തൈക്കൂടം ബ്രിഡ്ജിന്‍റെ 'നവരസം' എന്ന ഗാനത്തിന്‍റെ കോപ്പിയടിയാണ് കാന്താരയിലെ 'വരാഹ രൂപം' എന്നായിരുന്നു ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗായൻ ഹരീഷ് ശിവരാമകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. പിന്നാലെ തൈക്കുടം ബ്രിഡ്ജ്, പകര്‍പ്പവകാശ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടന്നിരിക്കുന്നതെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു.
ഇതോടെ ചലചിത്ര പിന്നണി രംഗത്തെ പലരും തൈക്കൂടം ബ്രിഡ്ജിന് പിന്തുണയുമായെത്തി. മലയാള ചലച്ചിത്ര സംഗീത സംവിധാനത്തിലെ പ്രധാനികളിലൊരാളായ ബിജിബാല്‍ തൈക്കൂടം ബ്രഡ്ജിന് പിന്തുണയുമായി ഫേസ് ബുക്ക് പോസ്റ്റിട്ടു. 'സ്വന്തമായി ചെയ്യാനറിയില്ല അതുകൊണ്ട് ബോധമുള്ളവർ അധ്വാനിച്ച് ചെയ്തത് അടിച്ച് മാറ്റി എന്ന് പച്ച സംസ്കൃതത്തിൽ പറഞ്ഞാൽ മതിയല്ലോ.' എന്നാണ് ബിജിബാലിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്.
തിയറ്ററുകളില്‍ ആവേശപ്പൂരം നിറച്ചപാട്ടായിരുന്നു, അജനീഷ് ലോകേഷ് സംഗീത സംവിധാനം ചെയ്ത കാന്താരയിലെ ‘വരാഹ രൂപം’ എന്ന ഗാനം. ഗാനം റിലീസ് ആയതിന് പിന്നാലെ നിരവധി പേര്‍ തൈക്കുടത്തിന്‍റെ നവരസം കോപ്പിയാണിതെന്ന് പറഞ്ഞിരുന്നു.
എന്നാല്‍, തങ്ങള്‍ ഒരു ട്യൂണും കോപ്പി അടിച്ചിട്ടില്ലെന്നും കമ്പോസിഷന്‍ പൂര്‍ണമായും വ്യത്യസ്തമാണെന്നും ആയിരുന്നു അജനീഷിന്‍റെ പ്രതികരണം. എന്നാല്‍, നവരസം പാട്ട് നേരത്തെ കേട്ടിട്ടുണ്ടെന്നും ആ ഗാനം തന്നെ ഒരുപാട് ഇന്‍സ്പെയര്‍ ചെയിട്ടുമുണ്ടെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍, വരാഹ രൂപം, നവരസത്തിന്‍റെ കോപ്പിയടിയാണെന്ന് പറഞ്ഞാൽ സമ്മതിച്ച് തരില്ലെന്നും അജനീഷ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ശിവരാമകൃഷ്ണന്‍ രംഗത്തെത്തിയത്.
‘വരാഹ രൂപം’ എന്ന പാട്ട് തൈക്കുടം ബ്രിഡ്ജിന്‍റെ നവരസം എന്ന പാട്ടിന്‍റെ 90 ശതമാനം ഓർക്കസ്ട്രൽ arrangement -ന്‍റെ ക്രെഡിറ്റ് കൊടുക്കാതെ ഉണ്ടാക്കിയ കോപ്പിയാണ്. ഒരേ രാഗം ആയത് കൊണ്ട് വെറുതെ തോന്നുന്നതൊന്നുമല്ല. നല്ല ഉറപ്പുണ്ട്', എന്നാണ് ഹരീഷ് ശിവരാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നത്.
റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് കാന്താര. റിഷഭ് തന്നെയാണ് നായകനും. ചിത്രത്തിന്‍റെ ഒർജിനൽ കന്നഡ പതിപ്പ് തിയറ്ററുകളിലെത്തിയത് സെപ്റ്റംബര്‍ 30 ന് ആയിരുന്നു. പിന്നാലെ തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളും റിലീസിനെത്തി. എല്ലാ ഭാഷകളിലും കാന്താര വെന്നിക്കൊടി പാറിച്ചിരിക്കുമ്പോഴാണ് വിവാദം ഉയരുന്നതും. കെജിഎഫ് നിര്‍മിച്ച ഹോംബാലെ ഫിലിംസ് ആണ് കാന്താരയുടെയും നിര്‍മ്മാതാക്കള്‍.
Content Highlight: 'Varaha form' controversy in Kantara; Bijibal with response


































