നടന്‍ രാജ്മോഹന്റെ മൃതദേഹം ചലച്ചിത്ര അക്കാദമി ഏറ്റുവാങ്ങും. ഏറ്റ് വാങ്ങാന്‍ ആളില്ലാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയായിരുന്നു.
സാംസ്‌കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന്റെ നിർദ്ദേശപ്രകാരമാണ് ചലച്ചിത്ര അക്കാദമി മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറായത്. ഇന്നലെയാണ് രാജ്മോഹന്‍ അന്തരിച്ചത്. ഒറ്റപ്പെട്ട് ജീവിച്ച അദ്ദേഹം പുലയനാര്‍കോട്ടയിലുള്ള അനാഥാലയത്തില്‍ അന്തേവാസിയായിരുന്നു.
ഏറെ നാളുകളായി അദ്ദേഹത്തിന്റെ ദുരിത ജീവിതത്തെക്കുറിച്ച് വാര്‍ത്തകളും റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. ജൂലൈ നാലിനാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
ഒ ചന്തു മേനോന്റെ ‘ഇന്ദുലേഖ’ എന്ന നോവല്‍ സിനിമയായപ്പോള്‍ നായക കഥാപാത്രത്തെ അവതിപ്പിച്ചത് രാജ് മോഹന്‍ ആയിരുന്നു. കലാനിലയം കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത സിനിമയില്‍ മാധവന്‍ എന്ന നായകവേഷമാണ് രാജ്മോഹന്‍ അവതരിപ്പിച്ചത്.
കലാനിലയം കൃഷ്ണന്‍നായരുടെ മരുമകനായിരുന്നു രാജ്മോഹന്‍. പിന്നീട് വിവാഹ ബന്ധം വേര്‍പെടുത്തി മാറി താമസിച്ചതിന് ശേഷം സിനിമയില്‍ നിന്നും പൂര്‍ണ്ണമായി വിട്ട് നില്‍ക്കുകയായിരുന്നു.
Content Highlight: Actor Raj Mohan's body will be received by the Film Academy

































