സ്വപ്ന സുരേഷ് എഴുതിയ ‘ചതിയുടെ പത്മവ്യൂഹം’ എന്ന ആത്മകഥ വായിച്ച അനുഭവം ഫേസ്ബുക്കിൽ പങ്കുവെച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഒറ്റയിരുപ്പിൽ വായിച്ചു തീർത്ത പുസ്തകം എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്.
സാഹിത്യത്തിന്റെ കിന്നരികൾ തുന്നിച്ചേർക്കാത്തതാണ് ഇതിന്റെ മേന്മ. അധികാരം എങ്ങനെയൊക്കെ ഒരു പെൺ ജന്മത്തെ ഉപയോഗിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നത് സ്വപ്നയുടെ ആത്മകഥയിലൂടെ മനസിലാക്കാനാകുമെന്നും ജോയ് മാത്യു പറഞ്ഞു.
സാഹിത്യ നിരൂപക ഭിഷഗ്വരന്മാർ ഈ പുസ്‌തകത്തെപ്പറ്റി മിണ്ടില്ലെന്നും കാരണം അധികാരത്തിലുള്ളവരുടെ മൂട് താങ്ങി നിർത്തുന്ന പണിയെ അവർക്കറിയൂവെന്നും ജോയ് മാത്യു കുറിപ്പിൽ പറയുന്നു. മാധവിക്കുട്ടിയുടെ ഭാവനാലോകത്തേക്കാൾ കള്ളിമുള്ളുകളിൽ പൂത്തു തളിർത്ത് വിഹ്വലമായ ഒരു ജീവിതം അതിലെ നേരിന്റെ ശോഭ -ഇന്നത്തെ വ്യാജ പെണ്ണെഴുത്തുകാരിൽ നിന്നും എത്രയോ ഉയരെയാണ്-അതാണ് സ്വപ്‍ന സുരേഷ് പറഞ്ഞ ജീവിതം -ജോയ് മാത്യു കുറിച്ചു.
കുറിപ്പിന്റെ പൂർണ്ണ രൂപം:
”ഒറ്റയിരുപ്പിൽ വായിച്ചു തീർത്ത പുസ്തകം. സാഹിത്യത്തിന്റെ കിന്നരികൾ തുന്നിച്ചേർക്കാത്തതാണ് ഇതിന്റെ മേന്മ .കൊച്ചുപുസ്‌തക പ്രേമികളെ നിരാശപ്പെടുത്തുന്ന പുസ്തകം ,എന്നാൽ സ്വന്തം വീട്ടിൽ അധികപറ്റ് പോലെ കറുപ്പ് നിറത്തിൽ ജനിച്ചവൾ ,സ്വന്തം പിതാവിന്റെയും അമ്മാവന്റെയും ബെൽറ്റ് കൊണ്ടുള്ള അടിയേറ്റ് ചോര ചിതറിയ ശരീരവുമായി ജീവിക്കേണ്ടി കുട്ടി.
സാഹിത്യ നിരൂപക ഭിഷഗ്വരന്മാർ ഈ പുസ്‌തത്തെപ്പറ്റി മിണ്ടില്ല. കാരണം അധികാരത്തിലുള്ളവരുടെ മൂട് താങ്ങി നിർത്തുന്ന പണിയെ അവർക്കറിയൂ. എന്നാൽ അധികാരം എങ്ങിനെയൊക്കെ ഒരു പെൺ ജന്മത്തെ ഉപയോഗിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നു എന്നറിയാൻ ഈ പുസ്തകം നമ്മളെ സഹായിക്കും.
ഏത് ചവറ് പുസ്തകവും ക്ലാസ്സിക് ആണ് എന്ന് പറഞ്ഞുപ്രചരിപ്പിക്കുന്ന നമ്മുടെ നിരൂപകന്മാരും ഭ.മു. താ. (ഭരണകൂട- മൂട്- താങ്ങികളും ) ഈ പുസ്തകത്തെ കണ്ടില്ലെന്ന് നടിക്കും ,അത് അവരുടെ നിലനിൽപ്പിന്റെ കാര്യം.
പക്ഷെ ഒന്നുണ്ട് ,മാധവിക്കുട്ടിയുടെ ഭാവനാലോകത്തേക്കാൾ കള്ളിമുള്ളുകളിൽ പൂത്തു തളിർത്ത് വിഹ്വലമായ ഒരു ജീവിതം -അതിലെ നേരിന്റെ ശോഭ -ഇന്നത്തെ വ്യാജ പെണ്ണെഴുത്തുകാരിൽ നിന്നും എത്രയോ ഉയരെയാണ്-അതാണ് സ്വപ്‍ന സുരേഷ് പറഞ്ഞ ജീവിതം. (ദയവായി പുസ്തകങ്ങൾ കൈകൊണ്ട് തൊടാത്ത സൈബർ അടിമകൾ കമന്റ് ബോക്സിൽ വന്ന് കാപ്സ്യൂൾ വിളമ്പരുത് .വിളമ്പിയാൽ വിവരമറിയും ).”
Content Highlight: Swapna's autobiography is so much higher than today's fake female writers; Joy Mathew

































