'അമ്മ' സംഘടനയിൽ നിന്ന് പുറത്താക്കാൻ മാത്രമുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നടൻ ഷമ്മി തിലകൻ. അച്ഛനോടുള്ള ചിലരുടെ വൈരാഗ്യമാണ് നടപടിക്ക് പിന്നിലെന്നും ഷമ്മി തിലകൻ ആരോപിച്ചു. തനിക്കെതിരായ നടപടി ചർച്ച ചെയ്യാൻ കഴിഞ്ഞ ജനറൽ ബോഡി എക്സിക്യുട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു.
തന്നോട് വിശദീകരണം ചോദിച്ചു. ഓരോ വാക്കിനും മറുപടി നൽകിയരുന്നതാണ്. ഈ മറുപടി തൃപ്തികരമല്ല എന്ന് തന്നെ അറിയിച്ചിട്ടില്ല. പുറത്താക്കും എന്നും കരുതിയില്ല. ശാസനയോ മാപ്പെഴുതി വാങ്ങലോ ഉണ്ടാകുമെന്നാണ് കരുതിയത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടി ഏറ്റുവാങ്ങാൻ തയ്യാറാണെന്നും ഷമ്മി തിലകൻ പറഞ്ഞു.

കാര്യം ബോധ്യപ്പെട്ടാൽ അവർ പുറത്താക്കും എന്ന നിലപാടിൽ നിന്ന് പിന്മാറുമെന്നാണ് പ്രതീക്ഷയെന്നും ഷമ്മി തിലകൻ വ്യക്തമാക്കി. അമ്മയിലെ ഭൂരിഭാഗം അംഗങ്ങൾക്കും കാര്യങ്ങൾ എന്തെന്ന് മനസിലായിട്ടില്ല. അതിനാലാണ് പുറത്താക്കണമെന്ന ആവശ്യം പലരും ഉന്നയിച്ചത്.

സംഘടനയെ മാഫിയ സംഘം എന്നു വിളിച്ചിട്ടില്ല. മമ്മൂട്ടി തന്നെ പിന്തുണച്ചു എന്നാണ് കരുതുന്നത്. 'അമ്മ' സംഘടനയോട് തനിക്ക് ഒരു വിരോധവുമില്ല. 'അമ്മ'യുടെ പ്രസിഡന്റിന് പല കത്തുകളും നൽകിയിരുന്നെങ്കിലും ഒന്നിനും മറുപടി കിട്ടിയില്ലെന്നും ഷമ്മി തിലകൻ പറഞ്ഞു. 'അമ്മ' സംഘടനയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: Actor Shammi Thilakan has said that he has not done anything wrong to expel 'Amma' from the organization.


































