ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് പറഞ്ഞു വിട്ടതിൽ അതൃപ്തി അറിയിച്ച് പ്രേംകുമാർ. "ആശാസമരവുമായി ബന്ധപ്പെട്ട പരാമർശമാണ് തന്നെ പുറത്താക്കുന്നതിന് പിന്നിലെ കാരണം. എന്താണ് സംഭവിച്ചതെന്ന് ഔദ്യോഗിക അറിയിപ്പ് പോലും ലഭിച്ചിട്ടില്ല. മാറ്റുന്നതും പുറത്താക്കുന്നതും എല്ലാം സർക്കാർ തീരുമാനമാണ്", പ്രേംകുമാർ പറഞ്ഞു.
ആശാസമര പരാമർശമാണ് തന്നെ പുറത്താക്കാനുള്ള കാരണം കാരണമെന്ന് മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞത്. സമരത്തെ കുറിച്ച് നടത്തിയത് സദുദ്ദേശപരമായ അഭിപ്രായം മാത്രമാണ്. മനുഷ്യനായതിനാൽ എൻ്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രമേ ഉള്ളൂ. വൈസ് ചെയർമാൻ സ്ഥാനത്ത് നിൽക്കുമ്പോൾ 10000 രൂപയാണ് ഓണറേറിയമായി ലഭിച്ചത്.
സിനിമ പോലും വേണ്ടെന്ന് വെച്ചാണ് പ്രവർത്തിച്ചത്. അവിടെ നിന്ന് പറഞ്ഞുവിടുമ്പോൾ ഒരു മാന്യതയൊക്കെ കാണിക്കാമെന്നും പ്രേം കുമാർ ചൂണ്ടിക്കാട്ടി. യാത്ര പറയാനോ, യാത്രയപ്പ് നൽകാൻ പോലും സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
സച്ചിദാനന്ദൻ ഗുരുതരമായ പ്രസ്താവനയാണ് നടത്തിയത്. എന്നിട്ടും അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരുന്നു. സച്ചിദാനന്ദൻ മാഷിനോട് ബഹുമാനം മാത്രമേ ഉള്ളൂ. നീതി നിഷേധം ഉണ്ടായിട്ടുണ്ട്. പക്ഷേ താരതമ്യം ചെയ്യാനില്ലെന്നും, പ്രേംകുമാർ വ്യക്തമാക്കി. സച്ചിദാനന്ദനോട് കാണിക്കുന്നതല്ല എന്നോട് കാണിക്കുന്നത് വരേണ്യതയോടുള്ള വിനീതത്വമാണോ വിധേയത്വമാണോ എന്നറിയില്ലെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു.
നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെയും പ്രേംകുമാര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും തുറന്ന വിമര്‍ശനം.
prem kumar stresses decorum over film academy chairman dismissal




























