ഏകദേശം 20 വർഷത്തിലധികമായി മലയാള സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായും അഭിനേത്രിയായും രംഗത്തുള്ള അംബികാ റാവു തികച്ചും യാദ്ദൃചികമായാണ് സിനിമാരംഗത്ത് എത്തപ്പെട്ടത്. ഒരു സുഹൃത്തിനു വേണ്ടി യാത്ര എന്ന സീരിയലിന്റെ കണക്കുകൾ നോക്കാൻ തുടങ്ങിയാണ് തുടക്കം.
അവിടുന്ന് തന്റെ യഥാർഥ കർമ്മപഥം കണ്ടെത്തിയ അംബികക്ക് താങ്ങായി വന്നത് സംവിധായകനും അഭിനേതാവുമായ ബാലചന്ദ്ര മേനോനായിരുന്നു. അദ്ദേഹം അവരെ തന്റെ കൂടെ ഒരു സഹ സംവിധായകയായി കൂട്ടി. ദി കോച്ച് എന്ന അപരനാമധേയത്തിലാണ് അംബിക സെറ്റുകളിൽ അറിയപ്പെട്ടിരുന്നത്.

അന്യഭാഷാ നടികൾക്ക് മലയാളം ഡയലോഗുകൾക്ക് ലിപ് സിങ്ക് ചെയ്യാൻ സഹായിക്കുക്കയാണ് പ്രധാന ഉദ്യമം. കുംബളങ്ങി നൈറ്റ്സിലെ ബേബി മോളുടെ അമ്മ എന്ന വേഷത്തിൽ അഭിനയരംഗത്തും ശ്രദ്ധേയയായി.
അംബിക റാവു ഒരിടക്ക് സിനിമാ സംവിധാനത്തിലും ഒരു കൈ ശ്രമിച്ചെങ്കിലും പലവിധ കാരണങ്ങളാൽ അത് മുടങ്ങിപ്പോയി. സിനിമയോടൊപ്പം എന്നും ജീവിക്കാൻ ആഗ്രഹിച്ചിരുന്ന താരം ഇന്ന് അസുഖങ്ങളോട് പോരാടിയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. അപ്രതീക്ഷിതമായി എത്തിയ അസുഖവുമായുള്ള പോരാട്ടത്തിലാണ് അംബിക റാവു ഇപ്പോൾ. രണ്ട് വൃക്കകളും തകരാറിലാണ്.

ഒപ്പം ലിവർ സിറോസിസും അംബികയെ ബാധിച്ചിട്ടുണ്ട്. ഇപ്പോൾ ചികിത്സയ്ക്ക് പോലും പണം കണ്ടെത്താൻ സാധിക്കാതെ ബുദ്ധിമുട്ടിലാണ് ഈ കലാകാരി. സംവിധായകൻ അനിൻ രാധാകൃഷ്ണ മേനോനാണ് അംബികയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവെച്ചതും സഹായം അഭ്യർഥിച്ചതും.
അംബിക സഹോദരന്റെ ഫ്ലാറ്റിലാണ് ഇപ്പോൾ താമസിക്കുന്നത്. തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിന് സമീപമാണ് ഫ്ലാറ്റ്. രണ്ട് വൃക്കകളും നേരത്തെതന്നെ തകരാറിലായി. ആഴ്ചയിൽ മൂന്ന് പ്രാവശ്യമാണ് ഡയലിസിസ് നിർദേശിച്ചിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് അത് രണ്ട് തവണയായി ചെയ്തുവരുന്നു. ഒരുവിധം പ്രശ്‌നങ്ങളൊന്നുമില്ലാതെ പോവുകയായിരുന്നു.

പക്ഷേ കോവിഡ് എല്ലാം തകർത്ത് കളഞ്ഞു. ഇപ്പോൾ ലിവർ സിറോസിസ് മാത്രമല്ല വയറ്റിനുള്ളിൽ ജലം വന്ന് നിറയുന്നുമുണ്ട്. ജലം നിറയുമ്പോഴുള്ള ഭാരം നിമിത്തം എഴുന്നേറ്റ് നിൽക്കാൻപോലുമാകുന്നില്ല. ഡയലിസിസിനും മരുന്നിനുമൊക്കെയായി നല്ലൊരു തുക കണ്ടെത്തേണ്ടതുണ്ട്. ചിലപ്പോൾ ചില സുമനസ്സുകൾ അംബികയെ സഹായിക്കും. അതാണ് ആകെയുള്ള ആശ്വാസം. പക്ഷേ ഇപ്പോഴത്തെ അവസ്ഥ തീരെ മോശമാണ്.
ഡയലിസിസും മുടങ്ങിയിരിക്കുന്നു. അസഹനീയമായ ഈ വേദനയിലൂടെയാണ് അംബിക കടന്നുപോകുന്നത്. സുമനസുകളുടെ സഹായം ലഭിച്ചാൽ അംബികയ്ക്ക് തിരികെ ജീവിതത്തിലേക്ക് വരാൻ സാധിക്കും. വിവാഹമോചിതയായതിന് ശേഷം 36ആം വയസിലാണ് അംബിക സിനിമയിലേക്ക് വരുന്നത്. അംബികയുടെ അച്ഛൻ മറാഠിയും അമ്മ മലയാളിയുമായിരുന്നു. അച്ഛനിൽ നിന്നാണ് അംബികയ്ക്ക് കലാവാസന ലഭിച്ചത്.
കുംബളങ്ങി നൈറ്റ്സിൽ അഭിനയിക്കും മുമ്പ് മീശമാധവൻ അടക്കമുള്ള സിനിമകളിലും അംബിക റാവു അഭിനയിച്ചിരുന്നു. പക്ഷെ ആളുകൾ കൂടുതൽ ശ്രദ്ധിച്ചത് കുംബളങ്ങി നൈറ്റ്സിലാണെന്ന് മാത്രം.
Content Highlight: Kumbalangi nights star Ambika Rao has no money for treatment



































