തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാറാണ് നയൻതാര. മലയാളത്തിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരയിലൂടെയാണ് നയൻതാര സിനിമയിലേക്ക് എത്തിയത്. കുറച്ച് സിനിമകൾ മലയാളത്തിൽ ചെയ്ത ശേഷം തമിഴിലേക്ക് ചേക്കേറി.
നയൻതാരയുടെ ആദ്യ നായകൻ ജയറാമായിരുന്നു. ചിത്രത്തിൽ നടി ഷീലയും ഒരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷമുള്ള ഷീലയുടെ തിരിച്ച് വരവ് സംഭവിച്ച സിനിമ കൂടിയായിരുന്നു മനസിനക്കരെ. ഇപ്പോൾ നയൻതാരയുമൊത്തുള്ള ചില അനുഭവങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ഷീല.

അമൃത ടി.വിയിലെ റെഡ് കാർപറ്റിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു ഷീലയുടെ വെളിപ്പെടുത്തൽ. 'ഇനി സിനിമകളിൽ അഭിനയിക്കുന്നില്ലെന്ന തീരുമാനത്തിലേക്ക് ഞാൻ എത്തിയ ഒരു സമയമുണ്ടായിരുന്നു. അന്ന് ഗായകനൊക്കെയായ കൃഷ്ണചന്ദ്രന്റെ ഭാര്യ വനിത എന്നെ വിളിച്ചു.'
'അമൃതാനന്ദമയിയെ സന്ദർശിക്കാൻ പോവുകയാണെന്നും ഒപ്പം പോരുന്നോയെന്ന് ചോദിക്കാനുമാണ് അവർ വിളിച്ചത്. അങ്ങനെ അവരോടൊപ്പം ഞാനും അമൃതാനന്ദമയിയെ കാണാൻ പോയി. ഷീല വന്നിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞ് അമൃതാനന്ദമയിയമ്മ അറിഞ്ഞു.' 'ഉടൻ അകത്തേക്ക് ചെല്ലാൻ പറഞ്ഞു.
അമ്മയെ കണ്ട് ഒരുപാട് നേരം സംസാരിച്ചു. അപ്പോൾ ഞാൻ അഭിനയം നിർത്താൻ പോവുകയാണെന്ന കാര്യം പറഞ്ഞു.' 'അതുകേട്ട് അമ്മയെന്നോട് പറഞ്ഞത് ഒരിക്കലും അങ്ങനെ ചെയ്യരുത് മരണം വരെ അഭിനയിക്കണമെന്നാണ്. അമ്മ നൽകിയ ആത്മവിശ്വാസം കരുത്തായപ്പോൾ അഭിനയം നിർത്താമെന്ന തീരുമാനം ഞാൻ മാറ്റി.'

'വീട്ടിൽ തിരികെ എത്തിയതും സത്യൻ അന്തിക്കാടിന്റെ ഫോൺ വന്നു. അപ്പോഴാണ് അദ്ദേഹം മനസിനക്കരയെ കുറിച്ച് പറയുന്നതും സിനിമ ചെയ്യാൻ തീരുമാനിക്കുന്നതും. കുറച്ച് നാളുകൾക്ക് ശേഷം ചെയ്യുന്ന സിനിമയായതുകൊണ്ട് ആളുകൾ കളിയാക്കുമോ എന്നൊക്കെ ടെൻഷനായിരുന്നു.'
'പക്ഷെ ജനങ്ങൾക്കൊപ്പം തിയേറ്ററിൽ പോയി സിനിമ കണ്ടു. തുടക്കത്തിൽ ഷീല എന്ന് എഴുതി കാണിച്ചപ്പോൾ തന്നെ ആളുകൾ കൈയ്യടിയും ആർപ്പുവിളിയുമായിരുന്നു.' 'അപ്പോൾ തന്നെ എന്റെ കണ്ണൊക്കെ നിറഞ്ഞ് ഒഴുകാൻ തുടങ്ങിയിരുന്നു. അന്ന് അമൃതാനന്ദമയി അമ്മ പറഞ്ഞില്ലായിരുന്നുവെങ്കിൽ ഇങ്ങനൊരു തിരിച്ച് വരവ് സാധ്യമാകില്ലായിരുന്നു.'

'മനസിനക്കരെ കഴിഞ്ഞ ശേഷം നയൻതാര എപ്പോഴും ഞങ്ങളുടെ വീട്ടിലേക്ക് വരുമായിരുന്നു. വളരെ നല്ല സ്ത്രീയാണ്. തുടക്കത്തിൽ ഡാൻസ് സ്റ്റെപ്സ് ചെയ്യാൻ നയൻതാരയ്ക്ക് അറിയില്ലായിരുന്നു.' 'മോഡലിങിൽ നിന്നുമാണല്ലോ സിനിമയിലേക്ക് വന്നത് അതിന്റെ കുറച്ച് പ്രശ്നങ്ങളുണ്ടായിരുന്നു. ഹെവി മൂവ്മെന്റ്സ് ഒക്കെയാണ് ഡാൻസ് മാസ്റ്റേഴ്സ് അന്ന് കൊടുത്തിരുന്നത്. ആ കുട്ടി പുതിയതാണ് എന്ന് പോലും പരിഗണിക്കാതെ വലിയ സ്റ്റെപ്പുകൾ നൽകുമായിരുന്നു.' 'അപ്പോഴാണ് ഞാൻ നയൻതാരയ്ക്ക് ഒരു ടിപ്പ് പറഞ്ഞ് കൊടുത്തത്. നന്നായി മുവ്മെന്റ് ചെയ്തില്ലെങ്കിലും നല്ല ചിരിയോടെ കളിച്ചാൽ മതി.'
'അപ്പോഴെല്ലാവരും മുഖത്തേക്ക് ശ്രദ്ധിക്കും സ്റ്റെപ്പ്സ് ശ്രദ്ധിക്കില്ലെന്ന്. അത് അവർ ഇന്നും ഫോളോ ചെയ്യുന്നുണ്ട്. അവരുടെ നൃത്തരംഗങ്ങളുടെ വീഡിയോ എടുത്ത് പരിശോധിച്ചാൽ കാണാം എപ്പോഴും ഒരു നല്ല ചിരി മുഖത്തുണ്ടാകും' നടി ഷീല പറഞ്ഞു.
Content Highlight: Now Sheela has revealed some of her experiences with Nayanthara.


































