( https://moviemax.in/ ) തന്റെ ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങളെക്കുറിച്ചും പരാജയപ്പെട്ട വിവാഹങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി മീര വാസുദേവൻ. തന്റെ ജീവിതത്തിൽ സംഭവിച്ചത് 'മൂന്ന് മണ്ടൻ വിവാഹങ്ങൾ' ആയിരുന്നുവെന്ന് ധന്യ വർമ്മയുമായുള്ള അഭിമുഖത്തിൽ താരം വെളിപ്പെടുത്തി.
ശാരീരികവും മാനസികവുമായ പീഡനങ്ങൾ, വിശ്വാസവഞ്ചന, ചതി എന്നിവ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും അതാണ് വിവാഹമോചനങ്ങളിലേക്ക് നയിച്ചതെന്നും മീര വ്യക്തമാക്കി.
തന്റെ മൂന്നാം വിവാഹം ഒരു വലിയ പ്രണയത്തിന്റെ പേരിൽ എടുത്ത തീരുമാനമായിരുന്നില്ലെന്നും മകനോട് ആ വ്യക്തി കാണിച്ച സ്നേഹവും പരിഗണനയുമാണ് ആ ബന്ധത്തിലേക്ക് നയിച്ചതെന്നും മീര പറഞ്ഞു. മകന് ഒരു നല്ല അച്ഛനെ ലഭിക്കുമെന്ന് കരുതിയെങ്കിലും ആ കണക്കുകൂട്ടലുകൾ തെറ്റായിരുന്നുവെന്ന് താരം തുറന്നുപറയുന്നു.
പങ്കാളിയുടെ അമിതമായ ആശ്രിതത്വവും മൂല്യങ്ങൾ തമ്മിലുള്ള പൊരുത്തക്കേടുമാണ് ആ ബന്ധം തകരാൻ കാരണം. പങ്കാളിയെ അമ്മയെപ്പോലെ കണ്ട് എപ്പോഴും 'സ്പൂൺ ഫീഡിങ്' ആഗ്രഹിക്കുന്ന പുരുഷന്മാരുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്നും മീര വാസുദേവൻ കൂട്ടിച്ചേർത്തു.
‘‘എന്റെ വിവാഹജീവിതങ്ങളെക്കുറിച്ച് പറയുമ്പോൾ പലർക്കും അത് വെറും ഗോസിപ്പുകൾ മാത്രമായിരിക്കാം. പക്ഷേ എനിക്ക് അത് എന്റെ ജീവിതമായിരുന്നു. മൂന്ന് വിവാഹങ്ങൾ പരാജയപ്പെട്ട ഒരു സ്ത്രീ എന്ന് ഈ സമൂഹം എന്നെ മുദ്രകുത്തുമ്പോൾ, അതിനെയെല്ലാം അതിജീവിക്കാൻ എനിക്ക് സാധിച്ചത് മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്നതിനെക്കുറിച്ച് ഞാൻ ഒട്ടും വ്യാകുലപ്പെടാത്തതുകൊണ്ടാണ്. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ എന്നെ ബാധിക്കില്ല എന്ന തിരിച്ചറിവാണ് എന്നിലെ ഏറ്റവും വലിയ മാറ്റം.
വിവാഹമോചനത്തിലേക്ക് ഞാൻ എത്തിയത് പെട്ടെന്നുണ്ടായ ഒരു തോന്നലിലല്ല. വിശ്വാസവഞ്ചന, ചതി, ശാരീരികവും മാനസികവുമായ പീഡനം ഇതൊന്നും എനിക്ക് സഹിക്കാൻ കഴിയില്ല. ഞാൻ എന്നിൽ നിന്നോ എന്റെ മകനിൽ നിന്നോ പോലും വഞ്ചനയോ പീഡനമോ സഹിക്കില്ല, പിന്നെന്തിനാണ് മറ്റൊരാളിൽ നിന്ന് അത് സഹിക്കുന്നത്? ഒരു പങ്കാളി നമ്മളെ എപ്പോൾ വേണമെങ്കിലും വലിച്ചെറിയാൻ പറ്റുന്ന ഒന്നായി കാണുമ്പോഴോ, നമ്മുടെ കുടുംബത്തിനും മകനും ഭീഷണിയാകുമ്പോഴോ അവിടെ തുടരുന്നത് ആത്മഹത്യാപരമാണ്. 'ഗാർഹിക പീഡനം' എന്നത് ഒരു സ്ത്രീയും സഹിക്കേണ്ട ഒന്നല്ല. സഹിച്ചു ജീവിക്കണം എന്ന് പറയുന്ന പഴയകാലത്തെ യാഥാസ്ഥിതിക പെൺകുട്ടിയല്ല ഞാൻ. സന്തോഷത്തോടെയും അന്തസ്സോടെയും ജീവിക്കാൻ അർഹതയുള്ള ഒരു മനുഷ്യനായാണ് ഞാൻ എന്നെ കാണുന്നത്.
എന്റെ മൂന്നാം വിവാഹം ഒരു വലിയ പ്രണയകഥയൊന്നുമല്ലായിരുന്നു. ആ വ്യക്തി എന്റെ മകനോട് കാണിച്ച സ്നേഹവും പരിഗണനയുമാണ് എന്നെ ആകർഷിച്ചത്. എന്റെ മകന് നല്ലൊരു അച്ഛനായിരിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് ഞാൻ വിശ്വസിച്ചു. പക്ഷേ, ഞങ്ങളുടെ മൂല്യങ്ങളും ധാർമിക ബോധവും തമ്മിൽ ഒട്ടും പൊരുത്തപ്പെട്ടില്ല. അവിടെ ഞാൻ കണ്ട ഒരു വലിയ പ്രശ്നം പങ്കാളിയുടെ അമിതമായ ആശ്രിതത്വമായിരുന്നു. പങ്കാളി എന്തിനാണ് എന്നെ ഒരു അമ്മയെപ്പോലെ കണ്ട് ‘സ്പൂൺ ഫീഡ്’ ചെയ്യാൻ ആവശ്യപ്പെടുന്നത്? ഭാര്യ എന്നത് അമ്മയല്ല. നിങ്ങൾക്ക് ബഹുമാനം തോന്നുന്ന, നിങ്ങൾക്ക് തുല്യനായ ഒരാളെയല്ലേ പങ്കാളിയായി വേണ്ടത്? അമ്മയെപ്പോലെ തന്നെ ശുശ്രൂഷിക്കണം എന്ന് ആഗ്രഹിക്കുന്ന പുരുഷന്മാരുമായി മുന്നോട്ട് പോകാൻ എനിക്ക് കഴിയില്ല.
തിരിഞ്ഞു നോക്കുമ്പോൾ, ആ 'മൂന്ന് മണ്ടൻ വിവാഹങ്ങൾ' കാരണം എന്റെ യൗവനത്തിലെയും കരിയറിലെയും ഏറ്റവും വിലപ്പെട്ട ഒട്ടേറെ വർഷങ്ങൾ നഷ്ടപ്പെട്ടു. ആ സമയം എനിക്ക് സിനിമയ്ക്കോ, എന്റെ ആരോഗ്യത്തിനോ, ഫിറ്റ്നസ്സിനോ അല്ലെങ്കിൽ എന്റെ മാതാപിതാക്കൾക്കൊപ്പമോ കൂടുതൽ ഉപകാരപ്രദമായി ചെലവഴിക്കാമായിരുന്നു. സ്നേഹിക്കപ്പെടാൻ ഞാൻ അർഹതയുള്ളവളാണെന്ന് സ്വയം തെളിയിക്കാൻ മറ്റുള്ളവരുടെ അംഗീകാരത്തിന് വേണ്ടിയാണ് ഞാൻ അന്ന് അലഞ്ഞത്. പക്ഷേ അതിന്റെ ആവശ്യമില്ലായിരുന്നു. ഞാൻ ഉള്ളതുപോലെ തന്നെ സ്നേഹിക്കപ്പെടാൻ അർഹയായിരുന്നു എന്ന് ഞാൻ വൈകിയാണ് തിരിച്ചറിഞ്ഞത്. ആ തിരിച്ചറിവ് എന്നെ കൂടുതൽ കരുത്തയാക്കി.
ഞാൻ ഇപ്പോൾ 'ഔദ്യോഗികമായി സിംഗിൾ' ആണ്. എന്റെ ജീവിതത്തിന്റെ പൂർണ നിയന്ത്രണം ഇപ്പോൾ എന്റെ കൈകളിലാണ്. എനിക്ക് ആരോടും പകയോ പരാതിയോ ഇല്ല. എന്റെ മകന് മുന്നിൽ ആരെയും ആശ്രയിക്കാതെ ജീവിക്കുന്ന ഒരു കരുത്തുറ്റ സ്ത്രീയായി നിൽക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. സാമ്പത്തിക സ്വതന്ത്ര്യമാണ് ഒരു സ്ത്രീക്ക് ഏറ്റവും പ്രധാനം. അത് ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയും നമുക്ക് മറികടക്കാം. എന്റെ മകന് വേണ്ടി ഏറ്റവും നല്ലൊരു മാതൃകയാകാനാണ് ഞാൻ ഇന്ന് ശ്രമിക്കുന്നത്.’’ മീര വാസുദേവ് പറയുന്നു.
കഴിഞ്ഞ വര്‍ഷം മേയ് മാസമാണ് മീരയും വിപിനും വിവാഹിതരായത്. 43കാരിയായ മീരയുടെ മൂന്നാം വിവാഹമായിരുന്നു ഇത്. ‘കുടുംബവിളക്ക്’ എന്ന സീരിയലിന്റെ സെറ്റില്‍വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. പാലക്കാട് സ്വദേശിയാണ് വിപിൻ. കൊയമ്പത്തൂരിൽ വച്ചായിരുന്നു വിവാഹം. മീര പ്രധാന വേഷത്തിലെത്തിയ ‘കുടുംബവിളക്ക്’ അടക്കമുള്ള സീരിയലുകളുടെ ക്യാമറാമാനായ വിപിൻ ചില ഡോക്യുമെന്ററികൾക്കു പിന്നിലും പ്രവർത്തിച്ചിട്ടുണ്ട്.
2005 ൽ പ്രശസ്ത ഛായാഗ്രാഹകനായിരുന്ന അശോക് കുമാറിന്റെ മകൻ വിശാൽ അഗർവാളിനെ മീര തന്റെ ജീവിതപങ്കാളിയാക്കി.എന്നാൽ 2010 ൽ അവർ വിവാഹ മോചിതരായി.പിന്നീട് 2012 ൽ മീര മലയാള സിനിമാ നടൻ ജോൺ കൊക്കനെ വിവാഹം ചെയ്തു. അതിൽ ഒരു മകനുണ്ട് അരിഹ് ജോൺ. 2016 ൽ മീരയും ജോണും തമ്മിൽ വേർപിരിഞ്ഞു.
അന്യ ഭാഷ നടിയാണെങ്കിലും തന്റേതായ അഭിനയ ശൈലി കൊണ്ട് മലയാളി മനസ്സുകള്‍ കീഴടക്കിയ നടിയാണ് മീരാ വാസുദേവ്. ബ്ലസി സംവിധാനം ചെയ്ത തന്മാത്രയിൽ മോഹൻലാലിന്റെ നായികയായി മലയാള സിനിമയില്‍ അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് മിനിസ്ക്രീനിലൂടെ അഭിനയത്ത് രംഗത്ത് തിരിച്ചെത്തി.
'I'm not interested in men who see their partner as their mother'; Meera Vasudevan opens up



































