മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മോഹൻലാൽ . ഓരോ ചിത്രങ്ങളും പ്രേക്ഷകർക്ക് എന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ കഴിയുന്നവയാണ് . ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പമുള്ള ഒരു അപൂര്‍വ്വ അനുഭവം പങ്കുവെച്ചിരിക്കുകയാണ് സംവിധായകനും ഛായാഗ്രാഹകനുമായ ഇസ്മയില്‍ ഹസന്‍.
ഒരു നടനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും മോഹന്‍ലാല്‍ എല്ലാവരോടും വളരെ സൗഹാര്‍ദ്ദത്തോടെ പെരുമാറുന്ന വ്യക്തിയാണെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായ ഒന്ന് രണ്ട് അനുഭവങ്ങള്‍ ഉണ്ടായപ്പോള്‍ അതിശയിച്ച് പോയെന്നും മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇസ്മായില്‍ ഹസ്സന്‍ പറഞ്ഞു.
വിഷ്ണുലോകം എന്ന സിനിമയ്ക്കിടെയാണ് മോഹന്‍ലാലിനോട് സൗഹൃദത്തിലാകുന്നത്. അതിന് ശേഷം ഉള്ളടക്കം, മാന്ത്രികം എന്നീ ചിത്രങ്ങളിലും ഒരുമിച്ച് പ്രവര്‍ത്തിച്ചു. ഉള്ളടക്കത്തിന്റെ സെറ്റില്‍ വെച്ചാണ് അനുഭവങ്ങള്‍ ഉണ്ടാകുന്നത്.
‘ലാലേട്ടന് സ്വാതിക മനസ്സാണ്. നന്മ, ദയ തുടങ്ങിയവ. ഞാന്‍ കാരണം മറ്റൊരാള്‍ വേദനിക്കരുതെന്ന് അദ്ദേഹത്തിനുണ്ട്. ഛെ എന്ന് പറഞ്ഞ് പോലും കണ്ടിട്ടില്ല. അതേ ലാലേട്ടന്‍ ഉള്ളടക്കം സിനിമയില്‍ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഫീമെയ്ല്‍ ആര്‍ട്ടിസ്റ്റിനെ കാണാന്‍ വന്നവരില്‍ ഒരു സുമുഖന്‍ അറിയാതെ തട്ടുന്ന പോലെ ദേഹത്ത് തട്ടിയപ്പോള്‍ അവനെ പിടിച്ച് ചൂടാവുന്നത് കണ്ടു’. ഇസ്മയില്‍ ഹസന്‍ പറഞ്ഞു.

ഒരിക്കലും കണ്ടിട്ടില്ലാത്ത മോഹന്‍ലാലിന്റെ മുഖമായിരുന്നു അന്ന് കണ്ടത്. നമ്മുടെ കൂട്ടത്തിലെ ഒരു പെണ്‍കുട്ടിയോട് മോശമായി പെരുമാറിയപ്പോള്‍ അദ്ദേഹം പ്രതികരിച്ചെന്നും ഇസ്മയില്‍ ഹസന്‍ പറഞ്ഞു. ലാലേട്ടന്റെ നന്മ പെരുമാറ്റത്തില്‍ തന്നെയുണ്ടാകും. അദ്ദേഹത്തോട് ഇഷ്ടം തോന്നുകയല്ലാതെ ദേഷ്യം തോന്നില്ലെന്നും ഇസ്മയില്‍ ഹസന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Ismail Haasan shares a rare experience with Mohanlal.

































