( www.truevisionnews.com )മൈക്രോഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിജിലൻസ് സംഘം ചോദ്യം ചെയ്തു.
വിജിലൻസ് എസ്.പി. എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായുള്ള അന്തിമഘട്ട നടപടികളുടെ ഭാഗമായാണ് ഈ ചോദ്യം ചെയ്യൽ നടന്നത്.
അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് കഴിഞ്ഞ ജൂലൈയിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വെള്ളാപ്പള്ളിയെ കൂടാതെ മറ്റ് അഞ്ച് പ്രതികൾ കൂടി ഉൾപ്പെട്ട ഈ കേസ് അന്വേഷിക്കാൻ എസ്.പി. എസ്. ശശിധരനെ തന്നെ കോടതി നിയോഗിക്കുകയായിരുന്നു.
2016-ൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നൽകിയ ഹർജിയെത്തുടർന്നാണ് ഈ വിവാദ കേസിന്റെ തുടക്കം.
പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് മൈക്രോഫിനാൻസ് പദ്ധതികൾക്കായി അനുവദിച്ച കോടിക്കണക്കിന് രൂപ എസ്.എൻ.ഡി.പി ശാഖകൾ വഴി വിതരണം ചെയ്തതിൽ വൻ ക്രമക്കേട് നടന്നുവെന്നാണ് പ്രധാന ആരോപണം.
അനുവദിച്ച തുക യഥാർത്ഥ ഗുണഭോക്താക്കളായ സാധാരണക്കാരിലേക്ക് എത്തിയില്ലെന്നും, പദ്ധതിക്കായി സ്വീകരിച്ച പണം കൃത്യമായി തിരിച്ചടയ്ക്കാതെ വകമാറ്റിയെന്നുമാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.
Microfinance fraud case; Vigilance questions Vellappally Natesan




























