മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് 2007 ൽ പുറത്തിറങ്ങിയ കഥ പറയുമ്പോൾ. ശ്രീനിവാസന്റെ തിരക്കഥയിൽ എം. മോഹനാണ് ചിത്രം സംവിധാനം ചെയ്തത്. നടൻ മുകേഷും ശ്രീനിവാസനും ചേർന്നാണ് കഥപറയുമ്പോൾ നിർമിച്ചത്.
സിനിമ പുറത്ത് ഇറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ചിത്രത്തിന്റെ ക്ലൈമാക്സ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ സമയത്ത് മമ്മൂട്ടി വികാരാധീനനായതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് മുകേഷ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രവുമായി ബന്ധപ്പെട്ട കഥ പറഞ്ഞത്.
ഡയലോഗ് പറഞ്ഞ് പൂർത്തിയാക്കാൻ കഴിയാതെ മമ്മൂട്ടി കരയുകയായിരുന്നു എന്നാണ് പറഞ്ഞത്. കൂടാതെ പ്രതിഫലം പോലും വാങ്ങാതെയാണ് നടൻ ചിത്രത്തിൽ അഭിനയിച്ചതെന്നും മുകേഷ് കൂട്ടിച്ചേർത്തു.
'സാധാരണ മമ്മൂക്കയുടെ റേഞ്ച് വച്ച് രണ്ടോ മൂന്നോ മണിക്കൂർകൊണ്ട് തീർക്കേണ്ട സീൻ വൈകിട്ടാണ് ഷൂട്ട് ചെയ്ത് തീർത്തത്. രണ്ടാമത്തെ ഡയലോഗ് പകുതി പറഞ്ഞശേഷം മമ്മൂക്ക തല കുമ്പിട്ട് ഏങ്ങി കരയുകയായിരുന്നു.
അവസാനം മമ്മൂക്ക തന്നെ കട്ട് പറഞ്ഞു. ഇതൊന്നും അറിയാതെ അവിടെ കൂടി നിന്ന ജനങ്ങളെല്ലാം മമ്മൂക്കയുടെ ഈ ഡയലോഗ് കേട്ട് കരയുകയാണ്.ആ ഡയലോഗ് പറഞ്ഞ് തീർത്തിട്ടും അദ്ദേഹം വിങ്ങുകയായിരുന്നു. അതാണ് സൗഹൃദത്തിന്റെ ശക്തി. അതുകൊണ്ടാണ് എല്ലാ ഭാഷകളിലും ഈ ചിത്രം റീമേക്ക് ചെയ്തത്'; മുകേഷ് പറഞ്ഞു.
Content Highlight: Unable to speak the dialogue, Mammootty bowed his head and cried - revealed the actor

































