#LATEST NEWS #GAVI #Anganwadi worker
പത്തനംതിട്ട: (https://truevisionnews.com/)ഗവിയിൽ അങ്കണവാടി ജീവനക്കാരിയെ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടുക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. താൻ അപകടത്തിലാണെന്ന സൂചന യുവതി ഫോണിലൂടെ ബന്ധുക്കളെ അറിയിച്ചിരുന്നതായാണ് പുതിയ വിവരം. സംസാരിക്കുന്നതിനിടയിൽ യുവതിയുടെ ഫോൺ പെട്ടെന്ന് കട്ടായതോടെ വന്യജീവി ആക്രമണമാണെന്ന് കരുതി ബന്ധുക്കൾ അന്വേഷിച്ചിറങ്ങിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് അങ്കണവാടിക്ക് സമീപമുള്ള തോട്ടിൽ വസ്ത്രങ്ങൾ കീറിയ നിലയിലാണ് 32-കാരിയുടെ മൃതദേഹം കണ്ടെത്തിയത്.
യുവതിയെ നാല് പേർ ചേർന്ന് ബലം പ്രയോഗിച്ച് വനത്തിനുള്ളിലേക്ക് കൊണ്ടുപോയതായി പൊലീസിന് നിർണ്ണായക വിവരം ലഭിച്ചിരുന്നു. പ്രതികളിൽ ഒരാൾ പത്തനംതിട്ട-ഗവി റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി ബസിൽ കയറി കുമളി ഭാഗത്തേക്ക് രക്ഷപ്പെട്ടതായി ദൃക്‌സാക്ഷി പൊലീസിനെ അറിയിച്ചു. വള്ളക്കടവ് ചെക്ക്‌പോസ്റ്റിൽ ബസ് തടഞ്ഞാൽ പ്രതിയെ കിട്ടുമെന്ന സന്ദേശം ലഭിച്ചതോടെ വണ്ടിപ്പെരിയാർ പൊലീസ് അടിയന്തരമായി ഇടപെട്ട് പ്രതിയെ കസ്റ്റഡിയിലെടുത്തു.
പ്രതിയെ പിടികൂടുമ്പോൾ ഇയാൾക്കൊപ്പം ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ഉണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടിയെ വഴിയിൽ മാറ്റി നിർത്തിയ ശേഷമാണ് പ്രതി കൃത്യം നടത്താൻ പോയതെന്നാണ് ദൃക്‌സാക്ഷി മൊഴി. ഈ കുട്ടിയെ മാറ്റിനിർത്തി പൊലീസ് വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി അങ്കണവാടിയിൽ ജോലി ചെയ്തുവരികയായിരുന്നു മരിച്ച യുവതി. ദിവസവും വീട്ടിൽ നിന്നും മൂന്ന് കിലോമീറ്ററോളം ദൂരം നടന്നാണ് ഇവർ ജോലിക്ക് പോയിരുന്നത്. നിലവിൽ മൂഴിയാർ പൊലീസും വണ്ടിപ്പെരിയാർ പൊലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.
Content Highlight: Relatives say Anganwadi worker in Gavi gave warning before death
































