(https://moviemax.in/) തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാൻ ടി.വി.കെ നേതാവ് വിജയ് ഉന്നയിച്ച അവകാശവാദം അംഗീകരിക്കാത്ത ഗവർണറുടെ നിലപാടിനെതിരെ നടൻ പ്രകാശ് രാജ്. ഗവർണറുടെ ഈ പെരുമാറ്റം അംഗീകരിക്കാനാകാത്തതാണെന്നും തികച്ചും ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
‘‘ഗവർണറുടെ ഈ പെരുമാറ്റം അറപ്പുളവാക്കുന്നതും അംഗീകരിക്കാനാവാത്തതും ഭരണഘടനാ വിരുദ്ധവുമാണ്. നമുക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം... എന്നാൽ വിജയ്ക്ക് ജനഹിതം ലഭിച്ചിട്ടുണ്ട്. നിയമസഭയിൽ തന്റെ അവകാശം വിനിയോഗിക്കാൻ അദ്ദേഹത്തെ അനുവദിക്കണം.’’–പ്രകാശ് രാജിന്റെ വാക്കുകൾ.
നിലവില്‍ 108 എംഎൽഎ മാരാണ് ടിവികെയ്ക്ക് ഉള്ളത്. 118 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കേവലഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് ഹാജരാക്കണമെന്നാണ് ഗവർണർ രാജേന്ദ്ര അർലേക്കറുടെ നിലപാട്. കോൺഗ്രസിന്റെ 5 അംഗങ്ങൾ ഉൾപ്പെടെ 113 എംഎൽഎമാർ ഒപ്പിട്ട കത്താണ് വിജയ് ഗവർണർക്ക് കൈമാറിയത്. എന്നാൽ കേവല ഭൂരിപക്ഷത്തിനുള്ള സംഖ്യയായ 118 പേർ ഒപ്പിട്ടുള്ള കത്ത് വേണമെന്ന് ഗവർണർ അറിയിച്ചു. എന്നാൽ മാത്രമേ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
സർക്കാർ രൂപവത്കരണത്തിനുവേണ്ടിയുള്ള നീക്കങ്ങൾ അതിവേഗം പുരോഗമിക്കുന്നതിനിടെ ടിവികെ എംഎൽഎമാരുടെ യോഗം രാവിലെ പാർട്ടി ആസ്ഥാനത്ത് വിജയ് വിളിച്ചുചേർത്തിട്ടുണ്ട്. രാവിലെ 11 മണിയോടെ ടിവികെ നേതാക്കൾ വീണ്ടും ഗവർണർ രാജേന്ദ്ര ആർലേക്കറെ കാണുന്നുണ്ട്.
Governor's action to stop Vijay is unconstitutional; Prakash Raj strongly criticizes

































