സിനിമ പ്രമോഷനിലെ ശാരീരിക ആക്രമണം നേരിട്ട യുവ നടിമാർക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി ശ്വേതാ മേനോൻ. സിനിമയുടെ പ്രമോഷന് വേണ്ടി പൊതുസ്ഥലത്ത് പോയ താരങ്ങൾക്ക് ഇത്തരത്തിൽ ആക്രമണം നേരിടേണ്ടി വന്നത് ദുഃഖകരമായ വസ്തുതയാണ് എന്ന് ശ്വേത പറയുന്നു. സിനിമയിൽ അഭിനയിച്ചവർക്ക് അതിൻറെ പ്രമോഷന് വേണ്ടി പുറത്തിറങ്ങി നടക്കാതിരിക്കാൻ പറ്റില്ല.
കോഴിക്കോട് എന്നല്ല ലോകത്തിലെ ഏത് കോണിൽ ആയാലും സ്ത്രീകൾക്ക് പേടി കൂടാതെ പുറത്തിറങ്ങി നടക്കാൻ കഴിയണം. 100% സാക്ഷരതയുള്ള കേരളത്തിലാണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും ഒരുതരത്തിലും അംഗീകരിക്കാൻ പറ്റില്ല.

ഇത്തരത്തിലുള്ള അനുഭവം നേരിട്ട വ്യക്തി എന്ന നിലയിലാണ് ഇത് പറയുന്നത്. പെൺകുട്ടികൾക്ക് അപ്പോൾ തന്നെ പ്രതികരിക്കാമായിരുന്നു എന്നൊക്കെ പറയുന്നവരുണ്ട് പക്ഷേ എല്ലാവരും ഒരുപോലെ ആവണമെന്നില്ല. ഒരു കുട്ടി പ്രതികരിച്ചെങ്കിലും മറ്റേയാൾക്ക് അതിന് സാധിച്ചില്ല.
ഇത്തരം സാഹചര്യങ്ങളിൽ അവർ അനുഭവിക്കുന്ന ട്രോമ വളരെ വലുതായിരിക്കും. ആക്രമണത്തിൽ പെടുന്ന പെൺകുട്ടികളുടെ സ്വഭാവത്തെയും വസ്ത്രധാരണത്തെയും ഒക്കെ മോശമായി ചിത്രീകരിക്കുന്ന പല വ്യക്തികളെയും സാമൂഹ്യ മാധ്യമങ്ങളിൽ കാണുന്നുണ്ട്. പരസ്പര ബഹുമാനം നൽകി ജീവിക്കുന്ന ഒരു സമൂഹം വളർന്നു വരേണ്ടതിന്റെ ആവശ്യകത ഇത് ചൂണ്ടിക്കാണിക്കുന്നു.
പണ്ട് താൻ സംസാരിച്ച കാര്യമാണ് ഇപ്പോഴും സംസാരിക്കുന്നത്. ൺപെൺ ഭേദമില്ലാതെ കുഞ്ഞുങ്ങളെ സ്കൂളുകളിൽ മാർഷ്യൽ ആർട്സ് പഠിപ്പിക്കണം. പഠനം പോലെ ആരോഗ്യവും പ്രധാനമാണ്. ആ പെൺകുട്ടികളെ താൻ പിന്തുണയ്ക്കുന്നുണ്ട് എന്നും താരം വ്യക്തമാക്കി.
Content Highlight: Such things cannot be accepted in any way; Shweta Menon

































