അനിയത്തിപ്രാവിലൂടെയായിരുന്നു കുഞ്ചാക്കോ ബോബന്‍ എന്ന നായകന്റെ വരവ്. സിനിമാകുടുംബത്തിലെ ഇളംതലമുറക്കാരന്റെ വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ഫാസിലായിരുന്നു കുഞ്ചാക്കോ ബോബനേയും ശാലിനിയേയും നായികാനായകന്‍മാരാക്കി ചിത്രം ഒരുക്കിയത്. സ്വര്‍ഗചിത്ര അപ്പച്ചനായിരുന്ന ചിത്രം നിര്‍മ്മിച്ചത്. ആദ്യ സിനിമ തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കി മാറ്റിയ പുതുമുഖ നായകനായി മാറുകയായിരുന്നു ചാക്കോച്ചന്‍. വര്‍ഷങ്ങളേറെയായെങ്കിലും ഇന്നും റെക്കോര്‍ഡ് ചാക്കോച്ചനില്‍ ഭദ്രമാണ്. ചിത്രവുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ പങ്കുവെച്ച് നിര്‍മ്മാതാവ് എത്തിയിരുന്നു.

പത്രവാര്‍ത്തയില്‍ നിന്നുമായിരുന്നു അനിയത്തിപ്രാവിന്റെ ത്രഡ് ലഭിച്ചതെന്ന് ഫാസില്‍ പറഞ്ഞിരുന്നു. സിനിമയുടെ തുടക്കത്തിലുണ്ടായിരുന്ന ക്ലൈമാക്‌സ് പിന്നീട് മാറ്റുകയായിരുന്നു. കഥയൊക്കെ സെറ്റായപ്പോഴും സിനിമയ്ക്ക് ഏത് പേര് നല്‍കുമെന്ന തരത്തിലുള്ള ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. അനിയത്തിപ്രാവിന് എന്ന ഗാനവും അതിനകം തന്നെ എഴുതിക്കഴിഞ്ഞിരുന്നു. എസ് രമേശന്‍ നായരുടെ വരികളില്‍ നിന്നായിരുന്നു സിനിമയുടെ പേരും ഉരുത്തിരിഞ്ഞ് വന്നത്.
പതിവ് രീതികളില്‍ നിന്നും മാറിയുള്ള ക്ലൈമാക്‌സായിരിക്കും സിനിമയുടേതെന്നായിരുന്നു ഫാസില്‍ പറഞ്ഞത്. കടപ്പുറത്ത് വെച്ച് മിനിയും സുധിയും പിരിയുകയാണ്. അതിന് ശേഷം ഒരു ഗാനവുമുണ്ട്. പിരിഞ്ഞതിന് ശേഷം ഇരുവരും സുഹൃത്തുക്കളായി ജീവിക്കുന്നതായാണ് കാണിക്കേണ്ടത്. ഈ ക്ലൈമാക്‌സ് ശരിയാവുമോ, പ്രേക്ഷകര്‍ സ്വീകരിക്കുമോയെന്ന ആശങ്കയും ഞങ്ങളെ അലട്ടിയിരുന്നുവെന്നും സ്വര്‍ഗചിത്ര അപ്പച്ചന്‍ പറയുന്നു. മിനിയുടെ മാല മേടിക്കാന്‍ പോവുന്ന രംഗം നേരത്തെ എഴുതി വെച്ചിരുന്നു. ക്ലൈമാക്‌സായി ഇത് നേരത്തെ എഴുതി വെച്ചിരുന്നുവെങ്കിലും അദ്ദേഹം ആരോടും പറഞ്ഞിരുന്നില്ല. സിനിമയുടെ പ്രിവ്യൂ കാണാനായി മമ്മൂട്ടിയും ഭാര്യയും എത്തിയിരുന്നു. ചിത്രം കണ്ടുകഴിഞ്ഞ് നോക്കുമ്പോള്‍ മമ്മൂട്ടിയുടെ കണ്ണ് നിറഞ്ഞിരുന്നു. ഇത് ഹിറ്റാവുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കുഞ്ചാക്കോ ബോബനെ ശാലിനിയുടെ സഹോദരന്‍ തല്ലുന്ന രംഗം വന്നപ്പോള്‍ ജനങ്ങള്‍ കൂവിയിരുന്നു. പുതുമുഖ നായകനെ പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ തെളിവായിരുന്നു അത്.
Content Highlight: Audience-acquired film - Producer announces the story behind the film!
































