#Latest News #False Harassment Complaint #Police Case #Pathanamthitta
കൂടല്‍: ( www.truevisionnews.com ) പത്തനംതിട്ടയിലെ വ്യാജ പീഡന പരാതിയില്‍ പൊലീസിനെതിരെ കടുത്ത ആരോപണവുമായി കസ്റ്റഡിയിലെടുത്ത കുട്ടികളുടെ രക്ഷിതാക്കള്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ നിയമവിരുദ്ധമായി കസ്റ്റഡിയില്‍ എടുത്തുവെന്നും കുട്ടികളോട് പൊലീസ് അപമാര്യാദയായി പെരുമാറിയെന്നും രക്ഷിതാക്കള്‍ പറയുന്നു.
മക്കളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതിന് ശേഷം കോളറിന് കുത്തിപ്പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് മാതാപിതാക്കളുടെ ആരോപണം.
വീട് വളഞ്ഞാണ് പൊലീസ് കുട്ടികളെ അറസ്റ്റ് ചെയ്തത്. പൊലീസ് വീട്ടില്‍ എത്തിയപ്പോള്‍ യൂണിഫോം ധരിച്ചിരുന്നില്ല. കുട്ടികള്‍ക്ക് മണിക്കൂറുകളോളം ഭക്ഷണം നല്‍കിയില്ല. കുറ്റമേറ്റെടുക്കാന്‍ പൊലീസ് കുട്ടികളെ നിര്‍ബന്ധിച്ചുവെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു.
പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളുടെ മാതാപിതാക്കളാണ് പൊലീസിനെതിരെ രംഗത്തുവന്നത്. കുട്ടികള്‍ ആത്മഹത്യ ചെയ്യുമെന്ന ഭയത്തിലാണ് ഇവരിൽ പലരും. കുട്ടികള്‍ വലിയ മനോവിഷമത്തിലാണ്. അവര്‍ പഠിക്കാന്‍ പോകുന്നില്ലെന്ന് വിഷമത്തോടെ പറഞ്ഞു. തങ്ങള്‍ക്ക് നീതി വേണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.
പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കേസില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥിയും രംഗത്തെത്തി. പൊലീസ് തന്നെ ക്രൂരമായി മര്‍ദിച്ചുവെന്നും കാലില്‍ ബൂട്ടിട്ട് ചിവിട്ടിയെന്നും ചെവി രണ്ടും മുകളിലേക്ക് പിടിച്ചു കറക്കിയെന്നും തലമുടിയില്‍ പിടിച്ചുകറക്കി നിലത്ത് മുട്ടിച്ചുവെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.
പരാതി നല്‍കിയ പെണ്‍കുട്ടിയെ തനിക്ക് പരിചയമില്ലെന്നും പിടിയിലായ മറ്റ് വിദ്യാര്‍ത്ഥികളെ അറിയില്ലെന്നുമാണ് വിദ്യാര്‍ത്ഥി പറയുന്നത്. ഹൃദ്രോഗി ആണെന്ന് പറഞ്ഞിട്ടും പൊലീസ് തന്നെ ഉപദ്രവിച്ചുവെന്നും വിദ്യാര്‍ത്ഥി ആരോപിച്ചു.
നിലവില്‍ വിദ്യാര്‍ത്ഥിയുടെ ആരോപണത്തില്‍ പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസിനെതിരെ വിദ്യാര്‍ത്ഥി ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധവോ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്നായിരുന്നു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് നടന്ന വൈദ്യപരിശോധനക്കിടെയാണ് താന്‍ പീഡനത്തിനിരയായിട്ടില്ലെന്ന് പെണ്‍കുട്ടി പറഞ്ഞത്.
Content Highlight: Parents speak out against the police regarding a false harassment complaint in Pathanamthitta
#Latest News #False Harassment Complaint #Police Case #Pathanamthitta

































