തിരുവനന്തപുരം : ( www.truevisionnews.com ) ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെയുണ്ടായ ആക്രമണം രാഷ്ട്രീയ മര്യാദകൾ ലംഘിച്ചുള്ള പ്രതിഷേധമാണെന്ന് മന്ത്രി വി ശിവൻകുട്ടി.
അക്രമണത്തിന് പിന്നിൽ പ്രതിപക്ഷ നേതാവായിരിക്കും. പ്രതിപക്ഷ നേതാവിന്റെ അറിവോടെ ആയിരിക്കും ആക്രമം നടത്തിയതെന്നും മന്ത്രി പറഞ്ഞു. സോണിയ ഗാന്ധിക്കെതിരെ ആയിരുന്നെങ്കിൽ പ്രതിഷേധമുണ്ടാകുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്നും ജനാധിപത്യപരമായ പ്രതിഷേധങ്ങളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
അക്രമിസംഘത്തെ അഴിച്ചുവിട്ട് മന്ത്രിക്കെതിരെ നടത്തിയ ആസൂത്രിതമായ ഗുണ്ടായിസമാണിതെന്ന് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. കോൺഗ്രസ് നേതൃത്വം അണികളെ കയറൂരി വിട്ട് നാട്ടിലെ സമാധാനം തകർക്കാമെന്നും കലാപം ഉണ്ടാക്കാമെന്നും മോഹിക്കേണ്ട.
രാഷ്ട്രീയമായ വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ ജനാധിപത്യപരമായ വഴികളുണ്ട്. അതിനു പകരം കായികമായി നേരിടാനാണ് ഭാവമെങ്കിൽ, അത്തരം അക്രമങ്ങളെ സർക്കാരും പാർട്ടിയും ഒട്ടും വിട്ടുവീഴ്ചയില്ലാതെ ശക്തമായി തന്നെ നേരിടുമെന്നും മന്ത്രി പ്രതികരിച്ചു.
കണ്ണൂരിൽ വച്ചുണ്ടായ ആക്രമണത്തിൽ വീണാ ജോർജിന്‍റെ കഴുത്തിനും കൈയിലും പരുക്കേറ്റിട്ടുണ്ട്. പരുക്കിനെ തുടർന്ന് മന്ത്രിയെ കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി. വന്ദേഭാരതിൽ യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൗണ്ടറിന് അടുത്തുവെച്ചാണ് പ്രതിഷേധത്തിന്‍റെ പേരിൽ മന്ത്രിക്ക് നേരെ കെഎസ്‍യു പ്രവർത്തകർ ഇരച്ചെത്തിയത്.
v sivankutty on veenageorge issue it is against political etiquette

































