---
title: "വലിയൊരു സുഹൃത്ത് വലയമുണ്ടായിരുന്നു; തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ് "
english_title: "had a large circle of friends; The producer is outspoken"
publisher: "moviemax.in"
canonical_url: "https://moviemax.in/news/67459/had-a-large-circle-of-friends-the-producer-is-outspoken"
published_at: "2022-09-11T09:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631d6213abb7a_kalabhavan_mani.jpg"
keywords: []
---

# വലിയൊരു സുഹൃത്ത് വലയമുണ്ടായിരുന്നു; തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ് 

> **Lead Summary:** സിനിമാ പ്രേമികളുടെ മനസില്‍ ഒരിക്കലും മായാതെ നില്‍ക്കുന്ന ചിരിയാണ് കലാഭവന്‍ മണി. അദ്ദേഹത്തിന്റെ മിന്നും പ്രകടനം കണ്ട സിനിമയായിരുന്നു വാല്‍ക്കണ്ണാടി. ഗീതു മോഹന്‍ദാസ് ആയിരുന്നു ചിത്രത്തിലെ നായിക. അനില്‍ ബാബുവായിരുന്നു സിനിമയുടെ സംവിധാനം.

## Article Content

സിനിമാ പ്രേമികളുടെ മനസില്‍ ഒരിക്കലും മായാതെ നില്‍ക്കുന്ന ചിരിയാണ് കലാഭവന്‍ മണി. അദ്ദേഹത്തിന്റെ മിന്നും പ്രകടനം കണ്ട സിനിമയായിരുന്നു വാല്‍ക്കണ്ണാടി. ഗീതു മോഹന്‍ദാസ് ആയിരുന്നു ചിത്രത്തിലെ നായിക. അനില്‍ ബാബുവായിരുന്നു സിനിമയുടെ സംവിധാനം.

ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രീകരണ സമയത്തുള്ള ഓര്‍മ്മകളും കലാഭവന്‍ മണിയെക്കുറിച്ചുള്ള ഓര്‍മ്മകളും പങ്കുവെക്കുകയാണ് നിര്‍മ്മാതാവ് സന്തോഷ് ധാമോദരന്‍. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് ധാമോദരന്‍ മനസ് തുറന്നത്.

മണി ഈസി ആര്‍ട്ടിസ്റ്റാണ്. വളരെ റിലാക്‌സ്ആയിട്ട് ചെയ്ത സിനിമയാണ്. ആ കഥ മുഴുവന്‍ മണിയുടെ മനസിലുണ്ടായിരുന്നു. അസുഖം വരുന്ന മാറ്റം താനെ വരുമായിരുന്നു. ചിലപ്പോള്‍ ചെയ്ത് ചെയ്ത് കേറിപ്പോകും. സംവിധായകന്‍ കട്ട് പറഞ്ഞ ശേഷം പിടിച്ചു നിര്‍ത്തേണ്ടി വരുമായിരുന്നു.

തീയേറ്ററില്‍ ഗീതുവിനെ കാലില്‍ കെട്ടി വലിച്ചു കൊണ്ടു പോകുന്നത് കാണാന്‍ പറ്റുന്നില്ല, വയലന്‍സ് കൂടിയോ എന്നൊക്കെ പറഞ്ഞിരുന്നു. ചിത്രത്തിലെ ഒരു പാട്ട് മണി സ്വന്തം പാടിയാണ്. തിരക്കഥയിലുണ്ടായിരുന്നില്ല അത്. മണിയുടെ മനസില്‍ ഉണ്ടായിരുന്നിരിക്കാം. പറയാന്‍ പറ്റാത്ത സഹകരണമാണ്. ഇത്രയും സൗഹൃദമുള്ള നടന്‍ വേറെയില്ല. എല്ലാ സിനിമയിലും അങ്ങനെയാണോ എന്നറിയില്ല.

എന്നോട് അങ്ങനെയായിരുന്നു. ഒരുപാട് സിനിമകള്‍ ചെയ്യേണ്ടിയിരുന്നതായിരുന്നു. മണി വരുമ്പോള്‍ എപ്പോഴും ഒരു കാറ് നിറച്ചും ആള്‍ക്കാരുണ്ടാകുമായിരുന്നു കൂടെ. അതൊരു നല്ല കാര്യമാണ്. കൂടെ പഠിച്ചവരും കൂടെ വളര്‍ന്ന വരുമൊക്കെയായിരിക്കും. അവരെയും കൊണ്ടാണ് യാത്രയൊക്കെ. ചിലരെ ചിലപ്പോള്‍ നാട്ടിലേക്ക് വിട്ട് അച്ഛാറൊക്കെ വരുത്തിക്കും. എപ്പോഴും ആഘോഷത്തിന്റെ മൂഡാണ്.

എപ്പോഴും മൂന്നാലു പേര് റൂമിലുണ്ടാകും. അതില്‍ ഡ്രൈവറുണ്ടാകാം, മാനേജ് ചെയ്യുന്നവരുണ്ടാകാം. ഡ്രൈവര്‍ എന്നൊന്നും പറയാന്‍ പറ്റില്ല. കൂടെ പഠിച്ചവരൊക്കെ തന്നെയായിരിക്കും. വലിയ മദ്യപാനിയായി എനിക്ക് തോന്നിയിട്ടില്ല. അന്ന് ബിയര്‍ മാത്രമേ കഴിക്കൂവെന്നാണ് എന്റെ അറിവ്.

പിന്നെയായിരിക്കും മാറിയത്. നന്നായിട്ട് ഭക്ഷണം കഴിക്കും. വ്യായാമം ഒക്കെ ചെയ്യും. പഴയ കൂട്ടുകാരെ മറന്ന് പുതിയ ആള്‍ക്കാരൂടെ കൂടെ പോകുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. മണിയുടെ കൂടെയുണ്ടായിരുന്നത് പഴയ ആള്‍ക്കാരായിരുന്നു.

എല്ലാവരും മണി പറയുന്നത് കേള്‍ക്കുന്നവരായിരുന്നു. വീടിനു ചുറ്റുമുള്ളവരും മണിയെക്കൊണ്ട് ജീവിക്കുന്നവരുമായിരുന്നു. ഷൂട്ട് കഴിഞ്ഞ് പോയാല്‍ വീട്ടിലൊരു ഒത്തു ചേരലുണ്ടാകും. അവിടേക്ക് പുറത്തു നിന്നുമുള്ളവരൊക്കെ വരുമായിരുന്നു. തമിഴ് സിനിമയിലൊക്കെ പോയി അവിടേയും സൗഹൃദങ്ങളുണ്ടാക്കിയിട്ടുണ്ടല്ലോ.

അവരെയൊക്കെ വീട്ടിലേക്ക് ക്ഷണിക്കുമായിരുന്നു. അവരൊക്കെ വന്ന് ആഘോഷിച്ചു പോവുകയാണ്. ആഘോഷിക്കുന്നവര്‍ മാറി വരും. പക്ഷെ ആഘോഷിപ്പിക്കാന്‍ ഒരാള്‍ മാത്രമേയുള്ളൂ. ഓരോ ബാച്ച് പോയിവരും. പക്ഷെ മണി അവിടെ തന്നെ ഇരിക്കണമല്ലോ.

ഞാന്‍ ഒരു തവണ അവിടെ പോയിട്ടുണ്ട്. വീടൊക്കെ എനിക്ക് കാണിച്ചു തന്നു. പാടിയെന്ന് പറയുന്ന സ്ഥലത്താണ് ആഘോഷം. എന്നെ വരണമെന്ന് പറഞ്ഞ് വിളിച്ചതാണ്. അവിടെയൊരു അമ്പലത്തില്‍ ഉത്സവമായിരുന്നു. മണിയായിരുന്നു ആ ഉത്സവം നടത്തിയിരുന്നത്. പുള്ളി ആ ഉത്സവത്തില്‍ ചെണ്ടയൊക്കെ കൊട്ടി മുന്നിലങ്ങനെ നടക്കും.

അത് കഴിഞ്ഞ് വന്നു കഴിഞ്ഞാല്‍ മദ്യപാനികളുടെ ഒരു സദസാകും. വലിയൊരു സുഹൃത്ത് വലയമുണ്ടായിരുന്നു. അത്തരത്തിലൊരു ജീവിതമായിരുന്നു.അവസാനത്തെ പ്രതിഫലം പോലും എന്റെ കയ്യില്‍ നിന്നും വാങ്ങാതെയാണ് പോയത്. ഷൂട്ട് കഴിയുന്ന ദിവസം പ്രതിഫലമൊക്കെ കൊടുത്ത് പിരിയുന്നതാണ് എന്റെ ശീലം.

അന്ന് എന്റെ മുറിയില്‍ വന്ന് യാത്ര പറഞ്ഞ് ഓടുകയായിരുന്നു. ഞാന്‍ ചെക്ക് കൊടുത്തിട്ട് വാങ്ങിയത് പോലുമില്ല. പറഞ്ഞ് കേട്ടിട്ടുള്ളത് അന്ന് പാട്ടു പാടുന്നതിന് ഏറ്റവും കൂടുതല്‍ കാശ് വാങ്ങിയിരുന്നത് മണിയാണെന്നായിരുന്നു. അന്ന് മലയാളത്തില്‍ ഏറ്റവും വലിയ പാട്ടുകാര്‍ വാങ്ങുന്നതിനേക്കാള്‍ ഒരു രൂപയെങ്കിലും കൂടുതല്‍ വാങ്ങണമെന്ന് മണിയ്ക്ക് വാശിയായിരുന്നു. പക്ഷെ എന്റെ സിനിമയില്‍ പാടിയതിനും കാശ് വാങ്ങിയിരുന്നില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/67459/had-a-large-circle-of-friends-the-producer-is-outspoken)