ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി ജനപ്രിയ നായകനായി മാറിയ ദിലീപിന് കഴിഞ്ഞദിവസമായിരുന്നു പിറന്നാൾ ദിനം. എല്ലാ വർഷത്തേയും പോലെ ഇക്കുറി പിറന്നാള്‍ ആഘോഷമാക്കാനിരിക്കുകയായിരുന്നു ആരാധകരെങ്കിലും കൊവിഡ് ഭീതിയിൽ ഇക്കുറി ആഘോഷങ്ങൾ ചുരുക്കിയിരിക്കുകയാണ്. എങ്കിലും ഓൺലൈനിൽ ആരാധകർ ആഘോഷം ഗംഭീരമാക്കി.
നിരവധി ചിത്രങ്ങളും കുറിപ്പുകളും കൊണ്ടാണ് തങ്ങളുടെ പ്രിയ നായകന്റെ ജന്മദിനം ആരാധകർ ആഘോഷിച്ചത്. ഇപ്പോഴിതാ ഗോപാലകൃഷ്ണൻ എന്ന സാധാരണക്കാരനിൽ നിന്നും ജനപ്രിയ പട്ടം നേടിയെടുത്ത ദിലീപിന്റെ കരിയർ യാത്രയെ കുറിച്ചൊരു കുറിപ്പാണ് വൈറൽ ആയി മാറുന്നത്. ദിലീപ് ഫാൻസ് ഗ്രൂപുകളിൽ ഇപ്പോൾ ഈ കുറിപ്പ് വൈറലാണ്.
ഇന്ന് അദ്ദേഹം കടന്നു പോകുന്ന വഴികൾ കല്ലും മുള്ളും നിറഞ്ഞവയാണ് ആ കഷ്ടപ്പാടിൽ നിന്നും ഒരു മോചനമില്ലെന്ന് പലരും വിധിയെഴുതുമ്പോൾ അവരോർക്കുന്നില്ല അമ്പലപ്പറമ്പിൽ താരാനുനുകരണം നടത്തി ജീവിതം മുൻപോട്ട് കൊണ്ട് പോയിരുന്ന മെലിഞ്ഞ് ഈർക്കിൽ രൂപത്തിലുള്ള ആ പയ്യന്റെ നടനാകണം എന്നുള്ള ആഗ്രഹത്തെ അന്ന് പലരും പുച്ഛിച്ചു തള്ളിയപ്പോൾ അയാൾ നടന്നു കയറിയത് മലയാള സിനിമയുടെ തലപ്പത്തേക്ക് ആയിരുന്നു എന്ന്.
ഇഷ്ട താരങ്ങൾക്ക് സൂപ്പർ, മെഗാ സ്റ്റാർ പട്ടങ്ങൾ മാത്രം ചാർത്തി കൊടുത്തിരുന്ന മലയാളി അയാൾക്ക് പുതിയൊരു പട്ടം ചാർത്തി നൽകി "ജനപ്രിയനായകൻ". അതെ അയാൾ ജനപ്രിയൻ തന്നെയാണ് പ്രായബേദമന്യേ ഒരു ജനത അയാളെ ആഘോഷമാക്കിക്കൊണ്ടിരുന്ന ഒരു സമയമുണ്ടായിരുന്നു. ഏതൊരു തരം വിഷമ ഘട്ടത്തിലും അയാളുടെ സിനിമകൾ കണ്ടാൽ അവയൊക്കെ ഞൊടിയിടയിൽ അകലുന്നൊരു കാലമുണ്ടായിരുന്നു.
മലയാള സിനിമ തുടർ പരാജയങ്ങളിലേക്ക് കൂപ്പു കുത്തിയ പല സന്ദർഭങ്ങളിലും തിയ്യേറ്ററിൽ നിന്നും അകന്ന് നിന്ന കുടുംബ പ്രേക്ഷകരെ അയാളായിരുന്നു തിരികെ കൊണ്ട് വന്ന് സിനിമാ മേഖലയ്ക്ക് ഉണർവ്വ് നൽകിയിരുന്നത്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളേയും അണിനിരത്തി ഒരു സിനിമയൊരുക്കാൻ ചുക്കാൻ പിടിച്ചത് അയാളാണ്, അയാൾക്ക് അല്ലാതെ മറ്റൊരാൾക്കും അതിന് കഴിയില്ല എന്നത് പരസ്യമായി തന്നെ പലരും സമ്മതിച്ചതാണ്.
ഏറ്റവും കൂടുതൽ പണം വാരി ചിത്രങ്ങൾ അയാളുടേതായി തുടർച്ചയായി പുറത്ത് വന്നുകൊണ്ടിരിന്നു. ഉത്സവ സീസണുകളിൽ അയാളുടെ സിനിമകൾ ഇല്ലെങ്കിൽ കുടുംബ പ്രേക്ഷകർ അകന്ന് നിന്ന സമയം പോലും ഉണ്ടായിരുന്നു. അത്രമേൽ ജനപ്രിയനായിരുന്നു ആ മനുഷ്യൻ. ഒന്നുമില്ലായ്മയിൽ നിന്നും ഇതിലും വലിയ കല്ലും മുള്ളുമൊക്കെ ചവിട്ടി അതൊക്കെ പൂമെത്തകളാക്കി മാറ്റി തന്നെയാണ് അയാൾ അയാളുടെ സിംഹാസനം അലങ്കരിച്ചിരുന്നത്.
ഇപ്പോൾ അയാൾ മറ്റൊരു മോശം സമയത്തിലൂടെ കടന്നു പോകുകയാണ് ഇതും കടന്ന് പോകും. ആരാണ് ശരിയും തെറ്റുമെന്നുമൊക്കെ നിയമവും കാലവും തെളിയിക്കട്ടെ. അമ്പലപ്പറമ്പിൽ ശബ്ദാനുകരണം നടത്തി ജീവിച്ചിരുന്ന ആ ഗോപാലകൃഷ്ണനെന്ന പയ്യൻ മലയാള സിനിമയുടെ ജനപ്രിയനായകൻ ദിലീപ് ആയി മാറിയത് ഒരു സുപ്രഭാതത്തിൽ സംഭവിച്ച അത്ഭുതമല്ല കഷ്ടപ്പാടുകൾ സഹിച്ചു തന്നെയാണ്.
അയാളുടെ സിനിമയിലെ ഡയലോഗ് തന്നെ കടമെടുത്താൽ മുറിച്ചാൽ മുറി കൂടെ വരുന്ന ജന്മമാണ് അയാൾ പഴയ പ്രതാപത്തോടെ തന്നെ തിരിച്ചു വരുമെന്നാണ് വിശ്വാസവും പ്രതീക്ഷയും. കാത്തിരിക്കുന്നു അതിനായ്. പ്രിയപ്പെട്ട ദിലീപേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ അന്നും ഇന്നും എന്നും നിങ്ങള് തന്നെയാണ് നിങ്ങള് മാത്രമാണ് ഞങ്ങളുടെ ഹീറോ.... ഞങ്ങളുടെ ജനപ്രിയൻ.
Content Highlight: If he becomes popular from Gopalakrishnan, this too will pass; Words go viral

































