#Latest News #Shigella #Wayanad District #Holiday #Educational Institutions
കൽപ്പറ്റ: ( www.truevisionnews.com) വയനാട് ജില്ലയിൽ അഞ്ച് കുട്ടികൾക്ക് കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ പതിമൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. സമ്പർക്ക പട്ടികയിലുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചത്. രോഗവ്യാപനം തടയുന്നതിൻ്റെ ഭാഗമായാണ് നടപടി.
കഴിഞ്ഞ ദിവസം പരിശോധനയ്ക്കയച്ച ബത്തേരി മാർ ബസേലിയോസ് എയുപി സ്കൂളിൻ്റെ കിണറിലെ വെള്ളത്തിൽ ഷിഗെല്ല സാന്നിധ്യം കണ്ടെത്താനായിട്ടില്ല.
എന്നാൽ വെള്ളത്തിൽ മാലിന്യവും മറ്റ് ബാക്ടീരിയകളുടെയും സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം കിണറിലെ വെള്ളമാകാമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. കഴിഞ്ഞ ദിവസം പരിശോധനയ്ക്കയച്ച സാമ്പിളുകളുടെ ഫലമാണ് ഇപ്പോൾ വന്നിരിക്കുന്നത്.
ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ രോഗ പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളും നേരിട്ടുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും പ്രദേശത്ത് ഊർജ്ജിതമായി നടന്നു വരികയാണ്.
ഷിഗെല്ല രോഗവ്യാപനം തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും സംഘം നൽകിയിട്ടുണ്ട്. പനി, വയറിളക്കം, ഛര്‍ദ്ദി എന്നീ ലക്ഷണങ്ങളോടെയാണ് വിദ്യാര്‍ത്ഥികള്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഷിഗെല്ല സ്ഥിരീകരിച്ചതോടെ കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂളിന് നേരത്തെ ഒരാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു.
കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. എന്നാല്‍ എല്ലാ രോഗികള്‍ക്കും രോഗലക്ഷണങ്ങള്‍ കാണണമെന്നില്ല. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക.
അതേസമയം സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. ഇന്നലെ മാത്രം പനി ബാധിച്ചത് ചികിത്സ തേടിയത് പതിനായിരത്തിൽ അധികം പേരാണ്. മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ ഏറ്റവും കൂടുതൽ രോഗികളുള്ളത്.
Content Highlight: Shigella infection in Wayanad district, holiday declared for thirteen educational institutions tomorrow
#Latest News #Shigella #Wayanad District #Holiday #Educational Institutions

































