സിനിമാ ലോകത്ത് അടുത്തിടെ വന്ന ദുഃഖകരമായ വാർത്ത ആയിരുന്നു നടി മീനയുടെ ഭർത്താവിന്റെ മരണം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ മരിച്ചത്. അവയവ മാറ്റ ശസ്ത്രക്രിയക്ക് കാത്തു നിൽക്കവെ വിദ്യാ സാഗർ മരണപ്പെട്ടത് ഏവരെയും കണ്ണീരിലാഴ്ത്തി.
അണുബാധ മൂലം അവയങ്ങളുടെ പ്രവർത്തനം നിലച്ചായിരുന്നു മരണം. മീനയുടെ ഭർത്താവിന്റെ അപ്രതീക്ഷിത മരണം പല തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് വഴി വെച്ചിരുന്നു. ശ്വാസ കോശ സംബന്ധമായ അസുഖങ്ങളെ തുടർന്നായിരുന്നു വിദ്യാസാഗറിന്റെ മരണം. കൊവിഡ് പടരുന്ന സമയത്ത് മരണപ്പെട്ടതിനാൽ കൊവിഡ് ബാധിച്ചാണ് ഇദ്ദേഹം മരിച്ചതെന്നും പ്രചരണമുണ്ടായി.

എന്നാൽ മരണ കാരണം കൊവിഡ് അല്ലെന്ന് വ്യക്തമാക്കി നടി ഖുശ്ബുവും തമിഴ്നാട് ആരോഗ്യ മന്ത്രാലയവും രംഗത്തെത്തിയിരുന്നു. അഭ്യൂഹങ്ങൾ കനത്തതോടെ മീനയും അന്ന് പ്രതികരിച്ചു. വിഷമമേറിയ ഘട്ടത്തിലാണ് ഇപ്പോഴെന്നും ഈ സമയത്ത് തെറ്റായ പ്രചരണങ്ങൾ നടത്തരുതെന്നും സ്വകാര്യതയെ മാനിക്കണം എന്നുമാണ് മീന പറഞ്ഞത്.
ഇപ്പോഴിതാ ഭർത്താവിന് ശ്വാസകോശ സംബന്ധമായ അണുബാധ വരാനുണ്ടായ ഒരു കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് മീന. 'ബാഗ്ലൂരിൽ അവരുണ്ടായിരുന്ന അപ്പാർട്മെന്റിൽ നിറയെ പ്രാവുകൾ ഉണ്ടായിരുന്നു. അവയുടെ തൂവലുകളും കാഷ്ഠവുമുള്ള വായു ശ്വസിച്ചതിനാലാണ് ഇദ്ദേഹത്തിന് ശ്വാസ തടസ്സം വന്നത്.

അതിന്റെ ലക്ഷണങ്ങളേ മനസ്സിലായില്ല' 'ഇങ്ങനെയുണ്ടെന്ന് ഞങ്ങൾ അറിഞ്ഞില്ല. ശേഷം ചികിത്സ ചെയ്തു. കൊവിഡ് വന്ന് പോയ ശേഷമാണ് ആരോഗ്യം മോശമായത്. അത് അവയവ മാറ്റത്തിനടുത്ത് വരെ എത്തി. പൊതുവെ കൊവിഡ് ശ്വാസകോശത്തെയാണ് ബാധിക്കുക. അദ്ദേഹത്തിന് ശ്വാസകോശത്തിൽ നേരത്തെ പ്രശ്നങ്ങളുള്ളതിനാൽ അത് ഗുരുതരമായി,' മീന പറഞ്ഞു.
ഭർത്താവിന്റെ മരണം അപ്രതീക്ഷിതമായിരുന്നെന്നും മരണ ശേഷം താനെങ്ങനെ ജീവിതത്തിലേക്ക് തിരിച്ചു വന്നെന്നും മീന തുറന്നു പറഞ്ഞു. കുടുംബത്തിന്റെ സുഹൃത്തുക്കളുടെയും പിന്തുണ വലുതായിരുന്നു. എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്ന അമ്മയെ കണ്ടാണ് വളർന്നത്. അതിനാലായിരിക്കാം ഈ സാഹചര്യത്തെ നേരിടാനായത്.

സിനിമയിൽ നിന്ന് വളരെക്കാലമായുള്ള സുഹൃത്തുക്കൾ ഉണ്ട്. പക്ഷെ ഞങ്ങൾ പരസ്പരം സന്തോഷ നിമിഷങ്ങളായിരുന്നു പങ്കുവെച്ചത്. ഇത്തരമാെരു വിഷമഘട്ടത്തിൽ ഒരുപാട് പേർ ഒപ്പം നിൽക്കുമെന്ന് കരുതിയില്ല. തനിക്ക് സൗഹൃദമില്ലാത്തവർ പോലും തന്റെ ദുഖത്തിൽ പങ്കുചേർന്നെന്നും മീന പറഞ്ഞു.
Content Highlight: Actress Meena revealed the cause of her husband's illness


































