അമ്പരപ്പിക്കുന്ന മേക്കിങ്ങും കഥപറച്ചിലും കൊണ്ട് സമീപകാലത്ത് ഏറെ ചർച്ചയായ തെന്നിന്ത്യൻ ചിത്രമാണ് 'കാന്താര'. സെപ്റ്റംബര്‍ 30ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ഒർജിനൽ കന്നഡ പതിപ്പ് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടാണ് നൂറ് കോടി ക്ലബ്ബിൽ എത്തിയത്.
പിന്നാലെ ചിത്രത്തിന്റെ തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളും തിയറ്ററുകളിൽ എത്തി. ഇവയും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. കേരളത്തിൽ 43 ദിനങ്ങൾ പിന്നിട്ടിരിക്കുകയാണ് കാന്താര. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തിൽ എത്തിച്ചത്.

അതേസമയം, തീയറ്ററുകളിൽ എത്തിയിട്ട് 6 ആഴ്ച്ചകൾ പിന്നിട്ടിട്ടും ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കുകയാണ് കാന്താര. ഇന്നലെവരെയുള്ള കണക്ക് പ്രകാരം 360 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. അതിൽ ഇന്ത്യയിൽ ഏകദേശം 328 കോടി രൂപയും വിദേശത്ത് 30 കോടിയും ഉൾപ്പെടുന്നുവെന്നാണ് കണക്ക്.
ഇതേ രീതിയിൽ ആണ് ചിത്രം മുന്നോട്ട് പോകുന്നതെങ്കിൽ ഈ വാരാന്ത്യം ആകുമ്പോഴേക്കും കാന്താര 400 കോടി ക്ലബ്ബിൽ ഇടം പിടിക്കുമെന്ന് ട്രെഡ് അനലിസ്റ്റുകൾ വിലയിരുന്നു. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം ഇതുവരെ നേടിയത് 70.50 കോടിയാണ്.
റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് കാന്താര. അദ്ദേഹം തന്നെയാണ് ചിത്രത്തിൽ നായക കഥാപാത്രത്തെയും അവതരിപ്പിച്ചത്. പരമ്പരാഗത നൃത്തമായ ഭൂത കോലത്തെ ചുറ്റിപ്പറ്റിയുള്ള ഒരു ആക്ഷൻ ത്രില്ലറാണ് 'കാന്താര'. 'കെജിഎഫ്' നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് ആണ് കാന്താര നിർമ്മിച്ചിരിക്കുന്നത്.
ചിത്രത്തില്‍ സപ്‍തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Content Highlight: 'Kanthara' enters the 400 crore club, the film after 43 days in Kerala

































