മലപ്പുറം: ( www.truevisionnews.com ) നിലമ്പൂരിലെ ബെവ്കോ ഷോപ്പിൽ നിന്ന് വില കൂടിയ മദ്യക്കുപ്പികള്‍ മോഷ്ടിച്ച യുവാവിനെ നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. നമ്പൂരിപ്പൊട്ടി സ്വദേശി വലിയാട്ട് മുഹമ്മദ് ഷെഹിനെയാണ് (20) നിലമ്പൂര്‍ എസ്.ഐ പി. ടി. സൈഫുള്ളയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 30നാണ് സംഭവം. വില കൂടിയ മദ്യക്കുപ്പികള്‍ വില്‍ക്കുന്ന ബെവ്കോയുടെ പ്രീമിയം കൗണ്ടറിലാണ് മോഷണം നടന്നത്. പ്രതിയും സുഹൃത്തും ഷോപ്പില്‍ പ്രവേശിച്ച് ഒരാള്‍ ജീവനക്കാരന്റെ ശ്രദ്ധ തിരിക്കുകയും രണ്ടാമത്തെയാള്‍ മദ്യക്കുപ്പികള്‍ പ്രത്യേക അറകളുള്ള പാന്റില്‍ ഒളിപ്പിച്ച് കടത്തുകയുമായിരുന്നു.
സ്റ്റോക്ക് പരിശോധനയില്‍ ആകെ 11,630 രൂപ വിലവരുന്ന 3 മദ്യകുപ്പികള്‍ മോഷണം പോയത് പിന്നീടാണ് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സി.സി.ടി.വി പരിശോധിച്ച ശേഷം നിലമ്പൂര്‍ പൊലീസില്‍ പരാതി നല്‍കി.
കേസ് അന്വേഷിച്ച പൊലീസ് ഷെഹിനെ കസ്റ്റഡിയില്‍ എടുത്തു. കൂട്ടുകാരുമൊത്ത് മദ്യപിക്കാനാണ് മോഷണം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. നമ്പൂരിപ്പൊട്ടി കാഞ്ഞിരപുഴയോരത്ത് ഉപേക്ഷിച്ച മദ്യക്കുപ്പികൾ പൊലീസ് കണ്ടെടുത്തു.
ഒട്ടുപാല്‍ മോഷ്‌ടിച്ചതിന് പ്രതിക്കെതിരെ പോത്തുകല്ല് പൊലീസ് സ്റ്റേഷനില്‍ നേരത്തേ കേസുണ്ട്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
എസ്.ഐ കെ. രതീ ഷ്, എ.എസ്.ഐ വി.വി. ഷാന്റി, സി.പി.ഒമാരായ ലിജോ ജോണ്‍, അരുണ്‍ ബാബു, സ്‌ക്വാഡ് അംഗ ങ്ങളായ ടി. നിബിന്‍ ദാസ്, സി. കെ. സജേഷ് എന്നിവരടങ്ങുന്ന സംഘമാണ് തുടരന്വേഷണം നടത്തുന്നത്.
Youth arrested for stealing expensive liquor bottles from Bevco shop

































