മൂന്നാറിൽ റവന്യൂ നടപടി നേരിടുന്ന റിസോര്‍ട്ട് പാട്ടത്തിന് നൽകി നടൻ ബാബുരാജ് (Actor Baburaj) കബളിപ്പിച്ചതായി വ്യവസായിയുടെ പരാതി. 40 ലക്ഷം രൂപ തട്ടിച്ചെന്നും തിരിച്ചുചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നുമാണ് കോതമംഗലം തലക്കോട് സ്വദേശി അരുണിന്റെ ആരോപണം.
അരുണിന്റെ പരാതിയിൽ കോടതി നിര്‍ദ്ദേശപ്രകാരം അടിമാലി പൊലീസ് ബാബുരാജിനെതിരെ കേസെടുത്തു. മൂന്നാര്‍ കമ്പ് ലൈനിൽ നടൻ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ് മിസ്റ്റ് റിസോര്‍ട്ടുമായി ബന്ധപ്പെട്ടാണ് പരാതി. 2020ൽ ലോക്ക്ഡൗണിന് തൊട്ടുമുമ്പായാണ് ഈ റിസോര്‍ട്ട് തലക്കോട് സ്വദേശി അരുണിന് ബാബുരാജ് പാട്ടത്തിന് നൽകിയത്.
40 ലക്ഷം രൂപ കരുതൽധനമായി വാങ്ങിക്കുകയും ചെയ്തു. എന്നാൽ കൊവിഡ് പ്രതിസന്ധി കാരണം ഒറ്റ ദിവസം പോലും റിസോര്‍ട്ട് തുറന്ന് പ്രവര്‍ത്തിക്കാനായില്ല. പിന്നീട് കഴിഞ്ഞ വര്‍ഷം തുറക്കാനായി പഞ്ചായത്തിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.
ബാബുരാജിന്റെ സ്വാധീനത്താൽ ആദ്യം കേസെടുക്കാതിരുന്ന പൊലീസ് പിന്നീട് കോടതി ഉത്തരവുമായി വന്നപ്പോഴാണ് നടപടിയെടുത്തത്. എന്നാൽ അറസ്റ്റ് ഉണ്ടായില്ല. രണ്ട് തവണ ഹാജരാകാൻ ആവശ്യപ്പെട്ടപ്പോഴും നടൻ വന്നില്ലെന്നാണ് അടിമാലി പൊലീസിന്റെ വിശദീകരണം.
അതേസമയം മൂന്ന് ലക്ഷം രൂപ വച്ചുള്ള 11 മാസത്തെ വാടകയും ജോലിക്കാരുടെ ശമ്പളവും കണക്കാക്കുമ്പോൾ നാൽപത് ലക്ഷം തിരിച്ചുകൊടുക്കേണ്ടതില്ലെന്നും എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നുമാണ് ബാബുരാജിന്റെ വിശദീകരണം.
Content Highlight: The actor has approached the high court alleging that film star Baburaj has embezzled money

































