മലയാളി പ്രേക്ഷകരേയും സിനിമലോകത്തേയും ഞെട്ടിച്ച വിയോഗമായിരുന്നു നടി കെപിഎസി ലളിതയുടേത്. കെപിഎസി ലളിത വിടപറഞ്ഞിട്ട് ഒരു മാസം പിന്നിട്ടുവെങ്കിലും ഇനിയും വിയോഗം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ലളിതയുടെ വിയോഗം ഏറ്റവും കൂടുതല്‍ തളര്‍ത്തിയത് മകന്‍ സിദ്ധാര്‍ത്ഥിനെയാണ്. മകനോടൊപ്പമായിരുന്നു നടിയുടെ അവസാന നിമിഷം.
താരത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ ചികിത്സ സഹായം നല്‍കിയതായിരുന്നു വിമര്‍ശനത്തിന് അടിസ്ഥാനം. ഇപ്പോഴിതാ അത് സ്വീകരിക്കാന്‍ ഇടയായ സാഹചര്യത്തെ കുറിച്ച് പറയുകയാണ് സിദ്ധാര്‍ത്ഥ്.

അമ്മ ആശുപത്രിയില്‍ ആയിരുന്ന സമയത്ത് പുറത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ചൊന്നും ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. അമ്മയുടെ ഡോക്ടര്‍മാരുമായുള്ള ചര്‍ച്ചയുടെയും, എങ്ങിനെയെങ്കിലും അമ്മയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരേണ്ടതിന്റെയും തിരക്കിലുമായിരുന്നു ഞാന്‍. അമ്മയെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരണം എന്ന ചിന്ത മാത്രമേ ആ സമയത്ത് എനിക്ക് ഉണ്ടായിരുന്നുള്ള.
സര്‍ക്കാര്‍ അമ്മയ്ക്ക് ചികിത്സയ്ക്ക് സഹായവുമായി വന്നപ്പോള്‍ 'നോ' എന്ന് പറയാന്‍ തനിക്ക് തോന്നിയില്ല. അതിന് തനിക്ക് രണ്ട് കാരണങ്ങള്‍ ഉണ്ടായിരുന്നു. 60 വര്‍ഷത്തോളമായി അമ്മ ഇടതുസഹയാത്രികയാണ്. അവര്‍ സ്വന്തം പാര്‍ട്ടിക്കാരെ പരിഗണിക്കുന്നതുപോലെ അമ്മയേയും പരിഗണിക്കേണ്ടതാണ്.
രണ്ടാമത്തെ കാരണം, ഒരു മകന്റെ സ്വാര്‍ത്ഥത. ഏതുവഴിയെ അമ്മയെ രക്ഷിക്കാന്‍ പറ്റുമെങ്കിലും ആ വഴികളിലൂടെയൊക്കെ ഞാന്‍ പോവുമായിരുന്നു. അവരെയെനിക്ക് തിരിച്ചുവേണം എന്നു മാത്രമേ അപ്പോഴുള്ളൂ. അതിനിടയില്‍ ആരെന്തു പറഞ്ഞാലും ഞാന്‍ കാര്യമാക്കുന്നില്ല.

അമ്മയൊരുപാട് കാലം കൂടെയുണ്ടാവണം എന്നാഗ്രഹിക്കുന്ന ഏതു മക്കള്‍ക്കും ആ സ്വാര്‍ത്ഥത കാണും. ഞാനൊരു സാധാരണക്കാരനാണ്. എനിക്കും മുറിവു പറ്റും, വേദനിക്കും, പ്രിയപ്പെട്ടൊരാളെ മരണത്തിലേക്ക് വിട്ടുകൊടുക്കാതെ ചേര്‍ത്തുപിടിക്കാന്‍ ശ്രമിക്കുമെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.
തന്റെ സിനിമയിലും ജീവിതത്തിലും അമ്മ ഒരുപാട് പിന്തുണച്ചിട്ടണ്ട്. എന്റെയെല്ലാ കഥകളും ഞാന്‍ അമ്മയുമായി ചര്‍ച്ച ചെയ്യാറുണ്ട്. വളരെ പ്രൊഫഷണലായ ഫീഡ്ബാക്ക് നല്‍കും. അതുപോലെ തന്നെ അപകടം പറ്റി കിടക്കുന്ന സമയത്തും അമ്മയായിരുന്നു ധൈര്യം.
ഒന്ന് റിക്കവറിയാവാന്‍ മാസങ്ങള്‍ എടുത്തു. ആ സമയത്ത് തഗ്ഗുമായി അമ്മ കൂടെയുണ്ടായിരുന്നു. എന്തായി? ഇപ്പോള്‍ കുഴപ്പമില്ലല്ലോ. എന്നാല്‍ പിന്നെ അടുത്ത പരിപാടി തുടങ്ങിക്കോ,''എനിക്കത് കേട്ടപ്പോള്‍ താഴ്വാരത്തില്‍ ശങ്കരാടി മോഹന്‍ലാലിനോട് ചോദിക്കുന്ന ഡയലോഗാണ് ഓര്‍മ വന്നത്.

''ഇപ്പോള്‍ നടക്കാറായില്ലേ?'' ആയെന്നു പറയുമ്പോള്‍ ''എന്നാല്‍ ഇറങ്ങിക്കോ,'' എന്നു പറയും. അതൊരു വലിയ പുഷായിരുന്നു. അതുകൊണ്ടാണ് 2017 ആയപ്പോഴേക്കും എനിക്ക് വീണ്ടും സിനിമയിറക്കാന്‍ പറ്റിയത്. അങ്ങനെയൊരാള്‍ എന്നെ പിറകില്‍ നിന്ന് പുഷ് ചെയ്യാനുള്ളതുകൊണ്ടാണത് നടന്നത്.
അമ്മ ഇങ്ങനെ തിരക്കിട്ട് ഓടി നടന്ന് അഭിനയിക്കുന്നതിനെ കുറിച്ച് ഞാന്‍ ചോദിച്ചിരുന്നു. ചേച്ചിയും താനും ഒന്ന് സെറ്റിലായതിന് ശേഷമാണ് അമ്മയോട് അല്‍പം വിശ്രമിക്കാന്‍ പറഞ്ഞത്.സിനിമ ചെയ്യേണ്ട എന്നല്ല, സിനിമകളുടെ എണ്ണം കുറച്ച് അല്പം വിശ്രമിച്ചുകൂടെ എന്നായിരുന്നു ചോദിച്ചത്.
എന്നാല്‍ അമ്മ അതിന് തയ്യാറായിരുന്നില്ല. ഇങ്ങനെ ഓടിയില്ലെങ്കില്‍ ഇരുന്നു പോകും ഇരുന്നു പോയാല്‍ ഇരുന്ന് പോയത് തന്നെയാണ് എന്നാണ് അമ്മ പറഞ്ഞത്. കോവിഡ് സമയത്താണ് അമ്മ അഭിനയത്തില്‍ നിന്നും ഒന്നു വിട്ടുനിന്നതെന്നും അമ്മയുടെ ഓര്‍മ പങ്കുവെച്ച് കൊണ്ട് സിദ്ധാര്‍ത്ഥ് പറഞ്ഞു.
Content Highlight: The reason for making that one decision was the selfishness of the son




































