#Nedumbasseri #Plane Crash #Complaint
നെടുമ്പാശ്ശേരി: (truevisionnews.com) നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം വിമാനം താഴ്ന്നുപറന്നതിനെത്തുടർന്ന് വീടിന്റെ മേൽക്കൂര തകർന്ന സംഭവത്തിൽ നഷ്ടപരിഹാര തുകയെച്ചൊല്ലി ഉടമയും സിയാൽ അധികൃതരും തമ്മിൽ തർക്കം.
വീടിന് 3,20,000 രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നും എന്നാൽ സിയാൽ അധികൃതർ വെറും 50,000 രൂപ മാത്രമാണ് വാഗ്ദാനം ചെയ്യുന്നതെന്നും വീട്ടുടമയായ സൈമൺ ആരോപിക്കുന്നു.
ലക്ഷങ്ങൾ ചെലവുവരുന്ന അറ്റകുറ്റപ്പണികൾക്ക് ഈ തുക ഒന്നിനും തികയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അപകടമുണ്ടാക്കിയത് ഏത് വിമാനമാണെന്ന് കണ്ടെത്താനുള്ള സാങ്കേതിക ബുദ്ധിമുട്ടാണ് നഷ്ടപരിഹാരം നൽകുന്നതിലെ കാലതാമസത്തിന് കാരണമായി അധികൃതർ പറയുന്നത്.
വിദേശ വിമാനമാണ് അപകടമുണ്ടാക്കിയതെന്നും അതിനാൽ തുടർനടപടികൾക്ക് സമയമെടുക്കുമെന്നുമാണ് സിയാലിന്റെ വിശദീകരണം. അർഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് സൈമൺ വ്യക്തമാക്കി.
വിമാനത്താവളത്തിന് സമീപം താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും സർക്കാർ ഇടപെടണമെന്നാണ് സൈമണിന്റെയും കുടുംബത്തിന്റെയും ആവശ്യം.
Content Highlight: Plane crash in Nedumbassery

































