#Nivin Pauly #Listin Stephen #Mollywood #Malayalam Cinema
(https://moviemax.in/) സിനിമാ നിർമാണവുമായി ബന്ധപ്പെട്ട് നടൻ നിവിൻ പോളിയുമായുള്ള സാമ്പത്തിക തർക്കത്തിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന് തിരിച്ചടി. വിഷയം മധ്യസ്ഥതയിലൂടെ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ലിസ്റ്റിൻ നൽകിയ ഹർജി എറണാകുളം മുൻസിഫ് കോടതി തള്ളി. നിവിൻ പോളി നായകനായ 'രാമചന്ദ്ര ബോസ് ആൻഡ് കോ', 'മലയാളി ഫ്രം ഇന്ത്യ' എന്നീ ചിത്രങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ഇരുവർക്കുമിടയിൽ തർക്കം നിലനിൽക്കുന്നത്.
'രാമചന്ദ്ര ബോസ് ആൻഡ് കോ' എന്ന ചിത്രത്തിന്റെ നിർമാണക്കരാറിൽ നിർബന്ധിത ആർബിട്രേഷൻ (മധ്യസ്ഥത) വ്യവസ്ഥയില്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു. കേസിൽ കരാറിന്റെ യഥാർഥ രേഖകൾ ഹാജരാക്കാൻ ലിസ്റ്റിൻ സ്റ്റീഫന് കഴിഞ്ഞിരുന്നില്ല. കൂടാതെ, അപകീർത്തി പോലുള്ള കുറ്റങ്ങൾ മധ്യസ്ഥ ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
ലിസ്റ്റിൻ സ്റ്റീഫന്റെ 'മാജിക് ഫ്രെയിംസും' നിവിൻ പോളിയുടെ 'പോളി ജൂനിയർ പിക്ചേഴ്സും' തമ്മിൽ 2012 സെപ്റ്റംബർ 12നാണ് ചിത്രത്തിന്റെ നിർമാണക്കരാർ ഒപ്പുവെച്ചത്. എന്നാൽ, മാജിക് ഫ്രെയിംസ് സുപ്രധാന സാമ്പത്തിക സ്രോതസ്സുകൾ മറച്ചുവെക്കുകയും വരുമാന രേഖകളിൽ കൃത്രിമത്വം കാണിക്കുകയും ചെയ്തുവെന്നാണ് പോളി ജൂനിയർ പിക്ചേഴ്സിന്റെ ആരോപണം. വ്യക്തമായ രേഖകളില്ലാത്ത 7.5 കോടി രൂപയുടെ ബാധ്യത തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതായും നിവിൻ പോളിയുടെ നിർമാണ കമ്പനി മുൻപ് ആരോപിച്ചിരുന്നു.
Content Highlight: Nivin Pauly-Listin Stephen financial dispute, Court Rejects Mediation Plea
































