കോഴിക്കോട്: (https://truevisionnews.com/) മുഖ്യമന്ത്രി ആരാവണമെന്ന് ലീഗ് പറഞ്ഞിട്ടില്ല . മുഖ്യമന്ത്രി ചർച്ചകളില്‍ വി.ഡി സതീശന് പരസ്യപിന്തുണ നൽകിയ നിലപാട് മയപ്പെടുത്തി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം.
വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും പി.എം.എ സലാം പറഞ്ഞു. ജനവികാരം വി.ഡി സതീശന് അനുകൂലമാണെന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവന കോൺഗ്രസിനകത്തും പുറത്തും വലിയ ചർച്ചകൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് വിശദീകരണവുമായി ലീഗ് രംഗത്തെത്തിയത്.
യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ മുഖ്യമന്ത്രിയെ നിശ്ചയിക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡാണ്. ഘടകകക്ഷിയെന്ന നിലയിൽ ലീഗിനോട് അഭിപ്രായം ചോദിക്കുമ്പോൾ അന്ന് തങ്ങളുടെ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. എക്സിറ്റ് പോൾ ഫലങ്ങൾ യുഡിഎഫിന് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നും അതിനപ്പുറമുള്ള വലിയ വിജയം മുന്നണിക്ക് ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വിവിധ എക്സിറ്റ് പോൾ സർവ്വേകളിൽ വി.ഡി. സതീശന് മികച്ച പിന്തുണ ലഭിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ലീഗ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നത്. ജനങ്ങളുടെ ഈ ആഗ്രഹം യു.ഡി.എഫ് പരിഗണിക്കുമെന്ന് സാദിഖലി തങ്ങൾ മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് കോൺഗ്രസ് ഹൈക്കമാൻഡ് ആണെങ്കിലും, ജനവികാരം അവർ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലീഗ് നേതൃത്വം വ്യക്തമാക്കിയിരുന്നു.
The League has not said who should be the Chief Minister, PMASalam

























