളെല്ലാം ഒറ്റക്കുള്ളതായിരുന്നു എല്ലാക്കാലവും. ഒരു വലിയ വ്യവസായത്തിന്റെ ഭാഗമായിരുന്നിട്ടും അവർക്കൊപ്പം ഒരിക്കലും ആരുമുണ്ടായിരുന്നില്ല. അവരുടെ വേദന ആരെയും ഒരിക്കലും നോവിക്കില്ല. പരസ്യമായി അവർക്കൊപ്പം നിൽക്കാനും ആരുമുണ്ടാവില്ല. സിൽക്ക് സ്മിതയെ ആത്മഹത്യക്കു ശേഷം വാഴ്ത്തി കഥയും കവിതയും എഴുതിയവർ ഇവിടെയൊക്കെ ഉണ്ടല്ലോ അല്ലേ ?.

### Related Links & Sources
- [Original Story Source](https://moviemax.in/news/81161/we-should-not-forget-what-was-saved-by-using-shakeela-when-the-film-industry-collapsed)