#Latest News #Mayor VV Rajesh #CPIM #Thiruvananthapuram
തിരുവനന്തപുരം: ( www.truevisionnews.com ) സിപിഎം പ്രവർത്തകർ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നുവെന്ന ആരോപണവുമായി തിരുവനന്തപുരം മേയർ വി വി രാജേഷ്. കഴിഞ്ഞദിവസം ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളാൻ ശ്രമിച്ചത് സിപിഎം പ്രവർത്തകൻ ഷമീർ ആണ്. ഇത് തടയാൻ ശ്രമിച്ച നഗരസഭാ ജീവനക്കാരെ ആക്രമിച്ചുവെന്നും മേയർ ആരോപിച്ചു.
'ഷമീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉന്നത സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുള്ള ആളാണ് ഷമീർ. ഭരണം നഷ്ടപ്പെട്ടതിന്റെ വിഷമത്തിൽ ജനങ്ങളെ സിപിഎം ദ്രോഹിക്കരുത്. തലസ്ഥാനത്തെ നിലവിലുള്ള മാലിന്യസംസ്‌കരണ പദ്ധതി പര്യാപ്‌തമല്ല. മെച്ചപ്പെട്ടതാക്കാൻ ശ്രമിക്കുകയാണ്. ആറുമാസം കഴിഞ്ഞിട്ടും കോർപ്പറേഷൻ ഭരണത്തിനെതിരെ കാതലായ ഒരു വിമർശനവും ഉന്നയിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. അതിനാൽ സിപിഎംതന്നെ മനഃപ്പൂർവം പ്രശ്‌നമുണ്ടാക്കാൻ ശ്രമിക്കുകയാണ്'- വി വി രാജേഷ് ആരോപിച്ചു.
ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളിയത് തടഞ്ഞ നഗരസഭാ ഉദ്യോഗസ്ഥരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയാണ് കരിമഠം കോളനി സ്വദേശി ഷമീർ. രാത്രി തോടുകളിൽ മാലിന്യം തള്ളുന്നത് നിരീക്ഷിക്കാൻ നഗരസഭ ചുമതലപ്പെടുത്തിയിരുന്ന നഗരസഭ ഉദ്യോഗസ്ഥരായ സുരേഷ്, രാഹുൽ എന്നിവരുടെ ബൈക്കിന് മുകളിലൂടെ ഷമീർ വാഹനം കയറ്റിയിറക്കി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. കേസിലെ ഒന്നാം പ്രതി കരിമഠം കോളനി സ്വദേശി സുരേഷിനെ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു. സംഭവത്തിൽ പരിക്കേറ്റ സുരേഷിനെ ഫോർട്ട് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
Content Highlight: mayor vv rajesh Says cpm members dumping garbage in public place
































