#Latest News #Mass Suicide In Piravam #Financial Trouble
കോതമംഗലം: (truevisionnews.com) പുതിയ വാടക വീട്ടിലേക്ക് താമസം മാറാൻ ഒരുങ്ങിയിരിക്കെ പിറവത്ത് പുഴയിൽ ചാടി ആത്മഹത്യ ചെയ്ത കുടുംബത്തിന്റെ ദുരന്തം നാടിനെ നടുക്കി. നിസ്സഹായാവസ്ഥയിലായ ഈ കുടുംബത്തിന് അഭയം നൽകാനും പുതിയ വീട് കണ്ടെത്തി നൽകാനും മുൻകൈ എടുത്തത് കോതമംഗലം പോലീസ് ആയിരുന്നു.
പാലക്കാട് എലവഞ്ചേരി സ്വദേശി നാരായണനും (51) ഭാര്യ വിജിമോളും (44) രണ്ട് മക്കളുമടങ്ങുന്ന കുടുംബമായിരുന്നു കഴിഞ്ഞ ഒരു വർഷത്തിലേറെയായി കോതമംഗലം ചെറുവട്ടൂർ ലക്ഷംവീട് നഗറിൽ വാടകയ്ക്ക് താമസിച്ചിരുന്നത്.
വീടൊഴിയേണ്ടി വന്നതോടെ നിസ്സഹായരായ കുടുംബം ഒന്നരയാഴ്ച മുൻപാണ് സഹായം തേടി പോലീസിനെ സമീപിക്കുന്നത്. ഇവരുടെ ദയനീയാവസ്ഥ തിരിച്ചറിഞ്ഞ കോതമംഗലം പോലീസ്, സ്വന്തം നിലയ്ക്ക് ഹൈറേഞ്ച് ജങ്ഷന് സമീപത്തെ ലോഡ്ജിൽ ഇവർക്ക് താമസസൗകര്യം ഒരുക്കി നൽകി.
ഭക്ഷണവും വസ്ത്രങ്ങളും അടക്കമുള്ള അവശ്യവസ്തുക്കളും എത്തിച്ചുനൽകി. പള്ളിയിൽ പ്രാർത്ഥനയ്ക്ക് പോകുമ്പോൾ ലഭിക്കുന്ന ചെറിയ തുകയും നാട്ടുകാരുടെ സഹായവുമായിരുന്നു ഇവരുടെ ഏക വരുമാനം. ഇടയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥർ ലോഡ്ജിലെത്തി ഇവരുടെ കാര്യങ്ങൾ അന്വേഷിക്കാറുണ്ടായിരുന്നു. പുതിയ വാടക വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങളുമായി പോലീസ് ലോഡ്ജിൽ എത്തിയപ്പോഴാണ് കുടുംബം രാവിലെ പള്ളിയിൽ പോകുന്നുവെന്ന് പറഞ്ഞ് പുറത്തിറങ്ങിയതായി ജീവനക്കാർ അറിയിക്കുന്നത്.
വൈകുന്നേരം പിറവത്തുനിന്ന് ലഭിച്ച ആത്മഹത്യ ചെയ്തവരുടെ ചിത്രങ്ങൾ കണ്ടപ്പോഴാണ്, തങ്ങൾ സഹായിച്ച കുടുംബമാണ് ഇതെന്ന് പോലീസ് തിരിച്ചറിയുന്നത്. കഴിഞ്ഞ നാല് വർഷമായി ഇവർ ചെറുവട്ടൂർ മേഖലയിലെ വിവിധ വീടുകളിലായിരുന്നു താമസം. ഇളയ മകൾ ഹന്ന ചെറുവട്ടൂർ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്.
Content Highlight: Mass suicide In piravam
































.jpeg)