മാറുന്ന കാലത്തിനനുസരിച്ച് പ്രൊമോഷനിലും പലവിധ പരീക്ഷണങ്ങളും നടത്തുന്നുണ്ട് ഇന്നത്തെ മലയാള സിനിമ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബൈയിലെ ബുര്‍ജ് ഖലീഫയില്‍ ഒരു മലയാളം ട്രെയ്‍ലര്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പിന്‍റേതായിരുന്നു.
ഇപ്പോഴിതാ മറ്റൊരു മലയാള ചിത്രത്തിന്‍റെ ട്രെയ്‍ലറും അംബരചുംബിയായ ഈ കെട്ടിടത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. മമ്മൂട്ടി നായകനായ സിബിഐ 5ന്‍റെ ട്രെയ്‍ലര്‍ ആണ് ഇന്ന് പ്രദര്‍ശിപ്പിച്ചത്. കൌതുകം പകരുന്ന ഈ കാഴ്ചയ്ക്ക് നേരിട്ട് സാക്ഷ്യം വഹിക്കാന്‍ മമ്മൂട്ടി എത്തിയിരുന്നു.
ഒപ്പം രമേശ് പിഷാരടിയും രണ്‍ജി പണിക്കരും അടക്കമുള്ള സഹതാരങ്ങളും ഉണ്ടായിരുന്നു. അതേസമയം സമീപകാല മലയാള സിനിമയില്‍ ഏറ്റവുമധികം ഹൈപ്പ് ഉയര്‍ത്തിയ ചിത്രങ്ങളിലൊന്നാണ് ഇത്. പെരുന്നാള്‍ റിലീസ് ആയി മെയ് 1 ഞായറാഴ്ചയാണ് ചിത്രം എത്തുക.
ഞായറാഴ്ച ഒരു ചിത്രത്തിന്‍റെ റിലീസ് അപൂര്‍വ്വമാണ്. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. മമ്മൂട്ടിയുടെ ഐക്കണിക് കഥാപാത്രമായ സിബിഐ ഉദ്യോഗസ്ഥന്‍ സേതുരാമയ്യരുടെ അഞ്ചാം വരവാണ് ഈ ചിത്രം.

കെ മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ത്തന്നെ എത്തുന്ന ചിത്രത്തിന്‍റേതായി ഇതുവരെ എത്തിയ പ്രൊമോഷണല്‍ മെറ്റീരിയലുകളൊക്കെ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മലയാളത്തിലെ കുറ്റാന്വേഷണ സിനിമകളില്‍ ഏറ്റവുമധികം ആരാധകരെ നേടിയ ഫ്രാഞ്ചൈസിയാണ് സിബിഐ സിരീസ്.
കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളോടെയാണ് അഞ്ചാം ഭാഗം എത്തുന്നതെന്നാണ് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി വ്യക്തമാക്കിയിട്ടുള്ളത്.
മുകേഷ്, സായ്‍കുമാര്‍, മുകേഷ്, രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്‍ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്‍, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്‍ണന്‍, അന്ന രേഷ്‍മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
തിരുവനന്തപുരം, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളും ലൊക്കേഷനുകളാണ്. 1988ലാണ് മ്മൂട്ടി- കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിൽ സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങുന്നത്. പിന്നീട് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും പുറത്തെത്തി.
Content Highlight: 'Sethu Ramaiah' in Burj Khalifa; Mammootty came to see the trailer

































