(https://truevisionnews.com/) ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പാതക്കെതിരെ കെ റെയില്‍ വിരുദ്ധ സമരസമിതി. പദ്ധതിയെ എതിർക്കുമെന്ന് സമരസമിതി കൺവീനർ എസ് രാജീവൻ അറിയിച്ചു. പാരിസ്ഥിതിക ആഘാത പഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ടുപോകരുത്. കേരളത്തിലെ സാഹചര്യത്തിൽ നിലവിലുള്ള പാത ഇരട്ടിപ്പിച്ചാൽ മതി.
ബ്രോഡ്ഗേജ് സംവിധാനത്തിൽ നിന്ന് സ്റ്റാൻഡേർഡ് ഗേജിലേക്കോ സ്റ്റാൻഡേർഡ് എലോണിലേക്കോ പോകേണ്ടതില്ല. കേരളത്തിൽ 100 കിലോമീറ്റർ വേഗത്തിൽ ഓടാൻ കഴിയുമെന്ന് വന്ദേ ഭാരത് തെളിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ അടക്കം കാര്യങ്ങൾ പെടുത്തും.
മുഖ്യമന്ത്രി ചർച്ചയ്ക്ക് തയ്യാറായാൽ ഞങ്ങൾ അദ്ദേഹത്തെ കാണും. സിൽവർ ലൈനിൽ കണ്ടതുപോലെയുള്ള സമരം വീണ്ടും ഇനി കാണേണ്ടിവരും. ഇത് സംബന്ധിയായി അടുത്ത ദിവസം ആലുവയില്‍ യോഗം ചേരുമെന്നും കെ റെയില്‍ വിരുദ്ധ സമരസമിതി വിശദമാക്കി.
ഇ ശ്രീധരൻ ഇന്നലെ മുഖ്യമന്ത്രിയെ കണ്ട് ചർച്ച നടത്തിയതോടെ വീണ്ടും അതിവേഗ റെയില്‍ പാതയ്ക്കായുള്ള നീക്കങ്ങള്‍ക്ക് വേഗമേറിയിരിക്കുകയാണ്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 430 കിലോമീറ്റര്‍ മൂന്ന് മണിക്കൂര്‍ 15 മിനിറ്റ് കൊണ്ട് ഓടി എത്താവുന്ന പാതയാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്.
നാല് വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ച് കൊണ്ടാകും പാത വരിക. പാതയുടെ ഏകദേശം 70 ശതമാനത്തോളം തൂണുകളിലൂടെയുള്ള എലിവേറ്റഡ് പാതയായും 20 ശതമാനത്തോളം ഭൂഗര്‍ഭ പാതയുമാകും നിർമ്മിക്കുക. മണിക്കൂറില്‍ 200 കിലോമീറ്ററാകും പരമാവധി വേഗം. ഇപ്പോള്‍ പ്രതീക്ഷിക്കുന്ന നിര്‍മാണ ചെലവ് 86,000 കോടി രൂപയാണ്.
Content Highlight: Content Highlights:-Anti-K Rail Strike Committee against E Sreedharan's high-speed rail line


































