മലയാള സിനിമയിൽ സൂപ്പർ താര പദവി ലഭിച്ച മൂന്ന് നടൻമാരാണ് മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും. ഇവർക്ക് ശേഷം വന്ന നായകൻമാരിൽ ആർക്കും തന്നെ പിന്നീട് ഇവരുടെ സൂപ്പർ സ്റ്റാർ ലേബൽ അധികം ലഭിച്ചിട്ടില്ല. ഏകദേശം ഒരേ കാലഘട്ടത്തിലാണ് മൂവരും സിനിമയിലേക്ക് കടന്ന് വരുന്നതും.
മോഹൻലാലിനും മമ്മൂട്ടിക്കും ശേഷമാണ് സുരേഷ് ഗോപിയുടെ താരമൂല്യം ഉയർന്നത്. തുടക്ക കാലത്ത് ഇവർ ഒരുമിച്ച് അഭിനയിച്ച സിനിമകളുമുണ്ട്. താരങ്ങളായി മാറിയ ശേഷം മൂന്ന് പേരും ഒരുമിച്ച് അഭിനയിച്ചത് ട്വന്റി ട്വന്റി എന്ന സിനിമയിൽ മാത്രമാണ്. ഒരു സിനിമയിൽ ഇന്ന് മൂന്ന് പേരെയും ഒരുമിച്ചെത്തിക്കുക എന്നത് ശ്രമകരമാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.

കരിയറിൽ താഴ്ചയും ഉയർച്ചയും ഒരുപോലെ കണ്ടവരാണ് മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും. മോഹൻലാൽ തുടരെ ഹിറ്റുകളുമായി മുന്നേറുന്ന ഒരു കാലഘട്ടത്തിൽ മമ്മൂട്ടിക്ക് തുടരെ പരാജയ സിനിമകൾ ആയിരുന്നു. ഇതിൽ പിന്നീട് അങ്ങോട്ടും ഇങ്ങോട്ടും മാറ്റമുണ്ടായി.
കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലാണ് മമ്മൂട്ടിയെന്നാണ് സിനിമാ ലോകം ഒന്നടങ്കം പറയുന്നത്. മറുവശത്ത് മോഹൻലാലിനാവട്ടെ ഇക്കഴിഞ്ഞ വർഷങ്ങളിൽ തുടരെ പരാജയ സിനിമകളാണ് വന്നത്.

സുരേഷ് ഗോപി പൂർണമായും സിനിമയിൽ നിന്ന് വിട്ട് നിന്ന കാലഘട്ടവും ഇതിനിടെ ഉണ്ടായി. ഇപ്പോഴിതാ മമ്മൂട്ടിയെയും മോഹൻലാലിനെയും പറ്റി സംസാരിച്ചിരിക്കുകയാണ് സുരേഷ് ഗോപി.
'ഓരോ സംവിധായകനും ഓരോ സ്റ്റാൻഡേർഡ് സെറ്റ് ചെയ്തിട്ടുണ്ട്. ഐവി ശശിക്കായാലും ജോഷിയേട്ടനും വിജി തമ്പിക്കുമെല്ലാം. എല്ലാവരെയും എനിക്ക് കിട്ടി. മമ്മൂക്കയ്ക്കും അതുപോലെ ആണ്.
എല്ലാ സംവിധായകരെയും കിട്ടിയിട്ടുണ്ട്. ലാലിന് പക്ഷെ ലാലിന് അത്രയും വിപുലമായ ലെവലുകൾ കിട്ടിയിട്ടില്ല. പക്ഷെ അല്ലാതെ തന്നെ ലാൽ മികച്ച നടനായിരുന്നു. ആസ്വാദ്യകരമായിരുന്നു. പക്ഷെ ഞാനൊക്കെ പഠിച്ച് വന്നതാണ്,' സുരേഷ് ഗോപി പറഞ്ഞതിങ്ങനെ. അടുത്തിടെ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്.
Content Highlight: Now Suresh Gopi is talking about Mammootty and Mohanlal.


































