---
title: "ശ്രീനി സിഗരറ്റും വലിച്ചിരിക്കുന്നു; ആ സംഭവത്തെക്കുറിച്ച് പറഞ്ഞ് സത്യന്‍ അന്തിക്കാട്"
english_title: "Sreeni also smokes cigarettes; Sathyan Anthikkad spoke about the incident"
publisher: "moviemax.in"
canonical_url: "https://moviemax.in/news/41153/sreeni-also-smokes-cigarettes-sathyan-anthikkad-spoke-about-the-incident"
published_at: "2022-05-06T16:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627507252e18d_SREENIVASAN.jpg"
keywords: []
---

# ശ്രീനി സിഗരറ്റും വലിച്ചിരിക്കുന്നു; ആ സംഭവത്തെക്കുറിച്ച് പറഞ്ഞ് സത്യന്‍ അന്തിക്കാട്

> **Lead Summary:** മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് കൂട്ടുകെട്ടില്‍ ഒന്നാണ് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും. ഇരുവരും ഒരുമിച്ച് ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട്. മലയാള സിനിമ എക്കാലത്തും ഓര്‍ത്തിരിക്കുന്നതാണ് ഇരുവരുടേയും സിനിമകള്‍. 

## Article Content

മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് കൂട്ടുകെട്ടില്‍ ഒന്നാണ് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും. ഇരുവരും ഒരുമിച്ച് ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട്. മലയാള സിനിമ എക്കാലത്തും ഓര്‍ത്തിരിക്കുന്നതാണ് ഇരുവരുടേയും സിനിമകള്‍. 

ഇപ്പോഴിതാ സന്മസുള്ളവര്‍ക്ക് സമാധാനം എന്ന സിനിമയിലെ ഒരു രംഗത്തെക്കുറിച്ച് സത്യന്‍ അന്തിക്കാട് നടത്തിയ മനസ് തുറക്കല്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 'ശ്രീനിവാസനും ഞാനും വര്‍ക്ക് ചെയ്യുന്ന സമയത്ത് പലപ്പോഴും തിരക്കഥ മാത്രമാണ് ഉണ്ടാകാറുള്ളത്. ഡയലോഗുകള്‍ എഴുതിയിട്ടുണ്ടാവില്ല. ഞങ്ങള്‍ രണ്ട് പേരും ചര്‍ച്ച ചെയ്ത് സ്‌ക്രിപ്റ്റ് എഴുതിയ പോലെ തന്നെ മനസില്‍ അതിന്റെ ബിംബങ്ങളും ഉണ്ടാകും.

സന്ദേശം എന്ന സിനിമയില്‍ പോളണ്ടിനെ പറ്റി പറയുന്ന സീനൊക്കെ അവിടെ ഇരുന്ന് എഴുതിയതാണ്'' എന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. അതുപോലെ തന്നെ സന്മസുള്ളവര്‍ക്ക് സമാധാനം എന്ന സിനിമയിലെ വളരെ വൈകാരികമായ ജപ്തി സീന്‍ പിറന്ന കഥയാണ് സത്യന്‍ അന്തിക്കാട് പങ്കുവെക്കുന്നത്.

''ഈ സിനിമയിലെ ജപ്തി ചെയ്യുന്ന സീന്‍ വലിയ ഒരു സീക്വന്‍സാണ്. മോഹന്‍ലാല്‍ കടന്ന് വരുമ്പോള്‍ വീട് ജപ്തി ചെയ്യുന്നത് കാണുന്നു. അവിടെ ജപ്തി ചെയ്യുന്ന വ്യക്തിയായി ഇന്നസെന്റുണ്ട്, അമ്മയുമുണ്ട്. അത് വലിയ ഒരു സീക്വന്‍സാണ്. അന്ന് വൈകുന്നേരം ശ്രീനിക്ക് ഷൂട്ടില്ല.

നിങ്ങള്‍ പകല്‍ സമയം ഇരുന്ന് സീന്‍ എഴുത്, നാളെ രാവിലെ ഏഴ് മണിക്ക് ഷൂട്ടിംഗ് തുടങ്ങണം, ഞാന്‍ രാത്രി വന്ന് സീന്‍ വായിച്ചോളാം എന്ന് ശ്രീനിയോട് പറഞ്ഞു. ഞാന്‍ എഴുതിക്കോളാം എന്ന് പുള്ളിയും പറഞ്ഞു,'' സത്യന്‍ അന്തിക്കാട് പറയുന്നു. താന്‍ കരുതിയിരുന്നത് അഞ്ചെട്ട് പേജുള്ള ഒരു സീന്‍ ആയിരിക്കും ശ്രീനിവാസന്‍ എഴുതുക എന്നായിരുന്നുവെന്നും സത്യന്‍ അന്തിക്കാട് ഓര്‍ക്കുന്നുണ്ട്. 

''രാത്രി റൂമില്‍ പോയി കുളിച്ച് ഞാന്‍ ശ്രീനിയുടെ അടുത്തേക്ക് സീന്‍ വാങ്ങിക്കാന്‍ ചെന്നപ്പോള്‍ ശ്രീനി വളരെ കൂളായി സിഗരറ്റ് വലിച്ച് ഇരിക്കുകയാണ്. ഒരു കട്ടന്‍ ചായയുമുണ്ട്. ഞാന്‍ മേശപ്പുറത്ത് നോക്കുമ്പോള്‍ ഒരു ഷീറ്റ് പേപ്പര്‍ മാത്രം അവിടെ കിടക്കുന്നുള്ളു.

ഞാന്‍ എല്ലായിടത്തും നോക്കുമ്പോഴും സീന്‍സ് കാണാനില്ല. സീന്‍ എഴുതിയില്ലേ എന്ന് ചോദിച്ചപ്പോള്‍, സീനായിട്ട് എഴുതിയില്ല എന്ന് ശ്രീനി പറഞ്ഞു. എനിക്ക് ദേഷ്യം വന്നു. കാരണം, നാളെ കാലത്ത് ഷൂട്ടിംഗ് പ്ലാന്‍ ചെയ്ത് കഴിഞ്ഞു.

സീനിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ജപ്തി ചെയ്ത് കൊണ്ടുപോകുന്ന സാധനങ്ങളുമെല്ലാം ലൊക്കേഷനില്‍ എത്തും. കാലത്ത് ഏഴ് മണിക്ക് മോഹന്‍ലാലിനോടും ഇന്നസെന്റിനോടുമൊക്കെ വരാന്‍ പറഞ്ഞ് കഴിഞ്ഞു. അപ്പോഴാണ് സീന്‍ എഴുതിയില്ല എന്ന് ശ്രീനി പറയുന്നത്'' സത്യന്‍ അന്തിക്കാട് പറയുന്നു. 

എന്തുകൊണ്ടാണ് എഴുതാത്തതെന്ന് സത്യന്‍ അന്തിക്കാട് ചോദിച്ചപ്പോള്‍ എഴുതാന്‍ പറ്റിയില്ലെന്നായിരുന്നു ശ്രീനിവാസന്‍ നല്‍കിയ മറുപടി. എന്ത് പറ്റിയെന്ന് ചോദിച്ചപ്പോള്‍ ആ പേപ്പറില്‍ താന്‍ ഡയലോഗ് പോലെ കുറച്ച് എഴുതി വച്ചിട്ടുണ്ടെന്നായിരുന്നു ശ്രീനിവാസന്‍ പറയുന്നത്.

സീന്‍ എഴുതാന്‍ പോയപ്പോള്‍ എന്റെ അമ്മയെയും വീടിനെയും ഓര്‍മ വന്നു. അച്ഛന്‍ ഒരു ബസ് വാങ്ങിച്ച് പൊളിഞ്ഞ് വീട് ജപ്തി ചെയ്യുന്ന സമയത്ത് എന്റെ അമ്മ എന്നോട് പറഞ്ഞ ഒരു വാചകമാണ് ഞാന്‍ എഴുതി വെച്ചത് എന്നായിരുന്നു ശ്രീനിവാസന്‍ തനിക്ക് നല്‍കിയ മറുപടി എന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.

അത് വായിച്ചപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞ് പോയെന്നും സംവിധായകന്‍ പറയുന്നു. കടക്കാരാരുമില്ലാത്ത ഒരിടത്തേക്ക് പോകാം മോനെ എന്നായിരുന്നു ഒരു ഡയലോഗ് എന്നും സത്യന്‍ അന്തിക്കാട് ഓര്‍ക്കുന്നു. പറമ്പ് കിളയ്ക്കാന്‍ വരുന്ന പണിക്കാരോട് അവിടെ കിളയ്ക്കരുത് എന്ന് പറയണം. എപ്പോഴെങ്കിലും തിരിച്ച് വരുമ്പോള്‍ അച്ഛനെയും അമ്മയെയും ദഹിപ്പിച്ച സ്ഥലത്ത് പോകാമല്ലോ എന്നായിരുന്നു അടുത്ത വാചകം എന്നും അദ്ദേഹം ഓര്‍ക്കുന്നു.

ഇത് വായിച്ചയും ഇനി ഒന്നും എഴുതണ്ട, ഇത് മതി, ബാക്കി ഷൂട്ട് ചെയ്‌തോളാം എന്ന് താന്‍ പറയുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ശ്രീനിയുടെ ജീവിതത്തില്‍ നടന്ന ഒരു സന്ദര്‍ഭം അവനെ സ്വാധീനിച്ചപ്പോള്‍ ഉണ്ടായതാണ് ആ രംഗം എന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നു. ആ സീനില്‍ ആ മൂന്ന് ഡയലോഗുകള്‍ മാത്രമേയുള്ളു. പക്ഷേ ഗംഭീര സീനായിരുന്നു അതെന്നും ഇപ്പോഴും ഭയങ്കര ഫീലാണെന്നും അദ്ദേഹം പറയുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/41153/sreeni-also-smokes-cigarettes-sathyan-anthikkad-spoke-about-the-incident)