മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് പഞ്ചാബി ഹൗസ്. ദിലീപ്, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ എന്നിവർ തകർത്താടിയ സിനിമയായിരുന്നു ഇത്. എന്നാൽ യഥാർത്ഥത്തിൽ ദിലീപിന് പകരം ജയറാം ആയിരുന്നു സിനിമയിൽ നായകനാവേണ്ടിയിരുന്നത്.
ഹരിശ്രീ അശോകനും കൊച്ചിൻ ഹനീഫയ്ക്കും പകരം ജഗതിയെയും ഇന്നസെന്റിനെയും ആയിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് കഥ പുരോഗമിച്ചപ്പോൾ ദുർബലനായ നായകനായി ജയറാം ചേരില്ലെന്ന് തോന്നി. അങ്ങനെയാണ് ജയറാമിന് പകരം ദിലീപിൽ ഈ വേഷം എത്തുന്നത്.

അജിത് നായകനായെത്തിയ തമിഴ് ചിത്രമാണ് കാതൽ കോട്ടെ. 1996 ലിറങ്ങിയ ഈ സിനിമ ബ്ലോക് ബസ്റ്റർ ആയിരുന്നു. അന്ന് തമിഴിൽ സജീവമായിരുന്ന ജയറാമിനായിരുന്നു ഈ സിനിമയിൽ നിന്നും ആദ്യം ഓഫർ വന്നത്. എന്നാൽ നടൻ ഈ സിനിമ ചെയ്തില്ല. പകരമാണ് അജിത്ത് എത്തിയത്. 250 ദിവസം ഈ സിനിമ തിയറ്ററിൽ ഓടി.
സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിലിറങ്ങിയ ഹിറ്റ് ചിത്രമാണ് റാംജിറാവു സ്പീക്കിംഗ്. ചിത്രത്തിൽ ആദ്യം സായ് കുമാറിന് പകരം സിദ്ദിഖും ലാലും തീരുമാനിച്ചിരുന്നത് ജയറാമിനെ ആയിരുന്നു. ഇരുവരുടെയും തുടക്ക കാലം തൊട്ടേയുള്ള സുഹൃത്തായിരുന്നു ജയറാം.
എന്നാൽ സിദ്ദിഖും ലാലും തങ്ങളുടെ ആദ്യ സിനിമയായ റാംജി റാവു സ്പീക്കിംഗ് എന്ന സിനിമയിലെ പ്രധാന വേഷം ഓഫർ ചെയ്തപ്പോൾ ജയറാം ഇത് സ്വീകരിച്ചില്ല. അന്ന് പ്രഗൽഭരായ സംവിധായകരുടെ സിനിമകളിൽ അഭിനയിക്കുകയാണ് താരം. പുതിയ സംവിധായകരുടെ സിനിമയിൽ അഭിനയിക്കാൻ താൽപര്യമില്ലെന്നാണത്രെ ജയറാം പറഞ്ഞത്.
രജനീകാന്ത്, മമ്മൂട്ടി എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തിയ 1991 ൽ റിലീസ് ചെയ്ത സിനിമയാണ് ദളപതി. തമിഴിലെ എക്കാലത്തെയും പ്രശസ്ത ചിത്രങ്ങളിൽ ഒന്നാണ് ദളപതി. നടൻ അരവിന്ദ് സ്വാമിയുടെ അരങ്ങേറ്റ സിനിമ കൂടിയായിരുന്നു ദളപതി. യഥാർത്ഥത്തിൽ അരവിന്ദ് സ്വാമിക്ക് ജയറാമിനെ ആയിരുന്നു ആദ്യം പരിഗണിച്ചത്.
നടന്റെ പേര് നിർദ്ദേശിച്ചതാവട്ടെ മമ്മൂട്ടിയും. എന്നാൽ ചിത്രം ചെയ്യാൻ ജയറാം തയ്യാറായില്ല. ലുക്ക് ടെസ്റ്റുൾപ്പെടെ നടത്തിയതിന് ശേഷം ജയറാം സിനിമ ചെയ്യാനിരുന്നതായിരുന്നു. അഞ്ച് മാസം മറ്റൊരു സിനിമ ചെയ്യാതെ ദളപതിക്കായി മാറ്റി വെക്കണമെന്ന് മണിരത്നം ആവശ്യപ്പെട്ടതാണ് ജയറാം പിൻമാറാൻ കാരണം.

അക്കാലത്ത് മലയാളത്തിൽ തുടരെ സിനിമകളിൽ അഭിനയിച്ച് വരികയായിരുന്നു ജയറാം. പെട്ടെന്നൊരു ഇടവേള നടന് സാധ്യമല്ലായിരുന്നതിനാലാണ് പിൻമാറിയത്.
മോഹൻലാലും ശ്രീനിവാസനും തകർപ്പൻ പ്രകടനം കാഴ്ച വെച്ച സിനിമയായിരുന്നു ഉദയനാണ് താരം. യഥാർത്ഥത്തിൽ ഈ സിനിമയിൽ മോഹൻലാലിന് പകരം ജയറാമായിരുന്നു നായകനാവേണ്ടിയിരുന്നത്. മോഹൻലാലിന്റെ മാക്സ് ലാബ് എന്ന പ്രൊഡക്ഷൻ കമ്പനിയായിരുന്നു സിനിമ നിർമ്മിക്കാനിരുന്നത്.
എന്നാൽ പിന്നീട് ചില തടസ്സങ്ങൾ ഉണ്ടായപ്പോൾ തിരക്കഥയെഴുതിയ ശ്രീനിവാസനും സംവിധായകൻ റോഷൻ ആൻഡ്രൂസും ജയറാമിനെ സമീപിക്കുകയും സിനിമയുടെ കഥ പറയുകയും ചെയ്തു.

ആദ്യം മടിച്ചെങ്കിലും ജയറാം സിനിമ ചെയ്യാമെന്നേറ്റു. എന്നാൽ പിന്നീട് ജയറാമിന് സമ്മതമാണെങ്കിൽ ഉദയനാണ് താരത്തിൽ താനഭിനയിക്കാമെന്ന് മോഹൻലാൽ പറഞ്ഞു. അങ്ങനെ ജയറാം ചെയ്യേണ്ടിയിരുന്ന വേഷം മോഹൻലാലിലേക്കെത്തി.
Content Highlight: From Punjabi House to Udayan Uthari...super hit movies that didn't make it to Jairam



































