കൊച്ചിന്‍ കലാഭവനിലുണ്ടായിരുന്ന കാലത്തെ അനുഭവങ്ങള്‍ പങ്കുവെച്ച് നടനും സംവിധായകനുമായ ലാല്‍. കോട്ടയത്ത് പരിപാടി അവതരിപ്പിച്ച ശേഷം സംഘാടകരുടെ സ്നേഹം മൂലം കിട്ടിയ എട്ടിന്റെ പണിയെ കുറിച്ചാണ് ഒരു അഭിമുഖത്തില്‍ ലാല്‍ തുറന്നു പറഞ്ഞത്.
കോട്ടയത്തെ പരിപാടി കഴിഞ്ഞപ്പോള്‍ സംഘാടകര്‍ക്ക് വലിയ സ്നേഹം. പല സമ്മാനങ്ങളും തന്നു. പോരാന്‍ നേരത്ത് വേദിയുടെ മുന്നില്‍ കെട്ടിത്തൂക്കിയിരുന്ന ചെന്തെങ്ങിന്‍ കുലകളും അവര്‍ വണ്ടിയിലേക്ക് എടുത്തു വെച്ചു. പോകുന്ന വഴി കഴിക്കാല്ലോ എന്നൊരു ഡയലോഗും. രാത്രി ഓരോരുത്തരെ പലയിടങ്ങളില്‍ ഇറക്കി അവസാനം താനും സിദ്ദിഖും മാത്രമായിരുന്നു കലാഭവനില്‍ ഇറങ്ങാനുണ്ടായിരുന്നത്.

അവിടെ നിന്ന് പാതിരാത്രി തേങ്ങാക്കുലകളും തൂക്കി വീട്ടിലേക്കു നടക്കുമ്പോള്‍ പൊലീസ് പിടിച്ചു. രാത്രി തേങ്ങാ മോഷ്ടിക്കാന്‍ ഇറങ്ങിയതാണ് തങ്ങള്‍ എന്നാണ് അവര്‍ കരുതിയത്. കൈയിലുണ്ടായിരുന്ന കവറില്‍ ജുബ്ബയും പാന്റും കണ്ടതോടെ വേഷം മാറി സഞ്ചരിക്കുന്ന കള്ളന്‍മാരാണന്ന് പൊലീസ് ഉറപ്പിക്കുകയും ചെയ്തു.
കള്ളന്‍മാരല്ലെന്ന് എത്ര പറഞ്ഞിട്ടും അവര്‍ വിശ്വസിച്ചില്ല. ഒടുവില്‍ പുല്ലേപ്പടിയിലുള്ള ഒരു ചായക്കടയില്‍ പോയി അവിടത്തെ ആളെക്കൊണ്ട് തങ്ങളെ അറിയാമെന്നു പറയിച്ചപ്പോഴാണ് പൊലീസ് വിട്ടത് എന്നാണ് ലാല്‍ പറയുന്നത്.

1981 സെപ്റ്റംബര്‍ 21ന് ആണ് മിമിക്സ് പരേഡ് എന്ന പരിപാടി തുടങ്ങിയത്. ലാല്‍, സംവിധായകന്‍ സിദ്ദിഖ്, കലാഭവന്‍ പ്രസാദ്, കലാഭവന്‍ റഹ്‌മാന്‍, കലാഭവന്‍ അന്‍സാര്‍, വര്‍ക്കിച്ചന്‍ പേട്ട എന്നീ ആറു പേരാണ് തുടക്കകാലത്ത് ടീമംഗങ്ങള്‍. മിമിക്സ് പരേഡ് തുടങ്ങുന്ന കാലത്ത് സ്‌കൂളില്‍ എല്‍.ഡി. ക്ലാര്‍ക്ക് ആയിരുന്നു സിദ്ദിഖ്. ലാല്‍ ബില്‍ഡര്‍ ഡിസൈനറായി ജോലി ചെയ്തു കൊണ്ടിരുന്നു.
പ്രസാദ് സെയില്‍സ് എക്സിക്യുട്ടീവായിരുന്നു. വര്‍ക്കിച്ചന്‍ എം.എസ്.ഡബ്ല്യു. വിദ്യാര്‍ത്ഥിയും റഹ്‌മാന്‍ എം.എ. വിദ്യാര്‍ത്ഥിയും. പഠനം കഴിഞ്ഞ് നില്‍ക്കുകയായിരുന്നു അന്‍സാര്‍. കലാഭവനിലെ മിമിക്സ് പരേഡിലൂടെ വന്ന കലാകാരന്‍മാരില്‍ ബഹുഭൂരിപക്ഷവും സിനിമയുടെ ലോകത്തെത്തിയതും വലിയ സന്തോഷമുള്ള കാര്യമാണെന്നും അദ്ദഹം പറയുന്നു.
Content Highlight: Actor and director Lal shares his experiences at the Cochin Kalabhavan.


































