#Latest News #G Sudhakaran MLA #AMMA Association #Alappuzha
ആലപ്പുഴ: ( www.truevisionnews.com ) താരസംഘടന അമ്മ പിരിച്ചുവിടണമെന്ന് ജി. സുധാകരൻ എംഎൽഎ. അമ്മ സംഘടനയുടെ ഒരാവശ്യവും സമൂഹത്തിലില്ല. മറ്റ് സംഘടനകൾക്ക് തന്നെ അപമാനമാണെന്നും സുധാകരൻ പറഞ്ഞു. സിനിമ മേഖലയിൽ മോശം ഗ്രൂപ്പിസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"താരസംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പരിഹിരിക്കാൻ മോഹൻലാലും മമ്മൂട്ടിയും ഇറങ്ങണം. അമ്മ കേരളീയ സമൂഹത്തിൽ എന്ത് സ്വാധീനം ചെലുത്തുന്നു? സാധാരണക്കാർക്ക് അവരെ കുറിച്ച് ഒന്നുമറിയില്ല. നാട്ടുകാർക്ക് അതിനോട് താത്പര്യവുമില്ല. പ്രശ്നങ്ങളൊക്കെ അവരുടെ സ്വന്തം കാര്യം." ജി സുധാകരൻ പറഞ്ഞു. പൊതുവേദിയിൽ സംസാരിക്കുന്നതിനിടെ ആണ് വിമർശനം.
താരസംഘടന 'അമ്മ'യിലെ തർക്കം ഏറെ ചർച്ചയാകുകയാണ്. ശ്വേത മേനോന്‍ അധ്യക്ഷയായി കൂടുതൽ വനിതാ പ്രാതിന്ധ്യമുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തിട്ടും സംഘടനയിൽ രൂക്ഷമായ പ്രശ്നങ്ങളാണ് ഉണ്ടായത്. ലക്ഷ്മിപ്രിയക്കും ടിനി ടോമിനുമെതിരെ ആരോപണങ്ങളുമായി നടി അൻസിബ രംഗത്തെത്തിയതോടെയാണ് അമ്മയിലെ തർക്കത്തിന്റെ തീവ്രത ചർച്ചയായത്. പ്രശ്നങ്ങൾ ഇപ്പോൾ നിയമനടപടികളിലേക്ക് ഉൾപ്പെടെ നീങ്ങിയിരിക്കുകയാണ്.
നേരത്തെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കടുത്ത രാഷ്ട്രീയ വിമർശനവുമായി ജി സുധാകരൻ രംഗത്തെത്തിയിരുന്നു. എം വി ഗോവിന്ദൻ വകതിരിവ് കാണിക്കണമെന്ന് പറഞ്ഞ സുധാകരൻ, ഗോവിന്ദന്‍റെ വ്യക്തിപരമായ യോഗ്യതകളെ ചോദ്യം ചെയ്യുകയും ചെയ്തു. എം വി ജയരാജൻ പാർട്ടി വിട്ടവരെക്കുറിച്ച് നടത്തിയ പ്രസ്താവനയിൽ തന്റെ പേര് പറഞ്ഞിട്ടില്ലെന്നും മറ്റ് രണ്ടുപേരുടെ പേരാണ് പറഞ്ഞതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
തെറ്റ് പറ്റിയാൽ പാർട്ടിയായാലും വ്യക്തികളായാലും തിരുത്തണമെന്നും അല്ലാത്തവർ ചരിത്രത്തിന്റെ ചവിറ്റുകൊട്ടയിലാകുമെന്നും എം വി ഗോവിന്ദനെ ഓർമ്മിപ്പിച്ചു. താൻ മെമ്പർഷിപ്പ് പുതുക്കാതെ മാറിനിന്നാൽ എങ്ങനെയാണ് വർഗ്ഗവഞ്ചകനാവുകയെന്ന് ചോദിച്ച അദ്ദേഹം, എം വി ഗോവിന്ദനാണ് യഥാർത്ഥ വർഗ്ഗവഞ്ചകനെന്നും ആരോപിച്ചു. നേതൃസ്ഥാനത്തിരുന്ന് പാർട്ടിക്കെതിരെ പ്രവർത്തിക്കുന്ന ഗോവിന്ദന് പാർട്ടി നശിക്കട്ടെ എന്ന ചിന്തയാണെന്നും പാർട്ടി സെക്രട്ടറി സ്ഥാനത്തിരിക്കാൻ അയാൾക്ക് നാണമില്ലേയെന്നും സുധാകരൻ ആഞ്ഞടിച്ചു.
Content Highlight: MLA G. Sudhakaran calls for the dissolution of the actors association AMMA

































