കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് കൊയിലാണ്ടിയിൽ പൊലീസുകാരനെ ആക്രമിച്ച രണ്ട് ആർ എസ് എസ് പ്രവർത്തകർ പിടിയിൽ. കൊയിലാണ്ടി പന്തലായനി സ്വദേശി അമൽ, വിയ്യൂർ സ്വദേശി അജയ് എന്നിവരെ കൊയിലാണ്ടി പൊലീസാണ് അറസ്റ്റ് ചെയ്തത്.
ഊരള്ളൂർ എടവനക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ഇന്നലെ രാത്രിയാണ് ഇരുവരും കൊയിലാണ്ടി സി ഐ, ഡ്രൈവർ എന്നിവരെ കയ്യേറ്റം ചെയ്തത്. പൊലീസിനെ ആക്രമിച്ച് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് അറിയിച്ചു.
ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് പ്രദേശത്തെ സി.പി.എം പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഫ്‌ളക്‌സിനെ ചൊല്ലിയായിരുന്നു സംഘര്‍ഷം. ഇതിലെ വാചകം ശരിയല്ലെന്ന് ആരോപിച്ച് ഫ്‌ലക്‌സ് എടുത്തു മാറ്റണമെന്ന് ആർ എസ് എസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു.
ഇതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുമായി സംസാരിച്ച് പ്രശ്‌നം ഉണ്ടാക്കാതെ പിരിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതരായ ആർ എസ് എസ് പ്രവര്‍ത്തകന്‍ പോലീസിനെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കും.
Attack on policemen during Kozhikode temple festival Two RSS workers arrested
































