മലയാളത്തിന്റെ മഹാനടൻ മധുവിന് ഇന്ന് 88-ാം പിറന്നാൾ. ഇത്തവണയും കണ്ണമ്മൂലയിലെ ‘ശിവഭവനം’ വീട്ടിലാണ് ജന്മദിനാഘോഷം. കോവിഡ് കാലം തുടങ്ങിയതുമുതൽ വീട്ടിൽ തന്നെ കഴിയുകയാണ് നടൻ. മമ്മൂട്ടി അടക്കം നിരവധി താരങ്ങൾ നടന് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്.
എന്റെ സൂപ്പർസ്റ്റാറിന് പിറന്നാൾ ആശംസകൾ എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ എഴുതിയത്. മധുവിനൊപ്പമുളള ചിത്രവും മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്.മധുവിനെ ആദ്യം കണ്ടതുമുതലുളള കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടാണ് നടനും സംവിധായകനുമായ ബാലചന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
1933 സെപ്റ്റംബർ 23-ന് ഗൗരീശപട്ടത്ത് മേയറായിരുന്ന ആർ.പരമേശ്വരൻ പിള്ളയുടെയും കമലമ്മയുടെയും മകനായാണ് മധുവിന്റെ ജനനം. 1959-ൽ നിണമണിഞ്ഞ കാൽപ്പാടുകൾ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നു. തുടർന്ന് അഞ്ഞൂറിലധികം സിനിമകളിൽ അഭിനയിച്ചു.
ചെമ്മീനാണ് മധുവിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. ഇതിനുശേഷം ഒട്ടേറെ ചിത്രങ്ങളിൽ നായക വേഷത്തിൽ മധു തിളങ്ങി. ഭാർഗവീ നിലയം, അദ്ധ്യാപിക, മുറപ്പെണ്ണ്, ഓളവും തീരവും, അശ്വമേഥം, തുലാഭാരം, ആഭിജാത്യം, സ്വയംവരം, ഉമ്മാച്ചു, തീക്കനൽ തുടങ്ങിയ ചിത്രങ്ങളിലൂടെ മധു മലയാള സിനിമയുടെ മുൻനിര നടനായി മാറി. 1970-ൽ പുറത്തിറങ്ങിയ പ്രിയ ആയിരുന്നു മധു ആദ്യമായി സംവിധാനം ചെയ്ത ചിത്രം. തുടർന്ന് പതിനാലോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. മാന്യശ്രീ വിശ്വാമിത്രൻ, സംരംഭം തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹം നിർമിച്ചത്. 2013-ൽ മധുവിന് പത്മശ്രീ നൽകി രാജ്യം ആദരിച്ചു.
Content Highlight: Mammootty wishes Madhu a happy birthday
































