മലയാളത്തിന്‍റെ സുവര്‍ണ്ണതിലകം, ഒട്ടനവധി കഥാപാത്രങ്ങള്‍ക്ക് ജീവൻ നൽകിയ നടൻ തിലകൻ ഓർമ്മയായിട്ട് ഇന്നേക്ക് 9 വർഷങ്ങൾ തികയുകയാണ്. 2012 സെപ്റ്റംബർ 24ന് ആയിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്.
അഭിനയ കലയുടെ പെരുന്തച്ചനെന്ന വിശേഷണത്തിന് മലയാള സിനിമയിൽ ഇന്നോളം പകരക്കാരനായി ആരുമെത്തിയിട്ടില്ല. സിനിമയ്ക്ക് അകത്തും പുറത്തും മലയാളി ആരാധനയോടെ നോക്കിയിരുന്ന പ്രതിഭയായിരുന്നു തിലകന്‍. മലയാളി ജീവിച്ചിരിക്കുന്നിടത്തോളം കാലം ഓര്‍ത്തിരിക്കാന്‍ പോന്ന ഒട്ടനവധി കഥാപാത്രങ്ങളെ ബാക്കിയാക്കിയ തിലകന്‍ ഇന്നും പ്രേക്ഷകരുടെ മനസ്സിലെ നിറസാന്നിധ്യമാണ്.
ഗൌരവക്കാരനായ കഥാപാത്രങ്ങളിൽ തിളങ്ങി നിൽക്കവേ തന്നെ സ്വതസിദ്ധമായ ശൈലിയിൽ തമാശകൾ പറഞ്ഞും തിലകൻ മലയാളി സിനിമാപ്രേമികളെ കുടുകുടാ ചിരിപ്പിച്ചു. മൂക്കില്ലാ രാജ്യത്ത് എന്ന എവർഗ്രീൻ ഹിറ്റ് കോമഡി ചിത്രത്തിലെ തിലകൻ്റെ കഥാപാത്രവും ഡയലോഗുകളുമൊക്കെ പുതുതലമുറയെ പോലും ചിരിപ്പിച്ച് മണ്ണുകപ്പിക്കുന്നതാണ്.

തിലകൻ്റെ കഥാപാത്രം മുത്തച്ഛനായാൽ അയാൾ നമ്മുടെയൊക്കെ മുത്തച്ഛനായി മാറും. അച്ഛനായാൽ പലരും തങ്ങളുടെ സ്വന്തം അച്ഛനുമായി താരതമ്യപ്പെടുത്തുന്ന ഭാവപ്രകടനങ്ങളും ചേഷ്ടകളും അംഗവിക്ഷേപങ്ങളും ആ കഥാപാത്രത്തിലുണ്ടാരും. ജേഷ്ഠനായാൽ നാം കൂടെപ്പിറപ്പായവൻ്റെ മുഖം സ്ക്രീനിൽ കാണും. മാത്രവുമല്ല വില്ലനായാലോ അയാളെ നമ്മുടെ തന്നെ ശത്രുവാക്കിയും മാറ്റാനുള്ള കെൽപ്പ് തിലകനെന്ന അഭിനേതാവിൻ്റെ വലിയ പ്രത്യേകതകളിലൊന്നാണ്.
തിലകൻ അഭിനയിച്ച കഥാപാത്രങ്ങളോടുള്ള മലയാളി പ്രേക്ഷകരുടെ മനോഭാവങ്ങള്‍ അദ്ദേഹം മുനിസ്ക്രീനിൽ ഇന്നും നിറയുമ്പോഴും അതൊക്കെ തന്നെയാണ്. ആ തിലകനില്ലാത്ത മലയാളസിനിമകൾ വന്നു തുടങ്ങിയിട്ട് ഇന്നേക്കിതാ ഒൻപതാണ്ടുകൾ പിന്നിടുകയാണ്.
തിലകൻ എന്ന മഹാവിസ്മയം യവനികയിലും കിരീടത്തിലും മൂന്നാംപക്കത്തിലും സ്ഫടികത്തിലും കാട്ടുകുതിരയിലും പെരുന്തച്ചനിലും ഗോഡ്ഫാദറിലും ഇന്ത്യൻ റുപ്പിയിലും ഉസ്താദ് ഹോട്ടലിലുമൊക്കെ കഥാപാത്രമായി ജീവിക്കുകയായിരുന്നു. സ്ഫടികത്തിലെ ചാക്കോ മാഷിനെ ഭൂഗോളത്തിലെ എല്ലാ മലയാളികളും ഹൃദയസ്പന്ദനത്തിൽ കൂടെക്കൂട്ടിയത് ആ വേഷം കോമ്പസ് പോലെ ഓരോരുത്തരുടേയും ഉള്ളിലേക്ക് കുത്തിക്കയറിയതു കൊണ്ടാണ്.
മികച്ച നടനുളള കേരള സര്‍ക്കാരിന്‍റെ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയത് പെരുന്തച്ചനിലൂടെയാണ്. കിരീടത്തിലെ ഹെഡ്കോൺസ്റ്റബിൾ അച്യുതൻ നായർ കത്തി താഴെയിടടാ എന്ന് കരഞ്ഞ് പറയുമ്പോള്‍ പ്രേക്ഷകരുടെ ഒന്നടങ്കം ചങ്കുലഞ്ഞത് അത് പറഞ്ഞത് തിലകനായതു കൊണ്ട് മാത്രമാണെന്ന് പറഞ്ഞാൽ അതിശയോക്തിയല്ല.
നാടോടിക്കാറ്റില്‍ അനന്തൻ നമ്പ്യാരുടെ ചേഷ്ടകള്‍ കണ്ട് നമ്മള്‍ ഊറിചിരിച്ചതും മണിചിത്രത്താഴിൽ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടായി അമ്പട കേമാ സണ്ണിക്കുട്ടായെന്ന് വിളിച്ചപ്പോള്‍ അറിയാതെ വിളികേട്ടതും മൂന്നാംപക്കത്തിൽ പേരക്കുട്ടിയെ നഷ്ടമായ തമ്പി എന്ന വൃദ്ധനോടൊപ്പം നമ്മളും കൂടെക്കരഞ്ഞതും ഉസ്താദ് ഹോട്ടലിലെ കരീം ഭായി വെച്ചു നീട്ടിയ സുലൈമാനിയുടെ മുഹബത്ത് നമ്മുടെ ചുണ്ടിലെത്തിയതും ഇന്ത്യൻ റുപ്പിയിൽ വഴിപോക്കനായെത്തി സ്ത്രീധനത്തിനും മീതെ പെൺകുട്ടിയുടെ മനസ്സ് കാണാൻ പറഞ്ഞപ്പോള്‍ കണ്ണീർപൊടിഞ്ഞതും ഗോഡ്‍ഫാദറിൽ ഇടംകൈയുയര്‍ത്തി ഇത് ഞാൻ ചന്തി കഴുകുന്ന കൈയാണെന്ന് പറഞ്ഞപ്പോള്‍ തീയേറ്ററുകളിൽ ഹർഷാരവമുയർന്നതും അതൊക്കെ തിലകൻ പറഞ്ഞത് കൊണ്ടാണ്. തിലകൻ എന്ന മാസ്മരിക പ്രതിഭ മലയാളത്തിൻ്റെ തീരാനഷ്ടമാണ്. മാഞ്ഞത് മലയാള സിനിമയുടെ സുവർണ്ണതിലകം തന്നെ.
Content Highlight: Nine years to the memory of the unadulterated acting patriarch; 9 years to the memory of actor Thilakan

































