കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ശനിയാഴ്ച നടക്കും. വൈകീട്ട് മൂന്ന് മണിക്കാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുക. ഇത്തവണ 30 ചിത്രങ്ങളാണ് പുരസ്കാരത്തിനായി അന്തിമ പട്ടികയിലുള്ളത്. സുഹാസിനി മണിരത്നമാണ് അന്തിമ ജൂറി അദ്ധ്യക്ഷ.
ബിജു മേനോൻ, ഫഹദ് ഫാസിൽ, ജയസൂര്യ, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമ്മൂട്, ടൊവിനോ തോമസ് തുടങ്ങിയവരാണ് മികച്ച നടനുള്ള സംസ്ഥാന അവാർഡിനു മത്സരിക്കാൻ പട്ടികയിൽ മുന്നിലുള്ളത്. ശോഭന, അന്ന ബെൻ, നിമിഷ സജയൻ, പാർവതി തിരുവോത്ത്, സംയുക്ത മേനോൻ തുടങ്ങിയവരാണ് മികച്ച നടിക്കുള്ള പുരസ്കാര പട്ടികയിൽ മുന്നിലുള്ളത്.
വെള്ളം, കപ്പേള, ഒരിലത്തണലിൽ, സൂഫിയും സുജാതയും, ആണും പെണ്ണും,കയറ്റം, അയ്യപ്പനും കോശിയും, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ. ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ഭാരതപ്പുഴ തുടങ്ങിയവയാണ് മികച്ച സിനിമകളുടെ പട്ടികയിലുള്ളത്.
എൻട്രികളുടെ എണ്ണം വർധിച്ചതിന്റെ പശ്ചാത്തലത്തിൽ വിധിനിർണയ സമിതിക്ക് ദ്വിതല സംവിധാനം ഏർപ്പെടുത്തി നിയമാവലി പരിഷ്കരിച്ചശേഷമുള്ള ആദ്യ അവാർഡാണ് ഇത്തവണത്തേത്.
എട്ടുതവണ ദേശീയ പുരസ്കാരം നേടിയ കന്നഡ സംവിധായകൻ പി. ശേഷാദ്രിയും സംവിധായകൻ ഭദ്രനും പ്രാഥമിക വിധിനിർണയസമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയർമാന്മാരാണ്. ഇരുവരും അന്തിമ വിധിനിർണയ സമിതിയിലെയും അംഗങ്ങളാണ്.80 സിനിമകളാണ് അവാർഡിന് അപേക്ഷിച്ചിരിക്കുന്നത്.
Content Highlight: Kerala State Film Awards announced on Saturday

































