സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികളുടെ ഹൃദയം കവർന്ന താരമാണ് രശ്‍മി ബോബൻ. മനസിനക്കരെ അടക്കം നിരവധി സിനിമകളിൽ രശ്മി സഹനടിയായി അഭിനയിച്ചിട്ടുണ്ട് .
ജ്വാലയായി എന്ന പരമ്പരയിലൂടെയാണ് രശ്മിയെ പ്രേക്ഷകർ സ്വീകരിച്ചത്. പരമ്പര അവസാനിച്ച് വർഷങ്ങൾ പിന്നിട്ടെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇടയിൽ രശ്മി അഭിനയിച്ച് തകർത്ത കഥാപാത്രം ചർച്ച ചെയ്യപ്പെടാറുണ്ട്.

അന്ന് അഭിനയിക്കുമ്പോൾ യഥാർഥത്തിൽ 19വയസ് പ്രായം മാത്രമെ രശ്മിക്കുണ്ടായിരുന്നുള്ളു. ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോൾ അസൂയപ്പൂക്കൾ എന്ന സീരിയലിലാണ് രശ്മി ആദ്യം അഭിനയിച്ചത്. പക്ഷെ ആദ്യം സംപ്രേക്ഷണം ചെയ്തത് ജ്വാലയായി പരമ്പരയാണ്. പരമ്പര വലിയ ഹിറ്റായതോടെ ധാരാളം അവസരങ്ങൾ രശ്മിക്ക് ലഭിക്കുകയായിരുന്നു. ഇതിനോടകം നാൽപ്പതിലധികം സീരിയലുകളിൽ അഭിനയിച്ച രശ്മിയുടെ സൂപ്പർഹിറ്റ് പരമ്പരകൾ സ്വപ്നം, ശ്രീഗുരുവായൂരപ്പൻ, അങ്ങാടിപ്പാട്ട് തുടങ്ങിയവയാണ്.
ശരീരഭാരം ചെറുപ്പം മുതൽ പ്രായത്തിനനുസരിച്ചായിരുന്നില്ല എന്നതിനാൽ നിരവധി കളിയാക്കലുകൾ ചെറുപ്പം മുതൽ കേട്ടിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രശ്മി ബോബൻ ഇപ്പോൾ. ഫ്ലവേഴ്സ് ഒരു കോടിയിൽ അതിഥിയായി വന്നപ്പോഴായിരുന്നു താരം ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞത്. 'ചെറുപ്പം മുതൽ ബോഡി ഷെയ്മിങിന്റെ പേരിൽ വേദനിച്ചിട്ടുള്ള വ്യക്തിയാണ് ഞാൻ.'

'ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ഏത് കോളജിലാണ് എന്നാണ് പലരും എന്നോട് എന്റെ ശരീര പ്രകൃതി കണ്ട് ചോദിച്ചിരുന്നത്. പിന്നെ ഒരിക്കൽ ആദ്യമായി സാരി ഉടുത്ത് വന്നപ്പോൾ ഒന്ന് പെറ്റപോലെയുണ്ടല്ലോ? എന്നാണ് ചിലർ കമന്റ് പറഞ്ഞത്.'
'പറയുന്നവർക്ക് അതൊരു തമാശയായിരിക്കാം. പക്ഷെ അത് കേൾക്കുന്നവർക്ക് ജീവിതകാലം മുഴുവൻ ആ വാക്കുകൾ മനസിൽ കിടക്കും.' 'എല്ലാവരുടേയും വിചാരം ഭക്ഷണം കഴിച്ചതുകൊണ്ട് മാത്രമാണ് ശരീരഭാരം കൂടുതലുള്ളത് എന്നാണ്. പക്ഷെ എനിക്ക് എന്റേതായ ആരോഗ്യ പ്രശ്നങ്ങളുണ്ട്. അതൊന്നും പലരും മനസിലാക്കുന്നില്ല' രശ്മി ബോബൻ പറഞ്ഞു.

ജനപ്രിയൻ, റോമൻസ് തുടങ്ങിയ സിനിമകളിലൂടെ സംവിധാന രംഗത്തേക്ക് വന്ന ബോബൻ സാമുവലിനെയാണ് രശ്മി ബോബൻ വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. പെയ്‌തൊഴിയാതെ എന്ന പരമ്പരയുടെ സെറ്റിൽ വെച്ചാണ് ബോബൻ സാമുവലിനെ രശ്മി കണ്ടത്. 'വിപ്ലവകരമായ പ്രണയമായിരുന്നു ഞങ്ങളുടേത്.
പെയ്തൊഴിയാതെ പരമ്പര തീരുമ്പോൾ ബോബന്റെ പേര് മാത്രം അനിയനെ കാണിച്ചിരുന്നു. അച്ഛനും അമ്മയും അത് ശ്രദ്ധിച്ചിരുന്നു.' 'എനിക്കൊരാളെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾത്തന്നെ ബോബനാണോയെന്നായിരുന്നു അച്ഛന്റെ ചോദ്യം. അദ്ദേഹത്തെക്കുറിച്ച് അച്ഛൻ നന്നായി അന്വേഷിച്ചിരുന്നു. ഭാഗ്യത്തിന് അന്വേഷണങ്ങളിലെല്ലാം പോസിറ്റീവ് മറുപടിയാണ് കിട്ടിയത്.'

'പ്രണയിച്ചിരുന്ന സമയത്ത് പലരും പാര വെച്ചിട്ടുണ്ട്. അറിയപ്പെടുന്ന ഒരു ആർട്ടിസ്റ്റും നന്നായി പാര പണിതിട്ടുണ്ട്. ഇന്ന് അവരുമായി നല്ല ബന്ധമായതിനാൽ ആ പേര് പുറത്തുവിടുന്നില്ല. എന്തിനാ നിങ്ങൾ തങ്കം പോലത്തെ കൊച്ചിനെ ഇങ്ങനെയുള്ള സ്ഥലത്തേക്ക് അയയ്ക്കുന്നത്... ഈ വിവാഹം വേണമായിരുന്നോ എന്നൊക്കെയായിരുന്നു അവർ അമ്മയോട് ചോദിച്ചത്.'
'കല്യാണം തീരുമാനമായ സമയത്തായിരുന്നു ഇത്. അഭിനയമേഖലയിലുള്ളവർ തന്നെ ഇങ്ങനെ പറഞ്ഞപ്പോൾ അമ്മയ്ക്ക് ആശങ്കയായിരുന്നു. എന്തെങ്കിലുമൊരു പ്രശ്‌നമില്ലാതെ ആളുകൾ ഇങ്ങനെയൊരു കാര്യം പറയില്ലല്ലോ.... അതിനാൽ അച്ഛനൊക്കെ ബോബനെ കുറിച്ച് വീണ്ടും അന്വേഷിച്ചു.' 'ബോബനുമായി സൗഹൃദമുള്ളവരായിരുന്നു ബോബനെ കുറിച്ച് വേണ്ടാത്ത പ്രചാരണം നടത്തിയനവരിൽ ഏറെയും' രശ്മി ബോബൻ പറയുന്നു.
Content Highlight: Actress Rashmi Boban's words are now going viral.



































