നാദിർഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ സിനിമയുടെ പ്രദർശനാനുമതി തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.

പരാതിയിൽ സെൻസർ ബോർഡ് തീരുമാനമെടുത്ത ശേഷമേ അനുമതി നൽകാവൂ എന്ന് ചൂണ്ടിക്കാട്ടി കൊച്ചിയിലെ ക്രിസ്ത്യൻ അസോസിയേഷൻ ആൻറ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്.
ഹർജിക്കാരുടെ ആവശ്യത്തിൽ കഴമ്പില്ലന്ന് ചുണ്ടിക്കാട്ടിയ കോടതി ‘ഈശോ – ബൈബിളുമായി ബന്ധമില്ലാത്തത് ‘ എന്ന് ചിത്രത്തിൻ്റെ പേരിൽ തന്നെ സൂചിപ്പിക്കുന്നുണ്ടന്ന് വ്യക്തമാക്കി.
ചിത്രത്തിന് ‘ഈശോ’ എന്ന പേര് നൽകി ദുരുപയോഗം ചെയ്യുകയാണെന്നായിരുന്നു ഹർജിക്കാരുടെ പരാതി.
നാദിർഷ തന്റെ സിനിമയ്ക്ക് ‘ഈശോ’ എന്നു പേരിട്ടതുമായി ബന്ധപ്പെട്ട വിവാദമാണ് കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. ഈശോ എന്ന പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് കാത്തോലിക്ക കോൺഗ്രസ് രംഗത്തെത്തിയിരുന്നു.
ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുകയാണ് ഈശോ സിനിമയുടെ ഉദ്ദേശം എന്നാണ് കത്തോലിക്ക കോണ്‍ഗ്രസിന്റെ ആരോപണം. ഈശോ’ എന്ന പേരിൽ സിനിമ പുറത്തിറക്കാമെന്ന് നാദിർഷ വിചാരിക്കേണ്ടെന്ന് പ്രഖ്യാപിച്ച് പി സി ജോർജും രംഗത്തെത്തിയിരുന്നു.
ഈശോയെന്ന പേരോട് കൂടി സിനിമ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും നാദിർഷയെയും കൂട്ടരെയും വിടില്ലെന്നുമായിരുന്നു പിസി ജോർജിന്റെ താക്കീത്.
എന്നാൽ പേര് മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് നാദിർഷയും വ്യക്തമാക്കിയിരുന്നു. ഇപ്പോൾ, ചിത്രത്തിന് അനുകൂലമായ നിലപാടുമായി ഹൈക്കോടതിയും രംഗത്തെത്തിയിരിക്കുകയാണ്.
Content Highlight: ‘Iso’ cannot be forbidden; The High Court rejected the demand to block the exhibition


































