( https://moviemax.in/ ) സിനിമാ മേഖലയോട് മുൻ സർക്കാർ സ്വീകരിച്ച സമീപനത്തെ വിമർശിച്ച് സംവിധായകൻ വിനയൻ. വളരെക്കാലമായി സർക്കാരിന്റെ വാഗ്ദാനം മാത്രം കേട്ടുകൊണ്ട് മുന്നോട്ട് പോവുകയാണ് മലയാള സിനിമയെന്നും വി. ഡി. സതീശൻ സർക്കാരിലാണ് ഇനി പ്രതീക്ഷയെന്നും വിനയൻ പറയുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് വിനയന്റെ പ്രതികരണം.
വിനയന്‍റെ കുറിപ്പ്
കേരളത്തിൽ പുതിയ സർക്കാർ ചുമതല ഏൽക്കുകയാണ്. ശ്രീ വി ഡി സതീശന്റെ നേതൃത്വത്തിൽ വരുന്ന സർക്കാർ ഏറെ നല്ല വാഗ്ദാനങ്ങൾ നൽകിക്കൊണ്ടാണ് സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്നത്. ജനങ്ങൾക്ക് അതിൽ വലിയ പ്രതീക്ഷയുമാണ്. വളരെക്കാലമായി മലയാള ചലച്ചിത്ര മേഖല സർക്കാരിന്റെ വാഗ്ദാനങ്ങളും വാചകക്കസർത്തുകളും മാത്രം കേട്ടുകൊണ്ട് കോഴിക്കു മുലവരുന്ന അവസ്ഥയിൽ മുന്നോട്ടു പോകുകയാണ്. മറ്റെല്ലാ സ്റ്റേറ്റുകളിലും അവിടെ നിർമ്മിക്കുന്ന ഭാഷാചിത്രങ്ങൾക്ക് വലിയ സബ്സിഡിയും ആനുകൂല്യങ്ങളും നൽകുമ്പോൾ ഇവിടെ അത് നാമമാത്രമാണന്നു മാത്രമല്ല കേന്ദ്രീകൃത നികുതിയായ ജിഎസ്ടി വന്ന ശേഷം ഇരട്ട വിനോദ നികുതിയാണ് കേരളത്തിൽ സിനിമയ്ക് ഈടാക്കുന്നത്.
കോടാനുകോടി രൂപ ഓരോ വർഷവും ഇൻവെസ്റ്റ് ചെയ്യുന്നതും ആയിരക്കണക്കിന് ആളുകൾ തൊഴിൽ ചെയ്യുന്നതുമായ സിനിമയെ വ്യവസായമായി പരിഗണിക്കും എന്ന് പറഞ്ഞതല്ലാതെ നടന്നില്ല. അങ്ങനെ വന്നാൽ തയറ്ററുകളുടെ കറന്റ് ചാർജിലൊക്കെ നല്ല ഇളവ് ലഭിക്കുകയും നിർമ്മാതാക്കൾക്ക് സിനിമയ്കായി കുറഞ്ഞ പലിശയ്ക് ലോൺ ലഭിക്കുകയും ചെയ്യും.
അത്തരം തീരുമാനങ്ങൾ എടുക്കുന്നതിനു പകരം അയ്യപ്പ സംഗമം നടത്തിയതു പോലെ സിനിമാ കോൺക്ലേവ് പോലുള്ള മാമാങ്കം നടത്തിയതു കൊണ്ട് ഒരു ഗുണവും ഉണ്ടായിട്ടില്ല എന്നതാണ് സത്യം. സിനിമാ രംഗം നവീകരിക്കുന്നതിനായി പൊതുജനത്തിന്റെ ഒരു കോടിയിലേറെ രൂപ ചെലവു ചെയ്ത് ജസ്റ്റിസ് ഹേമയുടെയും മുതിർന്ന അഭിനേത്രി ശാരദയുടെയും നേതൃത്വത്തിൽ ഒരു കമ്മിറ്റി ഉണ്ടാക്കി അവർ വിശദമായ റിപ്പോർട്ടു നൽകിയപ്പോൾ ആ റിപ്പോർട്ട് വർഷങ്ങളോളം പൂഴ്ത്തി വെക്കുവാമാണ് കഴിഞ്ഞ സാംസ്കാരിക വകുപ്പ് ശ്രമിച്ചതെന്ന കാര്യം ആർക്കും മറക്കുവാൻ കഴില്ല. ഒടുവിൽ കോടതി ഇടപെട്ടിട്ടു പോലും എന്താണ് സംഭവിച്ചതെന്ന് കേരളം കണ്ടതാണ്. എന്നു മാത്രമല്ല ആ റിപ്പോർട്ട് വച്ച് ബ്ലാക് മെയിലിംഗ് നടന്നെന്നു പോലും ആരോപണം ഉണ്ട്.
വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ സിനിമാ മേഖലയോട് സത്യസന്ധമായ നീതി പുലർത്തി സഹായിക്കണമെന്നും ഇതിഹാസമെന്നോ സാധാരണക്കാരനെന്നോ വ്യത്യാസമില്ലതെ എല്ലാവർക്കും തുല്യ നീതി ലഭിക്കുന്ന രീതിയിൽ സിനിമാരംഗം നവീകരിക്കുവാൻ നടപടി എടുക്കണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു.
'Cinema is in a state of decline, now hope lies with V. D. Satheesan government'; Vinayan against the previous government


































