പറഞ്ഞ വാക്ക് വീണ്ടും പാലിച്ച് നടൻ സുരേഷ് ഗോപി. പുതിയ സിനിമകളുടെ അഡ്വാൻസിൽ നിന്നും രണ്ട് ലക്ഷം രൂപ മിമിക്ര കലാകാരന്മാരുടെ സംഘടനയ്ക്ക് കൈമാറുമെന്ന വാക്കാണ് നടൻ വീണ്ടും പാലിച്ചിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫനും മാജിക് ഫ്രെയിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ അഡ്വാൻസ് തുകയിൽ നിന്നും രണ്ട് ലക്ഷം കൈമാറിയതായി സുരേഷ് ഗോപി തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചു.
മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷനാണ്(എംഎഎ) സുരേഷ് ഗോപി തുക കൈമാറിയത്. നാദിർഷക്കാണ് ചെക്ക് കൈമാറിയത്. ഇതിന്റെ ചെക്കിന്റെ ഫോട്ടോയും സുരേഷ് ഗോപി പങ്കുവച്ചു. പോസ്റ്റിന് താഴെ നിരവധി പേരാണ് താരത്തിന് അഭിനന്ദനങ്ങളും ആശംസയുമായും രംഗത്തെത്തുന്നത്.

ഈ ഓണക്കാലത്താണ് സുരേഷ് ഗോപി മിമിക്രി കലാകാരന്മാർക്ക് സഹായം നൽകുമെന്ന് പ്രഖ്യാപിച്ചത്. നേരത്തെ ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന്റെ അഡ്വാൻസും സുരേഷ് ഗോപി മിമിക്രി കലാകാരന്മാർക്ക് നൽകിയിരുന്നു.
അതേസമയം, ജോഷി സംവിധാനം ചെയ്ത പാപ്പന്‍ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി റിലീസ് കാത്തിരിക്കുന്നത്. മകൻ ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍. തലമുറകളുടെ സംഗമം കൂടിയാണ് പാപ്പൻ. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകൻ അഭിലാഷ് ജോഷിയുണ്ട്. നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ.

'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രത്തില്‍ 'എബ്രഹാം മാത്യൂസ് പാപ്പന്‍ ഐപിഎസ്' എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
Content Highlight: Actor Suresh Gopi kept his word again.


































