നടിയെ ആക്രമിച്ച സംഭവത്തില്‍ അതിജീവിതയെ കുറിച്ച് പറഞ്ഞ് കൂട്ടുകാരികള്‍. ദി ക്യൂയുമായുള്ള അഭിമുഖത്തിനിടയിലായിരുന്നു സുഹൃത്തുക്കളായ സയനോരയും ശില്‍പ ബാലയും പ്രിയ സുഹൃത്തിനെക്കുറിച്ച് പറഞ്ഞത്. അവളുടെ തീരുമാനം പലര്‍ക്കും പ്രചോദനമായിട്ടുണ്ടെന്ന് തോന്നിയിട്ടുണ്ട്.
പ്രയാസമേറിയതാണ്. എപ്പോഴും സന്തോഷവതിയായ കുട്ടിയായിരുന്നു അവള്‍. ഞങ്ങളെല്ലാം ഒന്നിച്ചിരിക്കുമ്പോൾ ഏറ്റവും കൂടുതല്‍ ചിരിച്ച് കളിച്ച് നടക്കുന്നയാളും അവളാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി അവളെ ഇരയെന്നായിരുന്നു സംബോധന ചെയ്തിരുന്നത്.

അതിപ്പോള്‍ അതിജീവിതയിലേക്ക് മാറിയിരിക്കുകയാണ്. എത്രമാത്രം പ്രയാസമേറിയതായിരുന്നു ആ യാത്രയെന്ന് അവള്‍ക്കേ അറിയൂ. ആദ്യമൊക്കെ ഞങ്ങളും കരഞ്ഞ് പോവുമായിരുന്നു. ഇടയ്ക്ക് അവള്‍ അപ്രത്യക്ഷയാവാറുണ്ട്. അതേക്കുറിച്ച് പറഞ്ഞാണ് പോവാറുള്ളത്.
ശരിയായി വരാന്‍ സമയമെടുക്കുമെന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. സംഭവിച്ചതിനെക്കുറിച്ച് വീണ്ടും വീണ്ടും പറയേണ്ടി വരുന്നൊരു സാഹചര്യം അത് അവള്‍ക്ക് മാത്രമേ നേരിടാനാവൂ. ഞങ്ങളിലാര്‍ക്കെങ്കിലുമാണ് സംഭവിച്ചതെങ്കില്‍ ഒരിക്കലും അതിജീവിക്കാന്‍ കഴിയുമായിരുന്നില്ല.
അമ്മയും ഭര്‍ത്താവുമാണ് അവള്‍ക്ക് കൂടുതല്‍ അടുപ്പമുള്ളവര്‍. എന്നാല്‍ ചില സമയത്ത് അവര്‍ക്ക് പോലും അവളെ ആശ്വസിപ്പിക്കാനാവുന്നില്ല. എന്തെങ്കിലും നെഗറ്റീവ് കാര്യങ്ങള്‍ വന്നാല്‍ ഞങ്ങളാരും അവളോട് അതേക്കുറിച്ച് പറയാറില്ല. അവള്‍ അത് കാണാതിരിക്കണേയെന്നാണ് ഞങ്ങള്‍ പ്രാര്‍ത്ഥിക്കാറുള്ളത്. പഴയ അവളെ തിരിച്ച് കിട്ടുന്നതിനായുള്ള കാത്തിരിപ്പിലാണ് ഞങ്ങള്‍.

ഞങ്ങളൊരുപാട് ആഗ്രഹിച്ച വിവാഹമായിരുന്നു അവളുടേത്. മെഹന്ദിക്ക് പോലും അവള്‍ക്ക് ഞങ്ങളെയല്ലാതെ പുറമെ നിന്നാരേയും വിളിക്കാന്‍ പറ്റിയിരുന്നില്ല. കരയാതെ ഒരുരാത്രി പോലും അവളെ അവളുടെ ഭര്‍ത്താവ് കണ്ടിട്ടില്ല. ഒന്നിച്ചൊരു യാത്ര പോലും പോവാനായിട്ടില്ല അവര്‍ക്ക്.
നീതി കിട്ടുമെന്നാണ് അവളുടെ വിശ്വാസം. അതാണ് അവള്‍ സോഷ്യല്‍മീഡിയയിലൂടെ ഒന്നും സംസാരിക്കാത്തത്. അവള്‍ വിജയിച്ചുവെന്നാണ് ഞങ്ങളെല്ലാം വിശ്വസിക്കുന്നത്. ഇങ്ങനെയുള്ളൊരു കാര്യം സംഭവിച്ചാല്‍ ഒരു പെണ്‍കുട്ടി ചിലപ്പോള്‍ ജീവിതം തന്നെ അവസാനിപ്പിച്ചേനെ.
എന്നാല്‍ പോരാടാനായിരുന്നു അവള്‍ തീരുമാനിച്ചത്. ഒരുപാട് പേര്‍ക്ക് അവള്‍ പ്രചോദനമായിട്ടുണ്ട്. ചലച്ചിത്ര മേളയിലേക്ക് അവള്‍ വന്നപ്പോള്‍ ജനം അവളെ സ്വീകരിച്ചത് കണ്ടപ്പോള്‍ അവള്‍ വിജയിച്ചുവെന്നാണ് തോന്നിയത്. കേസൊക്കെ അവസാനിച്ച് അവള്‍ ജീവിച്ച് തുടങ്ങുന്നതിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍ എന്നാണ് ശില്‍പ ബാലയും സയനോരയും പറയുന്നു.
Content Highlight: Friends talking about survival in the incident where the actress was attacked.



































